സമാജവാദി ജനപരിഷത്തിനു് പുതിയ ദേശീയ നിര്‍‍വാഹക സമിതി

സമാജവാദി ജനപരിഷത്തിന്റെ പുതിയ ദേശീയ നിര്‍‍വാഹക സമിതി.
Newly Elected National Executive Council of the Samajwadi Janaparishad.


കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം ഏപ്രില്‍ 24, 25, 26 തിയ്യതികളില്‍ കോട്ടയത്ത് നടന്നു. ദേശീയ പ്രസിഡന്റായി അഡ്വ. ജോഷി ജേക്കബ്ബിനെയും ജനറല്‍ സെക്രട്ടറിയായി ലിംഗരാജ് ആസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. രണ്ടു് വര്‍ഷത്തേയ്ക്കുള്ള ദേശീയ നിര്‍‍വാഹക സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു.

സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടോടെ ബദല്‍ ശക്തി ഉണ്ടാകണം: അഡ്വ. ജോഷി ജേക്കബ്

സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടോടെ ബദല്‍ ശക്തി ഉണ്ടാകണം: അഡ്വ. ജോഷി ജേക്കബ്

കോട്ടയം: കഴിഞ്ഞകാല രാഷ്ട്രീയം മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അപര്യാപ്തമായിരുന്ന സാഹചര്യത്തില്‍ സമത്വത്തിന്റെ പുതിയ കാഴ്ചപ്പാടുകളോടെ ബദല്‍ശക്തി ഉണ്ടാകണമെന്ന് സമാജ്‌വാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. സമാജ്‌വാദി ജനപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഡി. സി. ഓഡിറ്റോറിയത്തില്‍ നടന്ന ഫാ. തോമസ് കോച്ചേരി, സുനില്‍ജി സ്മാരക സെമിനാറില്‍ ''ബദല്‍ രാഷ്ട്രീയവും സോഷ്യലിസവും 21-ാം നൂറ്റാണ്ടില്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 19-ാം നൂറ്റാണ്ടിലെ അസമതയെ കുറയ്ക്കാനും ജനാധിപത്യാവ കാശങ്ങള്‍ വ്യാപിപ്പിക്കുവാനും ഒരു പരിധിവരെ സമത്വവാദപ്ര സ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. എന്നാല്‍ സമത്വവാദ പ്രസ്ഥാനങ്ങള്‍ ദുര്‍ബ്ബലമായതോടെ 21-ാം നൂറ്റാണ്ടില്‍ വ്യവസ്ഥാപിത രാഷ്ട്രീയ കക്ഷികളെല്ലാം പിന്തുടര്‍ന്ന് വരുന്ന വികസനനയം ഒരു വശത്ത് കൊടിയ അസമത്വം രൂക്ഷമാക്കുകയാണ്. മറുവശത്ത് കുടിവെള്ളം, പാര്‍പ്പിടം പോലുള്ള അത്യാവശ്യങ്ങള്‍ നിഷേധിക്കുകയും ഭക്ഷ്യോത്പ്പാദനം പ്രതിസന്ധിയിലാക്കുന്നതിനും സാധാരണക്കാരുടെ ഉപജീവനങ്ങള്‍ തകര്‍ക്കുന്നതിനും ഇടയാക്കുന്ന വികലമായ ഇന്നത്തെ വികസനം മഹാ ഭൂരിപക്ഷത്തിനും ദുരന്തമാണ് ഉണ്ടാക്കുന്നത്. സാമ്പത്തിക അസമത്വംപോലെ തന്നെ ജാതി-മത-വര്‍ണ്ണ-പ്രാദേശിക അസമത്വങ്ങളും പരിഗണിക്കപ്പെടേണ്ടതുണ്ട്. സോഷ്യലിസത്തിനും ബദല്‍ രാഷ്ട്രീയത്തിനും പുതിയ നയങ്ങളും ശൈലികളും വികസിപ്പിച്ച് എടുത്താല്‍ മാത്രമേ കഴിഞ്ഞ പരാജയങ്ങളെ മറികടന്ന് ഒരു നല്ല സമൂഹവും ലോകവും സൃഷ്ടിക്കുവാന്‍ സാധിക്കുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു.

ബദല്‍ രാഷ്ട്രീയത്തിന് വ്യക്തമായ ആശയങ്ങളും നിലപാടുകളും നയങ്ങളും ഉണ്ടായാല്‍ മാത്രമേ ഇപ്പോഴുള്ള പ്രതിസന്ധികളെ തരണംചെയ്യാന്‍ കഴികയുള്ളൂവെന്ന് എന്‍. എം. പിയേഴ്‌സണ്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ. രമേശിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. വിനോദ് പയ്യട, പ്രൊഫ. ഗോപാലകൃഷ്ണപണിക്കര്‍, എം. എന്‍. തങ്കപ്പന്‍, ജയിംസ് തോമസ്, വി. സി. സുനില്‍ എന്നിവര്‍ സംസാരിച്ചു. എം.കുര്യന്‍, സുരേഷ് നരിക്കുനി, പി. രഘു അട്ടപ്പാടി, എ. ബി. ഉണ്ണി, ഡോ. കെ. ആര്‍. സജിത, ഫ്രാന്‍സിസ് ഞാളിയന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഫാ. തോമസ് കോച്ചേരി, സുനില്‍ജി അനുസ്മരണം അഡ്വ. കുതിരോട് പ്രദീപന്‍ നടത്തി. കവിയും ഗായകനും അദ്ധ്യാപകനുമായ ബലമുരളികൃഷ്ണ കവിത ചൊല്ലി. അഡ്വ. ജയ്‌മോന്‍ തങ്കച്ചന്‍ സ്വാഗതവും, കുരുവിള ജോണ്‍ നന്ദിയും പറഞ്ഞു.

