രക്തസാക്ഷിത്വ ദിനാചരണവും ഉപവാസവും സംഘടിപ്പിച്ചു

 കൂത്താട്ടുകുളത്ത് സമാജവാദി ജനപരിഷത്തിന്റെയും ജയഹിന്ദ് പ്രസ്ഥാനത്തിന്റെയും നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും ഉപവാസവും നടന്നു


കൂത്താട്ടുകുളം, ജനുവരി 30:  മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി കൂത്താട്ടുകുളത്ത് സമാജവാദി ജനപരിഷത്തിന്റെയും ജയഹിന്ദ് പ്രസ്ഥാനത്തിന്റെയും ആഭിമുഖ്യത്തിൽ ഉപവാസം സംഘടിപ്പിച്ചു. ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും  രാംധുൻ ആലാപനവും ഗാന്ധിജി അനുസ്മരണവും അതിന്റെ ഭാഗമായി നടന്നു.


കൂത്താട്ടുകുളം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്ത് വൈഎംസിഎ യുടെ മുൻവശത്ത് രാവിലെ പത്തര മുതൽ നാലുമണി വരെ നടത്തിയ ഉപവാസയോഗം സമാജവാദി ജനപരിഷത്ത് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ പ്രസിഡന്റുമായ അഡ്വ ജോഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പീറ്റർ അദ്ധ്യക്ഷനായിരുന്നു. 


 സംസ്ഥാന ഉപാദ്ധ്യക്ഷനും ജയ്ഹിന്ദ് പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനുമായ എബി ജോൺ വൻനിലം, സമാജവാദി ജനപരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. രാമൻ മാസ്റ്റർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും മുൻ നഗരസഭാ കൗൺസിലറും സിപിഐ നേതാവുമായ ഏ എസ് രാജൻ, മുൻ നഗരസഭാ കൗൺസിലറും മദ്യനിരോധനസമിതി നേതാവുമായ സി.എ തങ്കച്ചൻ, സ്വാമി ഗായത്ര്യം, ജയ്ഹിന്ദ് പ്രസ്ഥാനത്തിന്റെ നേതാക്കൾ   രാജു നടപ്പറമ്പിൽ, റോയി ചുമ്മാർ, ജോൺസൻ ചെന്തട്ടേൽ, ജോളി മോൻ, സോഷ്യലിസ്റ്റ് നേതാക്കൾ കെ.എസ് ചാക്കോ, തമ്പി നാരേകാട്ട്, ജോൺ ജോസഫ് മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.

ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം.

 ജയ് ഹിന്ദ് പ്രസ്ഥാനത്തിൻ്റെയും സമാജവാദി ജന പരിഷത്തിൻ്റെയും ആഭിമുഖ്യത്തിൽ ഉപവാസം


 കൂത്താട്ടുകുളം രക്തസാക്ഷി മണ്ഡപത്തിന് എതിർവശത്ത് വൈഎംസിഎ വളപ്പിൽ. 


 2026  ജനുവരി 30 ന് രാവിലെ പത്തര മണിയ്ക്ക് 


▫️ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ഇസ്ലാമികത്വ വർഗീയവാദികൾ നടത്തുന്ന അക്രമങ്ങൾ തടയുക. 


▫️ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന ഹിന്ദുത്വവാദി വർഗീയ ഫാഷിസ്റ്റ് അക്രമങ്ങൾ അവസാനിപ്പിയ്ക്കുക.


▫️ആഗോള മുതലാളിത്ത ചൂഷണ ശക്തികൾക്കു വേണ്ടി  ബോധപൂർവം ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുന്നതിനെ എതിർക്കുക.


▫️അമേരിക്കയുടെ ആഗോള മുതലാളിത്ത മേൽക്കോയ്മ അസഹനീയമാം വിധം വർദ്ധിക്കുന്നതിനെ ചെറുക്കുക.


▫️ ഗാന്ധിജിയ്ക്കും മറ്റു സ്വാതന്ത്ര്യ സമര ദേശീയ നേതാക്കൾക്കും എതിരെ അഴിച്ചുവിട്ടിരിയ്ക്കുന്ന ദുഷ്പ്രചരണങ്ങളെയും അവഹേളനങ്ങളെയും മറ്റ് ആക്രമണങ്ങളെയും ചെറുക്കുക. 


▫️മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുക.


▫️രാജ്യത്തിൻ്റെ ഫെഡറലിസം സംരക്ഷിക്കുക


▫️തൊഴിലാളി വിരുദ്ധ തൊഴിൽ നിയമ മാറ്റം പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെടുക.


▫️ സർവ ധർമ്മ സമഭാവനയും വിശ്വ ശാന്തിയും ഉയർത്തിപ്പിടിക്കുക.

ഇന്ത്യൻ റിപ്പബ്ലിക്ക് 76 വയസ്സ് പൂർത്തിയാക്കി


നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത ശേഷം ഇന്ത്യൻ യൂണിയൻ ജനാധിപത്യ റിപ്പബ്ലിക്കൻ ഭരണഘടനയോടെ 1950 ജനുവരി 26നു് ഇന്ത്യൻ റിപ്പബ്ലിക്ക് എന്നപേരില്‍ പരമാധികാര രാഷ്ട്രമായി.

സ്വതന്ത്ര്യം നേടിയ 1947 മുതൽ 1950 വരെയുള്ള കാലയളവിൽ ബ്രിട്ടന്റെ ജോർജ്ജ് നാലാമൻ പേരിനു് ഇന്ത്യയുടെയും രാജാവായിരുന്നു. ഇന്ത്യൻ യൂണിയന്റെ ഔദ്യോഗിക തലവൻ രാജാവിന്റെ പ്രതിനിധിയായ ഗവർണർ ജനറലായിരുന്നു. ഇന്ത്യൻ സർക്കാരിന്റെ ശുപാർശയിലാണ് ഗവർണർ ജനറലിന്റെ നിയമനം ബ്രിട്ടീഷ് രാജാവ് നടത്തിയിരുന്നത്. 1948-ൽ മൗണ്ട്ബാറ്റൺ പ്രഭുവിന്റെ പിൻഗാമിയായി ഇന്ത്യയുടെ ഗവർണർ ജനറൽ സ്ഥാനം ഏറ്റെടുത്ത സി. രാജഗോപാലാചാരി 1950 ജനുവരി 26വരെ തുടർന്നു.1950 ജനുവരി 26 ന് ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി.

ഇന്ത്യൻ റിപ്പബ്ലിക്ക് 76 വയസ്സ് പൂർത്തിയാക്കി 77ലേയ്ക്കു കടന്നിരിയ്ക്കുന്നു. ഇന്ത്യൻ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ!


സമാജവാദി ജനപരിഷത്ത്: ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്, അഫ്ളാത്തൂൺ ജനറൽ സെക്രട്ടറി

 ജോഷി ജേക്കബ് ദേശീയ നിർവാഹക സമിതിയംഗം

കേരളത്തിൽ.നിന്നും സുരേഷ് നരിക്കുനി ദേശീയ സെക്രട്ടറി 


ടിട്ടിലഗഢ് (ഒഡിഷ): സമാജവാദി ജനപരിഷത്തിന്റെ പതിനാലാമത് ദ്വൈവാർഷിക ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനം 2025 നവംബർ 22,23 തിയ്യതികളില്‍ ഒഡിഷയിലെ ടിട്ടിലഗഢിൽ നടന്നു. ദേശീയ പ്രസിഡന്റായി നിയമഗിരി സമരനേതാവ് ലിംഗരാജ് ആസാദിനെയും ജനറല്‍ സെക്രട്ടറിയായി മഹാദേവ് ദേശായിയുടെ പൗത്രൻ കൂടിയായ അഫ്ളാത്തൂനിനെയും രണ്ടു് വര്‍ഷത്തേയ്ക്കുള്ള ദേശീയ നിര്‍‍വാഹക സമിതിയെയും സമ്മേളനം തെരഞ്ഞെടുത്തു. ദേശീയനിർവാഹകസമിതിയുടെ യോഗം മറ്റു് ഭാരവാഹികളെ തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി മഹേഷ് വിക്രം, ശിവാജി ഗെയ്ക്‌വാദ് സത്യേന്ദ്ര റായ് എന്നിവരെയും സംഘടനാ സചിവനായി ചഞ്ചൽ മുഖർജിയെയും ഖജാൻജിയായി ഗണേഷ് റൗറനെയെയും സെക്രട്ടറിമാരായി വിഷ്ണു ധോബ്ലെ, സുരേഷ് നരിക്കുനി എന്നിവരെയുമാണ് ദേശീയനിർവാഹകസമിതിയുടെ യോഗം തെരഞ്ഞെടുത്തത്.

സമാജവാദി ജനപരിഷത്ത് ദേശീയ ഭാരവാഹികളുടെ സമ്പൂർണ പട്ടിക ചുവടെ:

ദേശീയ പ്രസിഡന്റ്- ലിംഗരാജ് ആസാദ് ദേശീയ പ്രസിഡന്റ്

ദേശീയ ജനറൽ സെക്രട്ടറി- അഫ്ളാത്തൂൺ 

ദേശീയ വൈസ് പ്രസിഡന്റുമാർ- മഹേഷ് വിക്രം, ശിവാജി ഗെയ്ക്‌വാദ്, സത്യേന്ദ്ര റായ്

ദേശീയ സംഘടനാ സചിവൻ- ചഞ്ചൽ മുഖർജി

ദേശീയ ഖജാൻജി- ഗണേഷ് റൗറനെ (ഗണേഷ് രഘുനാഥ് റാവുറാണെ)

ദേശീയ സെക്രട്ടറിമാർ- വിഷ്ണു ധോബ്ലെ, സുരേഷ് നരിക്കുനി


ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങൾ

1. ചഞ്ചൽ മുഖർജി

2. നിഷ ശിവൂർക്കർ

3. ഗണേഷ് രഘുനാഥ് റാവുറാണെ

4. ജോഷി ജേക്കബ്

5. സുരേഷ് നരിക്കുനി

6. രാംകേവൽ ചൗഹാൻ

7. രാമഗ്യ രാജ്ഭർ

8. മഹേഷ് വിക്രം

9. ചൗധരി രാജേന്ദ്ര

10. രാജേന്ദ്ര ഗഡ്വാൾ

11. സനാതൻ പ്രധാൻ

12. സത്യേന്ദ്ര റായ്

13. മലിൻചന്ദ് ബർമാൻ

14. വികാസ് ചൗധരി

ദേശീയ സമ്മേളനം തിരഞ്ഞെടുത്ത ദേശീയ എക്സിക്യൂട്ടീവ് യോഗം ചേർന്ന്  ദേശീയ എക്സിക്യൂട്ടീവിലെ അംഗങ്ങളായി കൂട്ടിച്ചേർത്തവർ 

15. അനുരാഗ് മോദി

16. ഭരത് ഭൂഷൺ ചൗധരി

17. വിഷ്ണു ധോബ്ലെ

വർഗ സംഘടനകളുടെ പ്രതിനിധികൾ 

18. ചൗധരി രാജേന്ദ്ര - കിസാൻ മസ്ദൂർ പരിഷത്ത്  പ്രസിഡന്റ്

19. രമേഷ് മഹാപത്ര -കിസാൻ മസ്ദൂർ പരിഷത്ത് ജനറൽ സെക്രട്ടറി

20. ശൈലേഷ് കുമാർ - വിദ്യാർത്ഥി യുവജന സഭ കൺവീനർ

ഇതുകൂടാതെ എല്ലാ സംസ്ഥാന യൂണിറ്റുകളുടെയും പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും ദേശീയ എക്സിക്യൂട്ടീവിൽ എക്സ്-ഒഫീഷ്യോ അംഗങ്ങളാണ്.


തിരഞ്ഞെടുപ്പു നടത്തിപ്പിന്റെ ചുമതലക്കാരായി സമ്മേളനം ഏകകണ്ഠമായി നിയോഗിച്ച ശിവാജി എക്സ്പ്രസും അസിസ്റ്റന്റ് തിരഞ്ഞെടുപ്പ് ഓഫീസർ വിക്രമ മൗര്യയുമാണ് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു നേതൃത്വം നല്കിയത്.


പതിനാലാമത് ദ്വൈവാർഷിക ദ്വൈ വാര്‍ഷിക ദേശീയ സമ്മേളനതീരുമാനങ്ങൾ

ബീഹാർ തിരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച പരിപാടികൾ സംഘടിപ്പിയ്ക്കുവാൻ സമ്മേളനം തീരുമാനിച്ചു.

പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ (Special Intensive Revision - SIR) , വോട്ടർ പട്ടികയിൽ നിന്ന് യഥാർത്ഥ വോട്ടറുടെ പേര് ഒഴിവാക്കരുതെന്നും തെറ്റായ ഒരു വ്യക്തിയുടെ പേരും ചേർക്കരുതെന്നും ആധാർ കാർഡുകൾ എസ്‌ഐ‌ആറിനുള്ള രേഖയായി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.


2026 ജനുവരി 30 ന് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പരിപാടികൾ നടത്തണമെന്ന് സമ്മേളനം തീരുമാനിച്ചു.


ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്ര വിവരാവകാശ കമ്മീഷൻ, കോടതികൾ എന്നിവയ്ക്ക് മുമ്പാകെ പാർട്ടിയെ പ്രതിനിധീകരിക്കാൻ ജനറൽ സെക്രട്ടറി അഫ്ലത്തൂണിനെ സമ്മേളനം അധികാരപ്പെടുത്തി.


രാജ്യത്തിനു ദിശാ ബോധം നല്കാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുകഴിയണം

സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും രാജ്യത്ത് പൊതുവായി സമൂഹത്തിൽ സമത്വബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണെങ്കിലും ആ പൊതുബോധത്തിനപ്പുറത്ത് അടുത്തചുവട് എന്താണെന്ന ദിശാ ബോധം നല്കാൻ കഴിഞ്ഞില്ല 


സമാജവാദി ജനപരിഷത്തിന്റെ 14-ാമത് സംസ്ഥാന  സമ്മേളനത്തിൽ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ട് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ അദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ് 2025 ഒക്ടോബർ 6ന് ചെയ്ത പ്രസംഗത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:-    

 

സമാജവാദി ജനപരിഷത്തിന്റെ 14-ാമത് ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളന പ്രതിനിധികളേ,

ജനപരിഷത്ത് ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. അത് ശക്തമായ ഒരു പ്രസ്ഥാനമാകുന്നതിന് നാം ചെയ്യേണ്ട കാര്യങ്ങളും പുലർത്തേണ്ട നിലപാടുകളും സംബന്ധമായി ചർച്ച ചെയ്യുകയാണല്ലോ നമ്മുടെ ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.