പലേക്കര്‍ മോഡല്‍ പ്രകൃതി കൃഷി: കര്‍ഷകകൂട്ടായ്മ 22 ന് കോട്ടയത്ത്



കോട്ടയം: പലേക്കര്‍ മോഡല്‍ പ്രകൃതികൃഷി നടത്തുന്നവരുടെ കൂട്ടായ്മ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തിലും 22ന് കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളിലുമാണ് കര്‍ഷകസംഗമം.പലേക്കര്‍ കൃഷിരീതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് കര്‍ഷകസംഗമം നടത്തുന്നത്. പലേക്കര്‍ കൃഷിയുടെ കേന്ദ്രബിന്ദു ഒരു നാടന്‍ പശു മാത്രമാണ്. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ വരെ കൃഷി ചെയ്യാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകതയെന്ന് സംഘാടകര്‍ പറഞ്ഞു. മാത്രമല്ല, രാസവളപ്രയോഗം ഇല്ലാത്തതിനാല്‍ ഭക്ഷണം വിഷവിമുക്തവുമാവും. നെല്ല് പച്ചക്കറി, വാഴ, കപ്പ തുടങ്ങി റബറും ഏലവും വരെ ഈ രീതിയില്‍ കൃഷിചെയ്യുന്നവര്‍ സംഗമത്തിനെത്തും. തൃശൂര്‍മുതല്‍ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ 11ന് രാവിലെ 10 മുതല്‍ നാലുവരെ കോഴിക്കോട് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും സി എ ഗോപാലകൃഷ്ണന്‍, വയനാട് 9349756942, എന്‍ വി ബാലകൃഷ്ണന്‍ കോഴിക്കോട് 9447847712 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. എറണാകുളംമുതല്‍ തെക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ 22ന് രാവിലെ 10 മുതല്‍ കോട്ടയത്ത് ചേരുന്ന സംഗമത്തില്‍ പങ്കെടുക്കും. ഏബ്രഹാം ചാക്കോ ഇടുക്കി 9995245552, പി മനോജ്കുമാര്‍ തിരുവല്ല 9446305669 എന്നീ നമ്പരുകളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. പലേക്കര്‍ കൃഷിരീതിയുടെ സംസ്ഥാന സംയോജകന്‍ എം കുര്യന്‍, സമാജ്വാദി ജനപരിഷത്ത് ദേശീയ അധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്, ജില്ലാ സംയോജകരായ എം കെ സെബാസ്റ്റ്യന്‍, കെ ജി മോഹനന്‍പിള്ള, ഏബ്രഹാം ചാക്കോ, പി മനോജ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
08-October-2014 deshabhimani

ഗാന്ധി, അംബേദ്‌കര്‍, അരുന്ധതി


അഡ്വ. ജോഷി ജേക്കബ്‌

മഹാത്മാഗാന്ധി ഒരു മനുഷ്യന്‍ തന്നെ ആയിരുന്നതുകൊണ്ട്‌ വിമര്‍ശനവിധേയനാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ എഴുത്തുകാരിയായ അരുന്ധതി റോയി നടത്തുന്ന വിമര്‍ശനം വസ്‌തുതകളുടേയും സൂക്ഷ്‌മമായ പരിശോധനകളുടെയും അടിസ്‌ഥാനത്തിലുള്ളതാണെന്ന്‌ പറയാന്‍ കഴിയില്ല. അത്‌ സുവ്യക്‌തവും കൃത്യവുമല്ല. മറ്റു സ്‌ഥാപിതതാല്‍പര്യങ്ങള്‍ പിന്നിലുണ്ടോ എന്നതും തള്ളിക്കളയാനാവില്ല. ഒരുകാര്യം തീര്‍ച്ച, മാവോയിസ്‌റ്റുകളെ പിന്തുണയ്‌ക്കുന്ന അരുന്ധതിക്ക്‌ സായുധപോരാട്ട സിദ്ധാന്തത്തിന്റെ അര്‍ഥശൂന്യത ഏറ്റവും ശക്‌തമായി ബോധ്യപ്പെടുത്തുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തെ വിലയിടിച്ചു കാണിക്കേണ്ടത്‌ രാഷ്‌ട്രീയമായ ഒരാവശ്യമാണ്‌. മാവോയിസ്‌റ്റുകളുടെ അക്രമ ഭീകരതയ്‌ക്കും സര്‍ക്കാര്‍-കോര്‍പ്പറേറ്റ്‌ ഭീകരതയ്‌ക്കും ഇടയില്‍ ഞെരിഞ്ഞമരുന്നത്‌ ആദിവാസികളും ദലിതരുമാകുമ്പോള്‍ ആ വിഭാഗങ്ങളില്‍ ഗാന്ധിയോട്‌ വെറുപ്പ്‌ ജനിപ്പിക്കേണ്ടത്‌ അവരുടെ ആവശ്യമാണ്‌. ജാതിയുമായി ബന്ധപ്പെട്ട്‌ മഹാത്മാഗാന്ധിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ ഉദ്ദേശം എട്ടര ദശകത്തോളം പഴക്കമുണ്ട്‌. അരുന്ധതിയുടെ കണ്ടുപിടുത്തത്തില്‍ പുതുതായി ഒന്നുമില്ല.
തന്റെ ജീവിതാന്ത്യംവരെ തെറ്റുകളും പോരായ്‌മകളും തന്നാലാവുംവിധം തിരുത്തി ആത്മാര്‍ത്ഥമായും സത്യസന്ധമായും ഗാന്ധി തന്റെ ബോധ്യങ്ങളില്‍ അഴിച്ചുപണി നടത്തി. അതിനെ അവഗണിക്കുന്നവരുടെ ബുദ്ധിപരമായ സത്യസന്ധതയെയാണ്‌ സംശയിക്കേണ്ടത്‌. അത്തരം ഗാന്ധി വധങ്ങള്‍ ചര്‍ച്ചകളുടെ കേന്ദ്രസ്‌ഥാനത്തു നിന്നും ജാതിയെ മാറ്റി അതിന്റെ പിന്നാമ്പുറത്തെ താല്‍പപര്യങ്ങളിലേക്ക്‌ വഴിതെറ്റിക്കും. എന്നാല്‍ ഗാന്ധി ആചരണത്തിന്റെ തിരിതെളിക്കുന്ന ഭരണാധികാരികള്‍ ആശയഭേദമില്ലാതെ ഭരണത്തിലെത്തുമ്പോള്‍ രാക്ഷസീയമായ വികസന ഭീകരതയിലൂടെ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ സമ്പൂര്‍ണമായി കുഴിച്ചുമൂടും. അതില്‍ തകര്‍ക്കപ്പെടുന്ന നിസ്വരായവര്‍ ഒഡീഷയിലെ നിയംഗിരിയിലും മറ്റും സന്ധിചെയ്യാത്ത നിരായുധ പോരാട്ടത്തില്‍ ഗാന്ധിയില്‍ നിന്ന്‌ വെളിച്ചം സ്വീകരിക്കുന്നു. ബാബാ സാഹിബ്‌ ഡോ.അംബേദ്‌കര്‍ മഹാത്മാഗാന്ധിയോട്‌ അതിനിശിതമായി ഏറ്റുമുട്ടിയത്‌ എല്ലാവരുടേയും ഒരു പാഠപുസ്‌തകമാണ്‌. അത്‌ മഹാത്മാഗാന്ധിക്കും ഡോ.അംബേദ്‌കര്‍ക്കും പഠിക്കുവാന്‍ അവസരം നല്‍കി. ഇന്ത്യാ ചരിത്രത്തിലെ ആ രണ്ടു മഹാവ്യക്‌തിത്വങ്ങള്‍ പിന്നീട്‌ തങ്ങളുടെ പാഠങ്ങള്‍ തിരുത്തി തന്നതാണ്‌ നമ്മുടെ മുന്നോട്ടുള്ള വഴിയില്‍ പ്രകാശം ചൊരിയുക.
ആദ്യഘട്ടത്തില്‍ ജാതിയെ അപഗ്രഥിച്ച്‌ മഹാത്മാഗാന്ധി രൂപപ്പെടുത്തിയ സൈദ്ധാന്തിക നിലപാടുകള്‍ നിരാകരിക്കാവുന്നവയാണ്‌. എന്നാല്‍, ജാതിപരമായി ഏറ്റവും വേദനിക്കുന്നവരോട്‌ അദ്ദേഹം തന്റെ ജീവിതത്തില്‍ പൂര്‍ണമായും താദാത്മ്യപ്പെടുകയും ഐക്യപ്പെടുകയും ചെയ്‌തു. കൂടാതെ ജാതി വിവേചന ത്തിന്റെയും സാമൂഹിക മര്‍ദ്ദനങ്ങളുടെയും വേദനകള്‍ അകറ്റുവാന്‍ അദ്ദേഹം ഹിന്ദുസ്‌ഥാനിലാകെ വ്യാപിച്ച പ്രവര്‍ത്തനപരിപാടികള്‍ സംഘടിപ്പിച്ചു. തികഞ്ഞ ഈശ്വരവിശ്വാസിയായ അദ്ദേഹം അക്കാര്യത്തിന്‌ വേണ്ടി നിരീശ്വരവാദിയായ ആന്ധ്രയിലെ ഗോറെയുമായി സഹകരിക്കുവാനും മടികാണിച്ചില്ല. തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും ആ ഭീകരകാലഘട്ടത്തില്‍ പന്തിഭോജനവും അയിത്തോച്ചാടനവും ദേശീയ തലത്തില്‍ കര്‍മ്മപരിപാടിയാക്കിയത്‌ ദലിതര്‍ക്ക്‌ വലിയതോതില്‍ ആശ്വാസം പകര്‍ന്നു. അപ്പോഴും ജാതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സമീപനങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നവയായിരുന്നു. എന്നാല്‍ അവയില്‍, വേറിട്ടതായ സമ്മതിദാന സംഘം (സെപറേറ്റ്‌ ഇലക്‌ട്രേറ്റ്‌) എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെ തള്ളിക്കളയാനുമാവില്ല. അത്‌ പട്ടിക ജാതിക്കാര്‍ക്കുള്ള പ്രത്യേക സംവരണ മണ്ഡലമാണെന്ന്‌ തെറ്റിദ്ധരിക്കുന്നവരുണ്ട്‌.