                സ്വാതന്ത്ര്യസമരവും അതിനെ തുടർന്നുള്ള സ്വാതന്ത്ര്യവും അതിന്റെ തുടർച്ചയായിട്ടുള്ള ഭരണഘടനയും ഇൻഡ്യയിൽ വലിയൊരു മാറ്റം സാധ്യമാക്കേണ്ടതായിരുന്നു. എന്നാൽ ദേശീയ നേതാക്കൾ അധികാരം കൈയ്യാളിയതല്ലാതെ യാതൊരു ദിശാബോധവും ഇല്ലാതെയാണ് പെരുമാറിയതെന്ന് നമുക്ക് ഇന്ന് മനസിലാക്കാൻ കഴിയും. പ്രധാനമായും സാമൂഹികമായി അസമത്വം  അനുഭവിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ സാമൂഹികവും ലിംഗപരവുമായ അസമത്വം നിർമാർജ്ജനം ചെയ്യുക, ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടേയും സാമ്പത്തിക വിടവിന്റെയും വിഷമതകൾ തുടച്ചുനീക്കുക അധികാരം സമ്പൂർണ്ണമായി കേന്ദ്രീകരിച്ചത് താഴെത്തട്ടിൽ ജനങ്ങൾക്ക് അനുഭവവേദ്യമാവുക അതിന് ബ്രിട്ടീഷ് അധിനിവേശകാലത്ത്  അടിമകളായ ജനങ്ങളെ ഭരിക്കുന്നതിന് ആവിഷ്‌കരിച്ച ഉദ്യോഗസ്ഥ കേന്ദ്രിതമായ ബ്യൂറോക്രസിയെ പൂർണ്ണമായും അഴിച്ചുപണിത് ജനാധിപത്യവല്കരിക്കുക എന്നിവയായിരുന്നു ഭരണത്തിനു മുമ്പിൽ ഉണ്ടായിരുന്ന  കാതലായ പ്രശ്‌നങ്ങൾ. എന്നാൽ അതിൽ യാതൊരു ദിശാബോധമുള്ള പരിപാടികളും  നടപ്പാക്കാതെ  സമ്പൂർണ്ണമായി പരാജയപ്പെടുകയാണുണ്ടായത്. 

                സോഷ്യലിസ്റ്റ്, കമ്മ്യൂനിസ്റ്റ്  പ്രസ്ഥാനങ്ങൾ പൊതുവായി സമൂഹത്തിൽ  സമത്വ ബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണ്. അതനുസരിച്ചുള്ള ചില പരിപാടികളും അധികാരം കൊണ്ട് അവർക്ക് നടപ്പിലാക്കാൻ കഴിഞ്ഞു. എന്നാൽ ആ പൊതുബോധത്തിനപ്പുറത്ത് അടുത്ത ചുവട് എന്താണെന്ന ദിശാബോധം അവർക്ക് നല്കുവാൻ കഴിഞ്ഞില്ല. അതിനുള്ള പരിപാടികൾ അവയ്ക്കില്ലായിരുന്നു എന്നതാണ് സത്യം. ആ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യനന്തര ഭരണക്കാരെപ്പോലെ കൃത്രിമമായ ആശയങ്ങൾ വച്ച് ദിശാബോധം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. മുഴുവൻ ജനങ്ങൾക്കും  തൊഴിൽ നല്കാനും ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ ഉല്പാദന വ്യവസ്ഥയിൽ ഉറപ്പിക്കാനും യാതൊരു പരിപാടികളും അവർക്കില്ലായിരുന്നു. അന്ന് രാജ്യത്തെ  ഭൂരിപക്ഷം വരുന്ന കർഷകർക്ക്  മതിയായ അദ്ധ്വാന മൂല്യം നല്കാതെ അസന്തുലിതമായി  വ്യവസായമേഖലയിൽ അധ്വാനത്തിന് പ്രതിഫലം  ഉറപ്പിച്ചു. അത് വലിയ സാമ്പത്തിക അസമത്വവും ചൂഷണവും ഉണ്ടാക്കുന്നതായിരുന്നു.

                അതിലേറെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സമത്വത്തിനുള്ള  പരിപാടികളും ശൂന്യമായിരുന്നു.  മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവർ ഏറ്റെടുത്തില്ലായെന്ന് മാത്രമല്ല മേൽജാതി ആധിപത്യം ഉണ്ടായിരുന്ന അവ സംവരണത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സൈദ്ധാന്തികമായും ആക്രമിക്കുകയായിരുന്നു. സ്ത്രീകളുടെ മുൻഗണനാപരമായ അവസരങ്ങൾ ഒരുക്കുന്നതിന് അവർക്ക് താല്പര്യം കാണിച്ചില്ല.  എന്നാൽ പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം പോലെ പ്രത്യയശാസ്ത്രപരമായും സമൂർത്തമായ പരിപാടികൾ മുന്നോട്ടുവച്ചും ആദ്യം ചെറിയ ധാരയായും പിന്നീട് 1967 ഓടുകൂടി ശക്തിപ്പെടുകയും ചെയ്ത ഡോ. ലോഹ്യയുടെ ചിന്തയും പ്രസ്ഥാനവും അദ്ദേഹത്തിന്റെ 1967 ലെ മരണത്തോടെ ആ സോഷ്യലിസ്റ്റ് ധാരയുടേയും ദിശാബോധം കെട്ടടങ്ങുന്ന നിർഭാഗ്യകരമായ സംഭവവികാസങ്ങളാണ്  ഉണ്ടായത്. പിന്നീട് ഭാഗികമായും ദുർബലമായും മാറ്റത്തിന്റെ ദിശാബോധം കൈവരിച്ചത് അടിയന്തിരാവസ്ഥ വിരുദ്ധ ജനവിധിയിലൂടെ 1977 ലാണ്.     1980 ൽ അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിക്ക് പിന്നാക്ക വിഭാഗങ്ങളുടെ  സംവരണം ശുപാർശ ചെയ്ത  മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും അത് നടപ്പിലാക്കുവാൻ മനസില്ലായിരുന്നു.  എന്നു മാത്രമല്ല ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് അധികാരക്കൊതിമൂലം എല്ലാ വിധ ഒത്താശകളും ഇന്ദിരാഗാന്ധിയും തുടർന്ന് പിന്തുടർച്ചാവകാശംപോലെ അധികാരം കിട്ടിയ രാജീവ് ഗാന്ധിയും ചെയ്യുകയായിരുന്നു. പിന്നീട് കോൺഗ്രസിനെതിരായി വീണ്ടും ജനങ്ങൾ വിധിയെഴുതിയ സർക്കാരിലൂടെയാണ് പിന്നാക്ക സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. അധികാരം കിട്ടിയ ഉടനെ അതിന്റെ പ്രഖ്യാപനം നടത്തുന്നതിന് പകരം അധികാരക്കളിയുടെ ഭാഗമായി മാത്രം പ്രഖ്യാപിച്ചത് ദുർബലമായിരുന്ന  അതിന്റെ രാഷ്ട്രീയ ഉപകരണം (ജനാതാദൾ), സമൂഹത്തിൽ അപ്പോഴേക്കും ശക്തിയാർജ്ജിച്ച് കഴിഞ്ഞിരുന്ന തികച്ചും പ്രതിലോമകരമായ ഹിന്ദുത്വ ഫാഷിസ്റ്റ്  ശക്തിയെ ചെറുക്കുന്നതിൽ പരാജയപ്പെട്ടെന്നു മാത്രമല്ല ദിശാബോധം ഇല്ലാതെ കുഴയുകയായിരുന്നു.

                തുടർന്ന്  ഇൻഡ്യയിൽ പാശ്ചാത്യ അധിനിവേശത്തിന്റെ നവകോളനീകരണസാമ്പത്തിക നയങ്ങൾ പ്രകടമായി അടിച്ചേല്പിക്കുവാൻ മാത്രം  പാശ്ചാത്യ മുതലാളിത്ത ചേരി ശക്തിപ്പെട്ടു. അത് പിന്നീട് വന്ന എല്ലാ സർക്കാരുകളും ആ ശക്തികൾക്കു മുന്നിൽ വഴിപ്പെട്ട് ഇൻഡ്യയിലെ കർഷകരേയും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരേയും നിർദ്ദയമായ കൂടിയ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.

                ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാർ മൂന്നാം വട്ടവും അധികാരമേറ്റ് പാശ്ചാത്യ അധിനിവേശ നയങ്ങൾ അതി ശക്തമായി   നടപ്പിലാക്കിയത്  ജനങ്ങളെ മാനസികമായും സമ്പൂർണ്ണമായും കീഴടക്കികഴിഞ്ഞു. ഇൻഡ്യയിൽ നിന്ന് ഓരോ നിമിഷവും ചോർന്നുകൊണ്ടിരിക്കുന്ന സമ്പത്ത് ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുകയും പാശ്ചാത്യ നാടുകൾക്ക് മുതൽകൂട്ടവാകുകയും ചെയ്യുന്ന കാഴ്ച പരമ ദയനീയമാണ്. എന്നാൽ ഇൻഡ്യയിലെ ജനങ്ങളെ വികസനത്തിന്റെ ഏറ്റവും പുതിയ തലങ്ങളിൽ എത്തിക്കുന്നുവെന്ന് നടിച്ചുകൊണ്ട് നടപ്പിലാക്കുന്ന ആ അധിനിവേശ നയങ്ങൾക്കെല്ലാം പ്രതിരോധം ഇല്ലാത്ത അവസ്ഥയിൽ ഇൻഡ്യയെ കൊണ്ടെത്തിച്ചിരിക്കുകയാണ് ചെയ്യുന്നത്.

                ഏറ്റവും ഒടുവിലായി ജി എസ് ടി പരിഷ്‌കരണവും ജനങ്ങൾക്ക് ഏതാണ്ട് വലിയ നന്മ ചെയ്‌തെന്ന് വരുത്തുന്ന പ്രചണ്ഡമായ പ്രചരണം നടക്കുകയാണല്ലോ. ആഗോള മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയെ യുദ്ധവും ഇത്തരം സാമ്പത്തിക പരിഷ്‌കരണങ്ങളും വഴി മറികടക്കാനുള്ള പരിശ്രമങ്ങൾ നിരന്തരം നടത്തുന്ന പ്രതീക്ഷിക്കേണ്ടതാണ്.  പാശ്ചാത്യ കുത്തക കമ്പനികളുടെ ഉല്പന്നങ്ങൾ കൂടുതലായി  ചെലവഴിക്കുക എന്ന പ്രധാന ഉദ്ദേശ്യം ആണതിനു പിന്നിൽ എന്നു കാണുവാൻ പ്രയാസമില്ല. കാറുകൾ തുടങ്ങി താരതമ്യേന ഉയർന്ന തരം ഉപഭോഗ ഉല്പന്നങ്ങൾക്ക് ജി എസ് ടി കുറയ്ക്കുമ്പോൾ അത്  ഇല്ലാത്തവരെയല്ലാ സഹായിക്കുന്നത്. അതിൽ സന്തോഷിക്കുന്ന വിഭാഗം ഈ സാമ്പത്തിക നയത്തെ മുന്നോട്ട് കൊണ്ട് പോകണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ അത് രാജ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ചോരുന്ന സമ്പദ്ഘടനയുടെ ആഗോള മുതലാളിത്ത രാജ്യങ്ങളിലേക്കുള്ള ചോർച്ചാ വിടവ് കൂടുതൽ വലുതാക്കാവുന്നതല്ലാതെ മറ്റ് യാതൊരു പ്രയോജനവും  രാജ്യത്തിനില്ല.

അതേ സമയം സർക്കാരിന്റെ തട്ടിപ്പിനെ ഒരു ചുരുങ്ങിയ ഉദാഹരണം വഴി സൂചിപ്പിക്കാം. രാജ്യത്തെ കുട്ടികൾക്കുള്ള നോട്ട് ബുക്കിന് ജി എസ് ടി യാതൊന്നും കൊടുക്കേണ്ടതില്ലാത്തതാക്കി. അതേ സമയം നോട്ട് ബുക്ക് ഉണ്ടാക്കാനാവശ്യമായ കടലാസിന് 12% ത്തിൽ നിന്ന് 18% ആക്കി. നോട്ട് ബുക്ക് വാങ്ങുന്നവർക്ക് ലഭിക്കുന്ന യഥാർത്ഥ ആനുകൂല്യം മനസിലാക്കാവുന്നതേയുള്ളൂ. അതുപോലെ അനവധി ഉല്പന്നങ്ങൾ ചരക്ക് സേവന നികുതി കുറച്ചത് വലിയ തട്ടിപ്പാണ്. എന്നാൽ അതേ സമയം ഭക്ഷണത്തിന്റെ വിവിധ രൂപങ്ങൾ, നിത്യോപയോഗ ഉപഭോഗ വസ്തുക്കൾ, കെട്ടിട നിർമ്മാണത്തിനുള്ള അനവധി അവശ്യ വസ്തുക്കൾ എന്നിവയിൽ ഏർപ്പെടുത്തിയ ജി എസ് ടി   കുറയ്ക്കുകയോ പിവലിക്കുകയോ ചെയ്തിട്ടുണ്ട്  എന്നാൽ അവയ്‌ക്കെല്ലാം അതുവരെ വർഷങ്ങൾ നീണ്ട താങ്ങാനാവാത്ത ജി എസ് ടി (നികുതി) ചുമത്തി  ഇക്കഴിഞ്ഞ 2014 മുതൽ 2023 വരെ മോദി ഭരണം കൊള്ളയടിച്ചത് 85.89 ലക്ഷം കോടി രൂപയാണ്. അത്  സർക്കാരിന്റെ കൊള്ളയായിരുന്നുവെന്ന് പറഞ്ഞ് കൃത്യമായി ആഞ്ഞടിക്കുവാൻ ഇവിടെ ഒരു പാർട്ടിയും ഇല്ലാതായി കഴിഞ്ഞു. ജനങ്ങളുടെ ചൂഷണവും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനവും തമമിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിനുള്ള സാമ്പത്തിക പരിപാടികൾ അജണ്ടയാക്കിയ രാഷ്ട്രീയ ശക്തികൾ ഈ രാജ്യത്ത്  ഇനിയും രൂപം കൊള്ളേണ്ടിയിരിക്കുന്നു. ജി എസ് ടി നിരക്ക് കുറച്ചുവെന്ന് വീമ്പിളക്കുന്ന സർക്കാർ അതേ സമയം എല്ലാ രംഗത്തും വിലവർദ്ധനവുണ്ടാക്കുന്ന പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള നികുതി ഒട്ടും കുറയ്ക്കാതെ എന്നാൽ അമിതമായി വർദ്ധിപ്പിച്ചുകൊണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണ്. 