ബ്രിട്ടീഷ്‌ അധിനിവേശ കാലഘട്ടത്തിലെ ഒരു ചരിത്രസന്ദര്‍ഭത്തില്‍ ദലിതജനതയുടെ വേറിട്ട സമ്മതിദാന സംഘം എന്ന ആശയം ഡോ.അംബേദ്‌കര്‍ ഉയര്‍ത്തിപ്പിടിച്ചു. അതിനെ മഹാത്മാഗാന്ധി ശക്‌തമായി എതിര്‍ത്തു. അക്കാര്യത്തില്‍ തന്റെ നിലപാട്‌ വിജയിപ്പിക്കുവാന്‍ മഹാത്മാഗാന്ധി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ സ്വീകരിച്ച സമീപനം വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഒരു ലോകനേതാവെന്ന നിലയില്‍ മഹാത്മയുടെ ലണ്ടന്‍ സന്ദര്‍ശനം വിജയവും ഒരു ദേശീയ നേതാവെന്ന നിലയില്‍ പരാജയവുമാണെന്ന നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നിരീക്ഷണം ഈ സന്ദര്‍ഭ ത്തില്‍ സ്‌മരണീയമാണ്‌. എന്നാല്‍ പൂനാ കരാറിന്‌ ശേഷവും ഡോ.അംബേദ്‌കര്‍ ജാതിക്കെതിരായും മേല്‍ജാതി താല്‍പര്യങ്ങള്‍ക്കെതിരായും അതിശക്‌തമായി പ്രവര്‍ത്തിച്ചു. വേറിട്ട സമ്മതിദാനസംഘം എന്ന ആവശ്യത്തോട്‌ മഹാത്മാഗാന്ധി പുലര്‍ത്തിയ നിലപാടിനെ തുടര്‍ന്നും തുറന്നെതിര്‍ത്തു. എന്നാല്‍ ഒന്നര ദശകം കഴിഞ്ഞു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നക്കല്‍ തയാറാക്കിയ ഉപസമിതിതലവനെന്ന നിലയില്‍ ദലിതര്‍ക്ക്‌ വേറിട്ട സമ്മതിദാന സംഘം എന്ന നിലപാട്‌ അദ്ദേഹം ഉയര്‍ത്തിയില്ല. എന്നാല്‍ പട്ടിക ജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ഡോ.അംബേദ്‌കറുടെ ആശയത്തെ പുരോഗമനവാദിയായ പ്രധാനമന്ത്രി നെഹ്‌റു എതിര്‍ത്തതും ശൂദ്രനായ സര്‍ദാര്‍പട്ടേല്‍ അനുകൂലിച്ച്‌ ഭരണഘടനയില്‍ നേടിയെടുത്തതും ഡോ. രാം മനോഹര്‍ ലോഹ്യ അനുസ്‌മരിക്കുന്നുണ്ട്‌.
ആധുനിക കാലത്തെ പ്രത്യയശാസ്‌ത്രവീക്ഷണങ്ങളുടേയും പുരോഗമന നാട്യങ്ങളുടേയും പൊള്ളത്തരങ്ങള്‍ നന്നായി വിശദീകരിക്കുന്ന ബാബാസാഹിബ്‌ ഡോ.ബി.ആര്‍. അംബേദ്‌കര്‍ ദലിത ജാതിയില്‍ നിന്നുയര്‍ന്നുവന്ന ഒരു വിമോചകനായിരുന്നു. തന്റെ അനുഭവ ബോധ്യങ്ങളോടൊപ്പം പരമ്പരാഗത ജാതിവിശ്വാസങ്ങളെ കശക്കിയെറിഞ്ഞും പുരോഗമനവാദികളുടെ പൊള്ളത്തരങ്ങളെ തുറന്നെതിര്‍ത്തും ജാതിയെ അപഗ്രഥിച്ച്‌ നല്‍കിയ സൈദ്ധാന്തിക ശക്‌തി അദ്ദേഹത്തെ ജാതി നിര്‍മ്മാര്‍ജ്‌ജനത്തിന്റെ അഗ്രസ്‌ഥാനത്ത്‌ പ്രതിഷ്‌ഠിച്ചു. ബ്രാഹ്‌മണ, മേല്‍ജാതി താല്‍ പര്യങ്ങളുടെപേരില്‍ മഹാത്മാഗാന്ധിയെ നഖശിഖാന്തം എതിര്‍ത്തു വന്ന ഡോ. അംബേദ്‌കര്‍ പാശ്‌ചാത്യ പുരോഗതിയെക്കുറിച്ച്‌ മുതലാളിത്തവാദികളും കമ്യൂണിസ്‌റ്റുകളും പുലര്‍ത്തിയ വികലമായ ധാരണയാണ്‌ പുലര്‍ത്തിയിരുന്നത്‌. അക്കാലത്തെയും ഇക്കാലത്തെയും ഏതൊരു വിദ്യാസമ്പന്നനും എത്തിപ്പെടാവുന്ന ഒരപകടം തന്നെയാണത്‌. എന്നാല്‍ ദലിത ജനതയുടെ വിമോചനം ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഡോ. അംബേദ്‌കര്‍ ഒടുവിലെത്തിയപ്പോള്‍ ഗാന്ധിയുടെ സാമ്പത്തിക പദ്ധതിയാണ്‌ തന്റെ ജനതയ്‌ക്ക് അനുയോജ്യമായിരുന്നത്‌ എന്നു ഏറ്റുപറഞ്ഞിട്ടുണ്ട്‌. സ്വതന്ത്ര ഇ ന്ത്യയുടെ ആരംഭത്തില്‍തന്നെ, പാശ്‌ചാത്യ മാതൃകയിലുള്ള സമ്പദ്‌ഘടനയില്‍ നിരാശയാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. ഏറ്റവും വേദനിക്കുന്നവരുടെ മോചനവും എല്ലാവരുടേയും ക്ഷേമൈശ്വര്യവും മാത്രം കാംക്ഷിച്ച മഹാത്മാഗാന്ധിയും ഡോ.അംബേദ്‌കറും ഒന്നിച്ചു വന്നു പറഞ്ഞാലും പഴങ്കഥ പാരായണക്കാര്‍ അത്‌ നിര്‍ത്തില്ല. അതിന്‌ കാരണം അക്കൂട്ടരുടെ പാശ്‌ചാത്യ സൈദ്ധാന്തിക അടിത്തറയാണെന്ന്‌ വ്യക്‌തം. മറ്റുവല്ല സ്‌ഥാപിതതാല്‍പര്യങ്ങളും ഉണ്ടോയെന്ന്‌ കാലം തെളിയിക്കട്ടെ.