        ജനങ്ങളെ നികുതിക്കൊള്ള നടത്തുന്നത് അധികാരികളുടെ ധൂർത്ത് മാത്രമല്ല. അത് ചെറിയൊരു വിഹിതമാണെങ്കിൽ സർക്കാരിന്റെ വിദേശ കട വായ്പകളുടെ അടിസ്ഥാനത്തിൽ ആവിഷ്‌കരിക്കുന്ന വൻകിട പദ്ധതികളാണ്  നികുതിക്കൊള്ളയ്ക്ക് കാരണമാകുന്ന മുഖ്യ കാരണം. മോദി സർക്കാർ 2014 ൽ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 9.48 രൂപയാണ് ഏർപ്പെടുത്തിയതെങ്കിൽ സർക്കാരിന്റെ ആ പെരുംകൊള്ള 202332.9 രൂപയാണ്. അതുപോലെ ഡീസലിന് 20143.56 രൂപയും 202331.8 രൂപയുമാണ്. കഴിഞ്ഞ 2014 മുതൽ 2022-2023 വർഷം വരെ 31.54 ലക്ഷം കോടി രൂപ പെട്രോലിയം നികുതിയിലൂടെ കൊള്ളയടിച്ചു. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എല്ലാം ആ കൊള്ളയ്ക്ക് കൂട്ട് നില്ക്കുകയും പങ്കാളികളാവുകയും ചെയ്യുന്ന രാഷ്ട്രീയ മരവിപ്പിന്റെ ഒരു ദശയാണ് ഇപ്പോൾ ഇൻഡ്യയുടേത്. വിലക്കൊള്ളയ്ക്ക്  കാരണമായ നികുതിക്കൊള്ളയുടെ മൂല കാരണമായ വൻ ചെലവേറിയ സാമ്പത്തിക വികസന പദ്ധതികൾ ഇവിടെ എല്ലാ പാർട്ടികളും ആശയഭേദമന്യേ സ്വീകരിച്ചിരുന്നു. 

                മോദി സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങളെ പെട്രോളിയം നികുതിയുടെ പേരിൽ മാത്രം കൊള്ളയടിച്ചത് 31.54 ലക്ഷം കോടി രൂപയാണ്. അതിന്റെ വർഷം     തിരിച്ച കണക്കാണ് താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നത്.

                (ലക്ഷം കോടിയിൽ)

                2014-2015                            1.72

                2015-2016                            2.54

                2016-2017                            3.35

                2017-2018                            3.36

                2018-2019                            3.48

                2019-2020                            3.37

                2020-2021                            4.55

                2021-2022                            4.92

                2022-2023                            4.28

                മോദി സർക്കാർ സാമ്പത്തിക രംഗത്ത് വൻ വിജയമായി ആഘോഷിക്കുന്ന ഈ സമയത്ത് തന്നെ നാം ജനങ്ങളോട് പറയണം സർക്കാർ സമ്പൂർണ്ണമായ പരാജയമാണെന്ന്. അതിനുള്ള കണക്കുകൾ ഉണ്ടെങ്കിലും അവയൊന്നും ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഇവിടെ ആരുമില്ലായെന്നുള്ള സംഗതിയും നാം മറക്കരുത്. ഏറ്റവും നല്ല ഉദാഹരണ് ജി ഡി പി യുടെ വളർച്ചാനിരക്കിനെകുറിച്ചുള്ള കണക്കുകൾ. മൊത്ത ദേശീയ ഉല്പാദന  (ജി ഡി പി )  വളർച്ചാ നിരക്കിൽ ഇൻഡ്യ ലോകത്ത് ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ ആളോഹരി ജി ഡി പി  യിൽ ജർമമനിയുടേയും അമേരിക്കയുടേയും ചൈനയുടേയും പോലും പിന്നിലാണ്. ഇൻഡ്യയാകട്ടെ ലോക ശരാശരിയുടേയും പിന്നിലാണ്. എന്നാൽ ചൈന ലോക ശരാശരിയുടെ അല്പം മാത്രം മുമ്പിലാണെങ്കിലും ജർമ്മനിയുടേയും അമേരിക്കയുടേയും വളരെ പിന്നിലുമാണ്.

ഇൻഡ്യയുടെ പ്രതിരോധം ഉൾപ്പെടെ എല്ലാ രംഗവും തുറന്ന് കൊടുത്ത് ഉല്പാദനം വർദ്ധമാനമാക്കുകയും തല്ഫലമായി ബഹു ദേശീയ കമ്പനികൾ ഇൻഡ്യയിൽ ഉല്പാദിപ്പിച്ച് ലാഭം കൊയ്യുന്നുണ്ടെയെങ്കിലും ജി ഡി പി കണക്കിലെ വളർച്ചയല്ലാതെ ഇന്ഡ്യക്കും ഇൻഡ്യാക്കാർക്കും നാമനാത്രമായ സമ്പത്തേയുണ്ടാകുന്നുള്ളൂ. അതാണ് ആളോഹരി ജി ഡി പി യിലെ വളരെ വളരെ താഴ്ന്ന അവസ്ഥയ്ക്ക് കാരണം. ജനസംഖ്യാപരമായ വലിപ്പക്കൂടുതൽ അതിൽ പ്രതിഫലിക്കുന്നു എന്നത് സത്യമാണ്. അപ്പോൾ ജനസംഖ്യ കൂടുതൽ ഉള്ള നമ്മുടേതുപോലെയുള്ള രാജ്യത്തിന് അനുയോജ്യമായ വികസനവും പുരോഗതിയും അല്ല ആ പാശ്ചാത്യ മാതൃകയെന്ന് നാം തിരിച്ചറിയുകയും നമ്മുടെ മാർഗ്ഗം കണ്ടെത്തുകയും വേണം. ഇൻഡ്യയുടെ സമ്പദ്ഘടന 1991 വരെ പ്രകടമായി ചൂഷിതവും ചൂഷകവുമായ രണ്ട് സമ്പദ്ഘടനകളാണെന്ന് പ്രത്യക്ഷമായി പറയുവാൻ കഴിയുമായിരുന്നു. വൻവ്യവസായികൾ, വൻകിട കച്ചവടക്കാർ, മറ്റ് സമ്പന്ന വിഭാഗങ്ങൾ എന്നിവരും ഉന്നത ഉദ്യോഗസ്ഥൻമാരും അടങ്ങുന്നതാണ് ആ ചൂഷക സമ്പദ്ഘടന. എന്നാൽ 1991 നുശേഷമുള്ള ഇൻഡ്യയിലെ സമ്പദ്ഘടനയെ അപ്രകാരം വിശദീകരിക്കുവാൻ കഴിയില്ല. ചൂഷിതമായ ആ സമ്പദ്ഘടന ഇൻഡ്യയിലെ ഭൂരിപക്ഷം ജനങ്ങളെ  - കർഷകർ, ഗ്രാമീണർ, നെയ്ത്തുകാർ, കൈത്തൊഴിലുകാർ, മറ്റസംഘടിത മേഖലയിൽ പണിയെടുക്കന്നവർ - ഉൾക്കൊള്ളുന്നത് ഇന്ന് സാമ്പത്തികമായി ചൂഷിതർ എന്നതിനേക്കാൾ എണ്ണത്തിലും കുറവു വരുന്ന ശോഷിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ്. നിരന്തരം ജനസംഖ്യയിൽ വർദ്ധിക്കുന്ന വൻനഗരങ്ങൾ അതിനെ വിഴുങ്ങി അവരുടെ പരമ്പരാഗതമായ ഉപജീവന മാർഗ്ഗങ്ങൾ ക്ഷയിക്കുകയും മോദിയും മറ്റ് 'വികസനവാദികളും'  പരികല്പിക്കുന്ന വികസനത്തിൽ പങ്കാളിത്തമില്ലാത്തതും ആയിത്തീരുന്ന അവസ്ഥയാണത്. ആ പ്രക്രിയയുടെ അഭൂതപൂർവ്വമായ വളർച്ചയാണ് മോദി ഭരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കർഷകർ പരാജയപ്പെടുത്തിയ മോദിയുടെ കാർഷിക നിയമങ്ങൾ അതിന്റെ പെട്ടെന്നും വിപുലവുമായ വളർച്ചയ്ക്കുള്ളതായിരുന്നു.

                ഇൻഡ്യയുടെ വിദേശ കടം നെഹ്രു മുതൽ തുടങ്ങിയതാണ്. ആദ്യം കടമെടുത്തപ്പോൾ മുതൽ വ്യവസ്ഥകളും കടന്നുവന്നിരുന്നു. 1958 ലാണ് പ്രകടമായും വ്യവസ്ഥകൾ അടിച്ചേൽപിച്ച കടമെടുപ്പ് തുടങ്ങിയത്. അതിന് മുമ്പും കടമെടുപ്പും വ്യവസ്ഥകളുമുണ്ട്. എന്നാൽ അതിലൂടെ  പായ്‌ക്കേജ് വ്യവസ്ഥകളും പദ്ധതികളും ഇവിടെ അടിച്ചേൽപിച്ചത്. എന്നാൽ അമേരിക്കയുടെ വിദേശകടം നമ്മുടേതിനേക്കാൾ കൂടുതലാണല്ലോ എന്നു കരുതുന്നവർ ഉണ്ടാകും.  അമേരിക്കയുടെ വിദേശ കടം ലോകത്തിലേറ്റവും കൂടിയതാണ്. എന്നാൽ അവിടുത്തെ ആളോഹരി ജി ഡി പി യും ജർമ്മനി കഴിഞ്ഞാൽ പിന്നെ ലോകത്ത് രണ്ടാം സ്ഥാനത്താണ്. എന്നാൽ അതൊന്നുമല്ല അമേരിക്കയുടെ കടം എന്ന പ്രശ്‌നത്തിലുള്ളത്. അമേരിക്ക ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ്. അമേരിക്കയ്ക്ക് അനുകൂലമായ സാമ്പത്തിക, വാണിജ്യ നയങ്ങളും മറ്റ് രാജ്യങ്ങളിലെ നിയമങ്ങളും മറ്റ് രാജ്യങ്ങളെക്കൊണ്ട് സ്വീകരിപ്പിക്കുവാനുള്ള നയതന്ത്രപരവും രാഷ്ട്രീയവും സൈനീകവുമായ മേധാശക്തി ഉള്ളതാണ് അവർക്ക് കടം ഒരു പ്രശ്‌നമല്ലാത്തത്. അതിലേറെ കടം വാങ്ങി കൂടുതൽ അവർക്കനുകൂലമായ ഘടകങ്ങൾ ഉണ്ടാക്കുവാനും അവർക്ക് കഴിയുന്നു.

                ഇൻഡ്യയുടെ വിദേശകടം കഴിഞ്ഞ 2025 മാർച്ച് വരെയുള്ളതും 736.3 ബില്യൻ (ബില്യൻ=100 കോടി) യു എസ് ഡോളറാണ്. അതിനെ ഇൻഡ്യയുടെ നാണയത്തിന്റെ കുറഞ്ഞ വിനിമയ മൂല്യംകൊണ്ട് ഗുണിക്കുമ്പോൾ ഉണ്ടാകുന്ന സംഖ്യ ഭവനയ്ക്കും അതീതമാണ്.  അത് 2024 മാർച്ച് മാസത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 10.1 ശതമാനം ഉയർന്നതാണ്. ഓരോ ദിവസവും രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് കുറയുന്നതനുസരിച്ച് കടത്തിന്റെ അളവും കൂടിക്കൊണ്ടിരിക്കും. മോദി 2014 ൽ അധികാരം പിടിക്കുന്നതിന് വാഗ്ദാനം ചെയ്തത് മൻമോഹൻസിംഗിന്റെ കാലത്തെ 60 രൂപയുണ്ടായിരുന്ന രൂപയുടെ വിനിമയ നിരക്ക് 40 രൂപ ആയി കുറയ്ക്കുമെന്നാണ്. എന്നാൽ 2014 ൽ നിന്ന്  2025 ൽ മോദി ഭരണമെത്തുമ്പോൾ രൂപയുടെ വിനിമയ നിരക്ക് 88.76 രൂപയാണ്. മോദി വാഗ്ദാനം ചെയ്തതിനേക്കാൾ ഏതാണ്ട്  ഇരട്ടിയിലധികം രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് വർദ്ധിച്ചത് നോക്കി നില്ക്കാനേ മോദിക്ക് കഴിഞ്ഞുള്ളൂ. അത് പാശ്ചാത്യ മുതലാളിത്തത്തോടുള്ള കൂറും അടിമത്വവും കാരണമാണ്. കോൺഗ്രസിന്റെ മൻമോഹൻ സിംഗ് സർക്കാർ രൂപയുടെ വിനിമയ മൂല്യം കമ്പോളത്തിലെ ഊഹ കച്ചവടമനുസരിച്ച് തീരുമാനിക്കാൻ രാജ്യത്തെ വിട്ടുകൊടുത്തു. അതുകൊണ്ടാണ് 60 രൂപയിലേക്ക് അതുയർന്നത്. ഇതു മനസിലാക്കി മോദി ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് വാഗ്ദാനം നല്കിയത്. യഥാർത്ഥത്തിൽ ആഗോള കോർപ്പറേറ്റ് ശക്തികളാണ് നമ്മുടെ അദ്ധ്വാനത്തെ പ്രതിനിധീകരിക്കുന്ന രൂപയുടെ വിനിമയ മൂല്യം ഇടിച്ചുതാഴ്ത്തി നിർണ്ണയിക്കുന്നത്. വിദേശ സമ്പന്ന രാജ്യങ്ങളോടും അവരെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് ശക്തികളോടും കൂറു പുലർത്തുന്ന മോദിക്കും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കും നമ്മുടെ അദ്ധ്വാനമൂല്യം അതായത് രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുവാൻ കഴിയില്ലായെന്ന പച്ച പരമാർത്ഥം ജനങ്ങളെ അറിയിക്കണം.  ഹിന്ദുത്വ ഫാഷിസ്റ്റുകൾ സാമ്രാജ്യത്ത ശക്തികളുടെ സൃഷ്ടിയും അതിനെ ആശ്രയിച്ച് കഴിയുന്നവരുമാണ്.

 

എന്നാൽ ഇൻഡ്യയ്ക്ക് വിദേശ കടം ഒരു പ്രശ്‌നം തന്നെയാണ്.  കാർഷികവും വ്യാവസായികവും സേവനപരവുമായ ഉല്പന്നങ്ങൾ  രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യണോ, ധാതുദ്രവ്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങൾ, ഖനിജങ്ങൾ എങ്ങനെ, എന്തുമാത്രം കയറ്റുമതി ചെയ്യണം, വിദേശ നിക്ഷേപം സംബന്ധമായ നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവ സംബന്ധിച്ചവയാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ നിർണ്ണയിക്കുക. എന്നാൽ അവയെല്ലാം യൂറോ- അമേരിക്കൻ രാജ്യങ്ങളുടെ ആജ്ഞകൾക്കനുസരിച്ച് ഇൻഡ്യയിലും നടപ്പിലാക്കിയിരിക്കുകയാണ്. അതിനകം ബഹു കക്ഷി കരാറാണെന്ന ഭാവത്തിൽ ലോക വ്യാപാര സംഘടനയുടെ പേരിൽ  കരാറൊപ്പിട്ടിരിക്കുകയാണ്. അതിനെതുടർന്ന് പ്രദേശിക വ്യാപാര കരാറും തകൃതിയായി ഒപ്പ് വയ്ക്കുന്നത് തുടരുകയാണ്. എന്നാൽ ഇൻഡ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി വാണിജ്യകരാർ ഒപ്പിടുന്നത് വിഭിന്നമായി കാണണം. അത് നിലവിലുള്ളതുപോലെ മറ്റ് സമ്പന്ന രാജ്യങ്ങൾക്ക് ഈ രാജ്യങ്ങളിലെ ഉല്പാദകരുടെ ഇടയിലേക്ക് നുഴഞ്ഞുകയറി മുതലാളിത്ത രാജങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാനുള്ളതല്ല. കർഷകർ, നെയ്ത്തുകാർ, കൈവേലക്കാർ, എന്നിവരെ ശാക്തീകരിക്കുവാനുള്ള പരസ്പര സഹായവും സഹകരണവും നല്കുവാനുള്ളതായിരിക്കണം.