അരുന്ധതി പിന്തുണച്ചിട്ടുള്ള മാവോയിസ്‌റ്റുകള്‍ക്ക്‌ ജാതിയെക്കുറിച്ച്‌ വിശദീകരിക്കുവാന്‍ ശേഷിയില്ലാത്ത വര്‍ഗസമര സിദ്ധാന്തം മുന്നോട്ട്‌വയ്‌ക്കുന്ന മാര്‍ക്‌സിസമല്ലാതെ ജാതിയെ അപഗ്രഥിക്കുന്ന എന്തെങ്കിലും സിദ്ധാന്തമുണ്ടോ ? ലെനിനും സ്‌റ്റാലിനും മാവോയ്‌ക്കും ജാതിയെ വിശദീകരിക്കുവാന്‍ കെല്‌പില്ല. ബ്രാഹ്‌മണനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള നേപ്പാളിലെ മാവോയിസ്‌റ്റുകള്‍ മുഖ്യമായും അയിത്ത ജാതിക്കാരും ജാതിയില്‍ താഴ്‌ന്നവരുമായ ജനവിഭാഗങ്ങളെയാണ്‌ തങ്ങളുടെ സായുധ കലാപത്തിലെ പോരാളികളാക്കിയത്‌. നേപ്പാളി കോണ്‍ഗ്രസും പരമ്പരാഗത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും ആ വിഭാഗങ്ങളോട്‌ പുലര്‍ത്തിയ അവഗണനയും അവജ്‌ഞയുമാണ്‌ തീവ്രസായുധ കലാപ പദ്ധതികള്‍ക്കു അവരെ ഉപയോഗപ്പെടുത്തുവാന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ സാഹചര്യമുണ്ടാക്കിയത്‌. എന്നാല്‍ പ്രചണ്ഡ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ എല്ലാ വ്യവസ്‌ഥാപിത കക്ഷിനേതാക്കളേയും പോലെ വിദേശമൂലധനം ലഭിക്കുന്നതിനെക്കുറിച്ചുള്ള വേവലാതിയല്ലാതെ തന്റെ പിന്നില്‍ കുരുതികൊടുക്കാന്‍ വന്ന താഴ്‌ന്ന ജാതിക്കാരെ കുറിച്ച്‌ യാതൊരു വേവലാതിയും കാണിച്ചില്ല. വ്യക്‌തിപരമായി ചീത്ത യായതുകൊണ്ടല്ല, മറിച്ച്‌ സൈദ്ധാന്തികമായ അന്ധതയും ശൂന്യതയുമാണ്‌ അതിനു കാരണം. ഗാന്ധിവധത്തിന്‌ ഒരുപാട്‌ പ്രയത്നിക്കുന്ന അരുന്ധതി അത്തരം സൈദ്ധാന്തികമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ബാധ്യസ്‌ഥയാണ്‌. കൂടാതെ അധിനിവേശ ചാലകശക്‌തിയില്‍ കെട്ടിപ്പൊക്കിയ വിനാശകരമായ വികസനത്തെയാണ്‌ ലോകം മുഴുവന്‍ മുതലാളിത്ത, കമ്യൂണിസ്‌റ്റ് രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ചത്‌. അവിടെ ദലിതരുടേയും ആദിവാസികളുടേയും ഇടം മുങ്ങിത്താഴുന്നവരുടെ മുന്‍നിരയിലാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌.
ഗാന്ധിയുടെ ആത്മാവിന്റെ ആദ്യ കൊലപാതകം ജനവിരുദ്ധമായ വികസന മാതൃകയിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവാണ്‌ നടത്തിയതെങ്കില്‍ രാജ്യത്തെ എല്ലാ വ്യവസ്‌ഥാപിത രാഷ്‌ട്രീയ ശക്‌തികളും മത്സരബുദ്ധിയോടെ അതില്‍ പങ്കാളികളായി. പ്രധാനമന്ത്രി നരേന്ദ്രമോഡി വര്‍ഗീയതയുടെ കാര്യപരിപാടികള്‍ തരംപോലെയായിരിക്കും നടപ്പിലാക്കുക. പലപ്പോഴും ഗൂഢമായി നേടിയെടുക്കും. എന്നാല്‍ വിനാശകരമായ വികസനമാതൃക അവിരാമം പ്രത്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ അദ്ദേഹത്തിന്റെ ഊര്‍ജ്‌ജിത ശ്രമം. സാമ്പത്തിക, സാമൂഹിക അസമത്വങ്ങളെ സംയോജിതമായി നേരിടാതെ ദലിതര്‍ക്കും മോചനം ലഭിക്കുകയില്ല. മാറിയ കാലത്തെ അപഗ്രഥിക്കുവാനും നേരിടുവാനും കഴിയുന്ന പ്രത്യയശാസ്‌ത്ര അന്വേഷണവും അതിനുപയുക്‌തമാകുന്ന രാഷ്‌ട്രീയ ശക്‌തിയെ രൂപപ്പെടുത്തുന്നതിനുമാണ്‌ ശ്രമിക്കേണ്ടത്‌.
ഗാന്ധിയും അംബേദ്‌കറും ഒരുമിക്കുന്ന ഒരടിത്തറയില്‍ നിന്നാണ്‌ ആ അന്വേഷണം ആരംഭിക്കേണ്ടത്‌. ഇരു ധ്രുവങ്ങളെന്ന്‌ തോന്നിപ്പിച്ച ഗാന്ധിയും ഡോ.അംബേദ്‌കറും സംയോജിതമാകുന്ന പ്രത്യയശാസ്‌ത്ര അന്വേഷണങ്ങള്‍ ഡോ. രാം മനോഹര്‍ ലോഹ്യയുടെ അപഗ്രഥനങ്ങളിലും ദര്‍ശനങ്ങളിലും കാണാം.

(സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റാണ്‌ ലേഖകന്‍)

Friday, September 12, 2014 mangalam malayalam newspaper

സുപ്രീം കോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ യു.ഡി.എഫ്‌ - എല്‍.ഡി.എഫ്‌ നയങ്ങളാണ്‌-സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ ജോഷി


കോട്ടയം : കേരളത്തിന്റെ വിശാല താല്‌പര്യങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും പോലും എതിരായ സുപ്രീംകോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ കാലങ്ങളായി തുടരുന്ന യു.ഡി.എഫ്‌ , എല്‍.ഡി.എഫ്‌ നയങ്ങളാണെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയപ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബ്‌ അഭിപ്രായപ്പെട്ടു.

ഇരുമുന്നണിയിലുംപെട്ട വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കള്‍ ദീര്‍ഘകാലമായി തമിഴ്‌നാട്ടില്‍നിന്നും കൈക്കൂലി വാങ്ങിവരികയായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാര്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത്‌ പുതുക്കി നല്‍കിയവകയില്‍ തമിഴ്‌നാട്ടില്‍നിന്നും രാജ്യസഭ സീറ്റ്‌ ഒരു രാഷ്‌ട്രീയകക്ഷി തരപ്പെടുത്തിയതും വിസ്‌മരിക്കരുത്‌.

മുല്ലപ്പെരിയാര്‍ സമരസമതി ഉയര്‍ത്തിക്കൊണ്ടുവന്ന ജനവികാരത്തിന്റെ ശക്തിയാണ്‌ അന്തിമഘട്ടത്തിലെങ്കിലും ആത്മാര്‍ത്ഥനിലപാട്‌ കൈക്കൊള്ളുവാന്‍ കേരളത്തിന്റെ രാഷ്‌ട്രീയനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്‌.