                 ഈ സാഹചര്യത്തിലാണ് പ്രത്യക്ഷമായ സാമന്തരാജ്യമെന്ന പോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അട്ടഹാസങ്ങളും നടപടികളും ഉണ്ടാകുന്നത്. ഇൻഡ്യ അവയ്ക്കുപോലും കീഴ് വഴങ്ങിക്കൊണ്ട് സ്വദേശി ഉല്പന്നങ്ങൾ വാങ്ങണമെന്ന തികച്ചും അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങൾ മോദി സർക്കാരും ആർ എസ് എസും പ്രചാരണം നടത്തുന്നത്. സ്വദേശി ഉല്പന്നങ്ങൾ പ്രതിരോധവും സമരായുധവുമാക്കിയ ഒരു പാരമ്പര്യം ഇൻഡ്യക്കുണ്ട് . എന്നാൽ ഇപ്പോഴുള്ളത് കൊടും വഞ്ചനയുടെ  സ്വദേശിയെന്ന  കപട മുദ്രാവാക്യമാണ് ഉയരുന്നത്. അത് കേവലം ബി ജെ പി യുടെ ഒരു തന്ത്രം  എന്ന നിലയിൽ കുറച്ചു കാണേണ്ടതില്ല. ഹിന്ദുത്വ ശക്തികളുടെ അധിനിവേശ ശക്തികളോടുള്ള കൂറ് പുതിയ കാര്യവുമല്ല. അവയുടെ ഉദ്ഭവം തന്നെ ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരത്തെയും ജനാധിപത്യ അഭിലാഷങ്ങളെയും ഒറ്റുകൊടുക്കുവാൻ ബ്രിട്ടീഷ് അധിനിവേശ ശക്തികൾ സൃഷ്ടിച്ചതിലൂടെ ആണ്. ദേശഭക്തി മുഖ്യ അടിത്തറയായും ലക്ഷ്യമായും പ്രവർത്തിക്കുന്ന സംഘടനകളാണ് ഹിന്ദുത്വ ആശയത്തിലുള്ളത്. അവരുടെ ദേശഭക്തി ഭഗത് സിംഗിന്റെയും രാജഗുരുവിന്റേയും മറ്റും പോലെയല്ല. ഭഗത് സിംഗും മറ്റും ഭീകരപ്രവർത്തനം ആണ് മാർഗ്ഗമായി സ്വീകരിച്ചെങ്കിലും ഏത് രീതിയിലും ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ ദേശഭക്തി ദേശത്തിന്റെ അടിമത്തം അവസാനിപ്പിച്ച് ഇൻഡ്യക്ക് സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു. എന്നാൽ ഹിന്ദുത്വ ശക്തികളുടെ ദേശഭക്തി എന്നത് ബ്രിട്ടീഷ് അടിമത്തം അവസാനിപ്പിക്കുകയല്ല മറിച്ച് ബ്രിട്ടീഷുകാർക്ക് സേവ ചെയ്യാൻ വേണ്ടി സ്വാതന്ത്ര്യം  നേടാൻ ഒന്നിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. ആർ എസ് എസ്സിന്റേയും സവർക്കർ നേതൃത്വം നല്കിയ ഹിന്ദു മഹാസഭയുടേയും നേതാക്കളും പ്രവർത്തകരും ബ്രിട്ടീഷ് ഭരണത്തിന് ഒത്താശ ചെയ്യുകയും മുസ്ലീംങ്ങൾ ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ് കലാപം സൃഷ്ടിക്കുകയും ആയിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് അവരുടെ പ്രവർത്തനങ്ങൾ. അതിന് ഒത്തുപിടിച്ച മുസ്ലീം വർഗ്ഗീയവാദികളുമുണ്ട്.ഇന്നും പാകിസ്ഥാന്റെ പേരു പറഞ്ഞ്  ഹിന്ദുത്വ ശക്തികൾ  മുസ്ലീംങ്ങൾക്കെതിരെ അക്രമവും കലാപവും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഇന്നത്തെ പാശ്ചാത്യ അധിനിവേശ ശക്തികൾക്കും അതിനോട് കൂട്ട് ചേരുന്നവർക്കും എതിരായി ജനങ്ങളുടെ ഐക്യവും ജനശക്തിയും രൂപപ്പെടാതിരിക്കുകയെന്ന ലക്ഷ്യമാണെന്ന് തിരിച്ചറിയുവാൻ പ്രയാസമില്ല. ജനങ്ങളുടെ ഭിന്നതയും പരസ്പരമുള്ള വെറുപ്പും തുടരുന്നിടത്തോളം കാലം അധിനിവേശ നയങ്ങളെ പരാജയപ്പെടുത്തി എല്ലാവർക്കും തൊഴിലും അന്തസും ജീവിക്കാവനാവശ്യമായ വരുമാനവും ഉണ്ടാക്കുവാൻ സാധിക്കില്ല. അതിനാൽ മോദിയുടെ ബി ജെ പി ഭരണം അഥവ ഹിന്ദുത്വ  ഫാസിസ്റ്റുകളുടെ ഭരണം തുടരുന്നിടത്തോളംകാലം ആ ലക്ഷ്യങ്ങൾ അസാധ്യമായിത്തീരും. സ്ത്രീകൾ, കർഷകർ, കൈത്തൊഴിലുകാർ, പാവപ്പെട്ടവർ, ദലിതർ, ആദിവാസികൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ഗ്രാമീണ നിവാസികൾ എന്നിവരുടെ മോചനം ഉണ്ടാകണമെങ്കിലും അടിമുടി പുതിയ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക നയങ്ങൾ രൂപം കൊടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവതീയുവാക്കൾ എല്ലാവരും തൊഴിൽ തേടണമെങ്കിലും അതാണ് നമ്മൾ നേടേണ്ടത്.

                   ഏതുവിധേനയും ഭരണത്തിൽ കടിച്ചു തൂങ്ങുവാനുള്ള ബി ജെ പി യുടെ ശ്രമവും അതിന് ഇണങ്ങുന്ന വിധം വോട്ടിലും തെരഞ്ഞെടുപ്പിലും എന്ത് കൃത്രിമവും കാണിക്കുവാൻ മടിയില്ലാത്തവർക്ക് പിന്തുണ ആവർത്തിച്ച്  നല്കുന്ന സംസ്ഥാനത്തെ പിണറായി സർക്കാരിന്റെ ശ്രമവും നാം ചെറുത്ത് തോല്പിക്കണം. എന്നുമാത്രം ഈ സന്ദർഭത്തിൽ പറഞ്ഞുകൊണ്ട് 14-ാം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങൾ നേരുന്നു.   

06/10/2025

ജോഷി ജേക്കബ്     

തെരഞ്ഞെടുപ്പിലെ അഴിമതിപ്പണത്തിന്റെ ആധിപത്യം തടയണം: അഫ്ലാത്തുൺ

സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ സംസാരിക്കുന്നു. അഡ്വ ജോഷി ജേക്കബ്, അഡ്വ ജയ്മോൻ തങ്കച്ചൻ, ബിജു ജോസഫ്, സുരേഷ് നരിക്കുനി, അഡ്വ. കെ.കെ. രാമൻ മാസ്റ്റർ, ഇ.വി ജോസഫ് എന്നിവർ സമീപം.