എന്നാല്‍ മുന്‍കാലങ്ങളിലെ കരിങ്കാലിപ്രവര്‍ത്തനങ്ങളുടെ പരിണിതഫലം 1996-ലെ കേരളവിരുദ്ധവും പക്ഷപാതപരവുമായ സുപ്രീംകോടതി വിധിയില്‍ കലാശിക്കുവാന്‍ ഇടയാക്കിയത്‌.

അതില്‍നിന്നുള്ള പരിവര്‍ത്തനത്തിന്‌ നാന്ദിയായി തീര്‍ന്നത്‌ മുല്ലപ്പെരിയാര്‍ സമരമാണ്‌. അന്നത്തെ വിധിയുടെ റിവ്യൂഹര്‍ജിയെ തുടര്‍ന്നുള്ള കേരളസര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെല്ലാം പ്രേരണയും ബലവും പകരുവാന്‍ സമരം സഹായിച്ചു.

എന്നാല്‍ അണക്കെട്ടു നിര്‍മ്മാണത്തിന്‍ കരാര്‍ പണിയിലെ വെട്ടുമേനി മുന്നില്‍കണ്ട്‌ യു.ഡി.എഫും, എല്‍.ഡി.എഫും പുതിയ അണക്കെട്ട്‌ എന്നവാദവുമായി കേരളത്തിന്റെ ധാര്‍മ്മികവും രാഷ്‌ട്രീയവുമായ കരുത്തിന്റെ ചോര്‍ച്ചയ്‌ക്കിടയായി. തമിഴ്‌നാടിന്‌ ന്യായമായ വെള്ളംകൊടുക്കുവാന്‍ കുറഞ്ഞചെലവിലും കുറഞ്ഞപ്രത്യാഘാതത്തിലും തുരങ്കം നിര്‍മ്മിച്ച്‌ കഴിയാമെന്നിരിക്കെ കാലപ്പഴക്കവും ഭൂകമ്പദുരന്തവും വരുത്തി വയ്‌ക്കുവാന്‍ ഏറെ സാധ്യതയുള്ള അണക്കെട്ടുവാദം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായ വിലയിരുത്തലില്‍ കേരളഭാഗത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്‌തത്‌, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്‌ട്രീയ നേതൃത്വം കേരളജനതയോട്‌ വഞ്ചനാപരമായ സമീപനം പുലര്‍ത്തിവന്നതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമിഴ്‌നാടിനെ സഹായിക്കുന്ന സേവകവൃന്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കോടതി വിധിയുടെ കൂടെ മറവില്‍ തമിഴ്‌നാട്‌ കോണ്‍ക്രീറ്റ്‌ നിറച്ച്‌ അണക്കെട്ട്‌ ബലപ്പെടുത്തുകയും ചെയ്‌തു,

സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാറിന്‌ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ നിരന്തരമായ വഞ്ചനയിലൂടെ നിയമപ്രാബല്യം ഉണ്ടാക്കിയെടുക്കുകയും അന്യായമായി 142 അടി ജലനിരപ്പ്‌ ഉയര്‍ത്തുന്നത്‌ ഉള്‍പ്പെടെയുള്ള കേരളവിരുദ്ധവിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ കേരളജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്‌. അതിനെതിരെ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്നു വരുന്നില്ലെങ്കില്‍ അതു വരുംകാലങ്ങള്‍ പ്രതിലോമകരമായ വിധ്വംസക ശക്തികള്‍ക്ക്‌ കളമൊരുക്കുന്നതായിരിക്കും.

സമാജവാദി ജനപരിഷത്ത്‌ ദേശീയ ജനറല്‍ സെക്രട്ടറി ഭായി സുനില്‍ അന്തരിച്ചു

നവ ദെല്‍ഹി: പ്രമുഖ സോഷ്യലിസ്‌റ്റ്‌ നേതാവും സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സുനില്‍ (54) 2014 ഏപ്രില്‍ 21-ആം തീയതി തിങ്കളാഴ്‌ച രാത്രി 11.30നു്‌ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ദില്ലിയിലെ ലോധി റോഡിലെ വൈദ്യുതി ശ്‌മശാനത്തില്‍ നടത്തി.

തന്റെ പ്രവര്‍ത്തന കേന്ദ്രമായ മദ്ധ്യപ്രദേശിലെ ഇട്ടാര്‍സിയ്‌ക്കടുത്തുള്ള കേസ്‌ലയില്‍ കഴിഞ്ഞ ഏപ്രില്‍ 16-ന്‌ മസ്‌തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു്‌ അബോധാവസ്ഥയിലായ അദ്ദേഹത്തെ ആദ്യം ഹോഷംഗബാദിലെ ആശുപത്രിയിലും അതുകഴിഞ്ഞു്‌ ഭോപ്പാലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണു്‌ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലേയ്‌ക്കു്‌ മാറ്റിയതു്‌.