കൂത്താട്ടുകുളം : തെരഞ്ഞെടുപ്പിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കാൻ സ്ഥാനാർത്ഥികളുടെ പക്കൽ നിന്ന് തെരഞ്ഞെടുപ്പു ചിലവിന്റെ കണക്കു വാങ്ങുന്നതുപോലെ രാഷ്ട്രീയപ്പാർട്ടികളുടെ പക്കൽ നിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കു ആവശ്യപ്പെടണമെന്നു സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ-ജയപ്രകാശ് നാരായണൻ നഗരിയിൽ (വൻനിലം കുടുംബയോഗ മന്ദിരത്തിൽ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായിയുടെ പൗത്രൻകൂടിയായ അഫ്‌ലാത്തൂൺ.


കോർപ്പറേറ്റു പണം പറ്റുന്ന കക്ഷികളാണ് രാഷ്ട്രത്തിന്റെ നയരൂപവൽക്കരണം നടത്തുന്നത്. അധികാരത്തിലിരിക്കുന്നതും സമീപഭാവിയിൽ അധികാരത്തിലെത്താൻ സാദ്ധ്യതയുള്ളതുമായ രാഷ്ട്രീയ കക്ഷികൾക്കു കോർപ്പറേറ്റുകൾ ഇലക്ടറൽ ബോണ്ടുകളായി കൈമാറുന്ന പണം കോർപ്പറേറ്റുതാൽപര്യം നേടുന്നതിനായി നല്കുന്ന അഴിമതിപ്പണമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിവിധിയിലൂടെ പുറത്തു വന്നതാണ്.


പണം നല്കിയതാരെന്ന് ജനങ്ങളിൽ നിന്ന് മറച്ചുവച്ചു കൊണ്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് പണം സ്വീകരിയ്ക്കാൻ അനുവദിക്കുന്നതിലൂടെ ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യംകൊണ്ട് തകർക്കുന്നതുമാണ്. പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ച "വോട്ടു ചോരി" (വോട്ടു മോഷണം), ജനാധിപത്യത്തെ അട്ടിമറിക്കുന്ന വലിയ ഒരു സംഭവമാണ്. എന്നാൽ അഴിമതി നിറഞ്ഞതും ജനാധിപത്യത്തെ അട്ടിമറിക്കുന്നതുമാണ് ഇക്റ്ററൽ ബോണ്ട് അഴിമതിയും. പ്രധാന രാഷ്ട്രീയ പാർട്ടികളിൽ മിക്കതും ഈ വൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 


സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു. മുൻ ദേശീയ അധ്യക്ഷൻ അഡ്വ ജോഷി ജേക്കബ് അഭിവാദ്യംചെയ്തു സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും രാജ്യത്ത് പൊതുവായി സമൂഹത്തിൽ സമത്വബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണെങ്കിലും ആ പൊതുബോധത്തിനപ്പുറത്ത് അടുത്തചുവട് എന്താണെന്ന ദിശാ ബോധം നല്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വിലയിരുത്തി.


സമുദായ സൗഹാർദം ശക്തിപ്പെടുത്തുന്നതിനുള്ള നിർമാണാത്മക പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ദേശീയ സ്വാതന്ത്ര്യ സമരനേതാക്കളെ ദുഷിയ്ക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രതവേണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. പി.ഒ. പീറ്റർ (കോട്ടയം) പ്രസിഡന്റും ഇ.വി. ജോസഫ് (ഇടുക്കി) ജനറൽ സെക്രട്ടറിയുമായുള്ള ഇരുപത്തഞ്ചംഗ ഭരണ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. 


ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, ഇവി 'ജോസഫ്, പി.ഒ. പീറ്റർ, സജി.പി എബ്രഹാം. ബാലമുരളീകൃഷ്ണ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തുസംസാരിച്ചു. ബിജു ജോസഫ് പരിഭാഷ നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ.എസ് ചാക്കോ സ്വാഗതവും ജനറൽ കൺവീനർ അഡ്വ.കെ.കെ.രാമൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


നവംബർ 22, 23, 24  തീയതികളിൽ ഒഡീഷയിലെ ബലാൻഗീർ (Balangir) ജില്ലയിലെ തിത്തിലഗഢിൽ (Titlagarh, ଟିଟିଲାଗଡ଼) നടക്കാനിരിയ്ക്കുന്ന പതിനാലാമത് ദ്വൈവാർഷിക ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് സംസ്ഥാന സമ്മേളനം നടന്നത്.

-0-

ഫോട്ടോ അടിക്കുറിപ്പ്: 

സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ-ജയപ്രകാശ് നാരായണൻ നഗരിയിൽ (വൻനിലം കുടുംബയോഗ മന്ദിരത്തിൽ) ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ സംസാരിക്കുന്നു. മുൻ ദേശീയ അധ്യക്ഷൻ അഡ്വ ജോഷി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, പരിഭാഷകൻ ബിജു ജോസഫ്, ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.കെ. രാമൻ മാസ്റ്റർ, സംസ്ഥാന ഖജാൻജി ഇ.വി ജോസഫ് എന്നിവർ സമീപം.


അടിയന്തരാവസ്ഥാ വിരുദ്ധരെന്ന് അവകാശപ്പെടുന്നവർ അടിയന്തരാവസ്ഥാ ഭരണത്തെ അനുകരിക്കരുത്: സോഷ്യലിസറ്റ് നേതാവ് ജോഷി ജേക്കബ്


സമാജവാദി ജനപരിഷത്ത് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി


കൂത്താട്ടുകുളം, 2025 ജൂൺ 25 – അടിയന്തരാവസ്ഥാ വിരുദ്ധരെന്ന് അവകാശപ്പെടുന്നവർ അടിയന്തരാവസ്ഥാ ഭരണത്തെ അനുകരിക്കരുതെന്ന്  സോഷ്യലിസറ്റ് നേതാവും സമാജവാദി ജനപരിഷത്ത് മുൻ ദേശീയ പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം ബാപ്പുജി കവലയിലെ  സമാജവാദി ജനപരിഷത്ത് കാര്യാലയമായ മഹാബലി സെന്ററിൽ സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിയ്ക്കുകയായിരുന്നു അദ്ദേഹം . ജനാധിപത്യ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നതെന്ന് അഡ്വ. ജോഷി ജേക്കബ് തുടർന്നു പറഞ്ഞു.


1975 ൽഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്തമുള്ള ഇന്ദിരാ കോൺഗ്രസ്സ് ഇനിയെങ്കിലും രാജ്യത്തോട് മാപ്പു പറയാൻ തയ്യാറാകണമെന്ന്  മുഖ്യ പ്രഭാഷണം നടത്തിയ ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി പറഞ്ഞു. 


ജനാധിപത്യമൂല്യങ്ങളും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന  രാജ്യമായി ഇന്ത്യ മാറണമെന്നു അദ്ധ്യക്ഷം വഹിച്ച സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം പറഞ്ഞു. 


അടിയന്തരാവസ്ഥയുടെ ഭീകരാവസ്ഥയെ ഓർമിയ്ക്കുകയും അതിനെതിരെ ശബ്ദിയ്ക്കുകയും ചെയ്യുന്നവർ  ഉണ്ടെന്നത് അറിയേണ്ടവർ അറിയണമെന്നു സംസ്ഥാന ഉപാദ്ധ്യക്ഷൻ വിദ്യാധരൻ കെ. പറഞ്ഞു.  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, കോട്ടയം ജില്ലാ സമിതി പ്രസിഡൻറ് പി.ഒ. പീറ്റർ,  സംസ്ഥാന സെക്രട്ടറി അഡ്വ. കെ കെ രാമൻ മാസ്റ്റർ എന്നിവരും പ്രസംഗിച്ചു.