പ്രമുഖ സാമ്പത്തിക രാഷ്‌ട്രീയ ചിന്തകനും ജനകീയ സമരങ്ങളുടെ അറിയപ്പെടുന്ന പോരാളിയുമായ അദ്ദേഹം കിഷന്‍ പട്‌നായിക്‌ തുടക്കം കുറിച്ച ഹിന്ദിയിലുള്ള സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണമായ സാമായിക്‌ വാര്‍ത്തയുടെ പത്രാധിപനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1959 നവംബര്‍ 4-നു്‌ ജനിച്ച അദ്ദേഹം സുനില്‍ ഗുപ്‌ത എന്ന തന്റെ പേരില്‍ നിന്നു്‌ ജാതിസൂചകമായ ഗുപ്‌ത ഉപേക്ഷിച്ചു. ഭായി സുനില്‍ എന്നു്‌ വിളിയ്‌ക്കപ്പെടാനാണദ്ദേഹം ആഗ്രഹിച്ചതു്‌.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ്‌ എന്ന നിലയില്‍ ആണ്‌ സുനില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്‌. 1980-ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരികെ എത്തിയപ്പോള്‍ പിന്നാക്കവിഭാഗ-പിന്നാക്ക പ്രദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സ്വീകരിച്ച എതിരായ നടപടികളില്‍ പ്രതിഷേധിച്ച്‌ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭണത്തെ നേരിടാന്‍ സര്‍വ്വകലാശാല അടച്ചുപൂട്ടിയപ്പോള്‍ ഗവേഷണം ഉപേക്ഷിച്ച്‌ കേസ്‌ലയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. നര്‍മ്മദയുടെ പോഷക നദിയായ തവ നദിയില്‍ നിര്‍മ്മിച്ച അണക്കെട്ടിനും മിലിട്ടറി പദ്ധതിയ്‌ക്കും മറ്റുമായി കുടിയൊഴിപ്പിച്ച ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി കിസാന്‍ ആദിവാസി സംഘടന സ്ഥാപിച്ച്‌ പ്രക്ഷോഭണങ്ങള്‍ നടത്തി. തവ അണക്കെട്ടില്‍ കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ കൊടുത്തിരുന്ന മത്സ്യബന്ധന അവകാശം നീണ്ട കാല സമരങ്ങള്‍ക്ക്‌ ഒടുവില്‍ റദ്ദ്‌ ചെയ്‌ത്‌ ആദിവാസികള്‍ രൂപീകരിച്ച സഹകരണസംഘങ്ങളുടെ ഫെഡറേഷന്‌ നല്‍കി.

അനവധി കര്‍ഷക സമരങ്ങള്‍ക്കും മറ്റനവധി ജനകീയ പ്രക്ഷോഭണങ്ങള്‍ക്കും നേതൃത്വം നല്‍കിയ സുനില്‍ ജി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) ന്റെ പ്രമുഖ നേതാവായിരുന്നു. ജനകീയ പ്രസ്ഥാനങ്ങളില്‍ നിന്നും ഒരു രാഷ്‌ട്രീയ ശക്തി ഉണ്ടാക്കുന്നതിന്‌ മേധാപട്‌കറും അരുണാ റോയിയും കിഷന്‍ പട്‌നായിക്കും മുന്‍കൈ എടുത്ത്‌ രൂപം കൊടുത്ത ജനകീയ രാഷ്‌ട്രീയ മുന്നണി (പി.പി.എഫ്‌) യുടെയും പിന്നീടുണ്ടായ ലോക്‌ രാജ്‌നീതി മഞ്ചിന്റെയും നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നവമായ ധാര സൃഷ്‌ടിച്ച കിഷന്‍പട്‌നായിക്കിന്റെയും ചിന്തകനായ സച്ചിദാനന്ദ സിന്‍ഹയുടേയും അനുയായി ആയ അദ്ദേഹം കര്‍ഷക ആത്മഹത്യ, അഴിമതി നിര്‍മ്മാര്‍ജനം, ആണവ നയം, സാമൂഹിക സമത്വം തുടങ്ങി അനവധി വിഷയങ്ങളില്‍ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. ആം ആദ്‌മി പാര്‍ട്ടിയുടെ നേതാവായ യോഗേന്ദ്ര യാദവ്‌ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു.

ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിട്യൂട്ടില്‍ ഡോക്‌ടറായ സഹോദരന്‍ ഡോ.സോമേഷിന്‌ അദ്ദേഹത്തിന്റെ ഒരു വൃക്ക രണ്ടുവര്‍ഷം മുന്‍പ്‌ നല്‍കി.

പത്രപ്രവര്‍ത്തകയും ആക്‌ടിവിസ്റ്റുമായ ഭാര്യ സ്‌മിത അദ്ദേഹത്തോടൊപ്പം കേസ്‌ ലയിലെ ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. മക്കളായ ശിവ്‌ലി വനജ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്‌ത്ര ഗവേഷണ വിദ്യാര്‍ത്ഥിനിയും ഇക്‌ബാല്‍ അഭിമന്യു (ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാ ശാലയില്‍ സ്‌പാനീഷ്‌ ഭാഷാ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ആണു്‌.

സുനില്‍ അന്തരിച്ചു