രാജ്യത്തിനു ദിശാ ബോധം നല്കാൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിനുകഴിയണം

സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും രാജ്യത്ത് പൊതുവായി സമൂഹത്തിൽ സമത്വബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണെങ്കിലും ആ പൊതുബോധത്തിനപ്പുറത്ത് അടുത്തചുവട് എന്താണെന്ന ദിശാ ബോധം നല്കാൻ കഴിഞ്ഞില്ല 


സമാജവാദി ജനപരിഷത്തിന്റെ 14-ാമത് സംസ്ഥാന  സമ്മേളനത്തിൽ സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തുകൊണ്ട് ദേശീയ നിർവാഹക സമിതിയംഗവും മുൻ ദേശീയ അദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ് 2025 ഒക്ടോബർ 6ന് ചെയ്ത പ്രസംഗത്തിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു:-    

 

സമാജവാദി ജനപരിഷത്തിന്റെ 14-ാമത് ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായിട്ടുള്ള സംസ്ഥാന സമ്മേളന പ്രതിനിധികളേ,

ജനപരിഷത്ത് ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. അത് ശക്തമായ ഒരു പ്രസ്ഥാനമാകുന്നതിന് നാം ചെയ്യേണ്ട കാര്യങ്ങളും പുലർത്തേണ്ട നിലപാടുകളും സംബന്ധമായി ചർച്ച ചെയ്യുകയാണല്ലോ നമ്മുടെ ഈ സമ്മേളനത്തിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യം.

                സ്വാതന്ത്ര്യസമരവും അതിനെ തുടർന്നുള്ള സ്വാതന്ത്ര്യവും അതിന്റെ തുടർച്ചയായിട്ടുള്ള ഭരണഘടനയും ഇൻഡ്യയിൽ വലിയൊരു മാറ്റം സാധ്യമാക്കേണ്ടതായിരുന്നു. എന്നാൽ ദേശീയ നേതാക്കൾ അധികാരം കൈയ്യാളിയതല്ലാതെ യാതൊരു ദിശാബോധവും ഇല്ലാതെയാണ് പെരുമാറിയതെന്ന് നമുക്ക് ഇന്ന് മനസിലാക്കാൻ കഴിയും. പ്രധാനമായും സാമൂഹികമായി അസമത്വം  അനുഭവിക്കുന്ന മഹാഭൂരിപക്ഷം ജനങ്ങളുടെ സാമൂഹികവും ലിംഗപരവുമായ അസമത്വം നിർമാർജ്ജനം ചെയ്യുക, ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടേയും സാമ്പത്തിക വിടവിന്റെയും വിഷമതകൾ തുടച്ചുനീക്കുക അധികാരം സമ്പൂർണ്ണമായി കേന്ദ്രീകരിച്ചത് താഴെത്തട്ടിൽ ജനങ്ങൾക്ക് അനുഭവവേദ്യമാവുക അതിന് ബ്രിട്ടീഷ് അധിനിവേശകാലത്ത്  അടിമകളായ ജനങ്ങളെ ഭരിക്കുന്നതിന് ആവിഷ്‌കരിച്ച ഉദ്യോഗസ്ഥ കേന്ദ്രിതമായ ബ്യൂറോക്രസിയെ പൂർണ്ണമായും അഴിച്ചുപണിത് ജനാധിപത്യവല്കരിക്കുക എന്നിവയായിരുന്നു ഭരണത്തിനു മുമ്പിൽ ഉണ്ടായിരുന്ന  കാതലായ പ്രശ്‌നങ്ങൾ. എന്നാൽ അതിൽ യാതൊരു ദിശാബോധമുള്ള പരിപാടികളും  നടപ്പാക്കാതെ  സമ്പൂർണ്ണമായി പരാജയപ്പെടുകയാണുണ്ടായത്. 

                സോഷ്യലിസ്റ്റ്, കമ്മ്യൂനിസ്റ്റ്  പ്രസ്ഥാനങ്ങൾ പൊതുവായി സമൂഹത്തിൽ  സമത്വ ബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണ്. അതനുസരിച്ചുള്ള ചില പരിപാടികളും അധികാരം കൊണ്ട് അവർക്ക് നടപ്പിലാക്കാൻ കഴിഞ്ഞു. എന്നാൽ ആ പൊതുബോധത്തിനപ്പുറത്ത് അടുത്ത ചുവട് എന്താണെന്ന ദിശാബോധം അവർക്ക് നല്കുവാൻ കഴിഞ്ഞില്ല. അതിനുള്ള പരിപാടികൾ അവയ്ക്കില്ലായിരുന്നു എന്നതാണ് സത്യം. ആ പ്രസ്ഥാനങ്ങളും സ്വാതന്ത്ര്യനന്തര ഭരണക്കാരെപ്പോലെ കൃത്രിമമായ ആശയങ്ങൾ വച്ച് ദിശാബോധം നഷ്ടപ്പെടുത്തുകയാണ് ചെയ്തത്. മുഴുവൻ ജനങ്ങൾക്കും  തൊഴിൽ നല്കാനും ജനങ്ങളുടെ പങ്കാളിത്തം രാജ്യത്തിന്റെ ഉല്പാദന വ്യവസ്ഥയിൽ ഉറപ്പിക്കാനും യാതൊരു പരിപാടികളും അവർക്കില്ലായിരുന്നു. അന്ന് രാജ്യത്തെ  ഭൂരിപക്ഷം വരുന്ന കർഷകർക്ക്  മതിയായ അദ്ധ്വാന മൂല്യം നല്കാതെ അസന്തുലിതമായി  വ്യവസായമേഖലയിൽ അധ്വാനത്തിന് പ്രതിഫലം  ഉറപ്പിച്ചു. അത് വലിയ സാമ്പത്തിക അസമത്വവും ചൂഷണവും ഉണ്ടാക്കുന്നതായിരുന്നു.

                അതിലേറെ ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക സമത്വത്തിനുള്ള  പരിപാടികളും ശൂന്യമായിരുന്നു.  മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണം അവർ ഏറ്റെടുത്തില്ലായെന്ന് മാത്രമല്ല മേൽജാതി ആധിപത്യം ഉണ്ടായിരുന്ന അവ സംവരണത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും സൈദ്ധാന്തികമായും ആക്രമിക്കുകയായിരുന്നു. സ്ത്രീകളുടെ മുൻഗണനാപരമായ അവസരങ്ങൾ ഒരുക്കുന്നതിന് അവർക്ക് താല്പര്യം കാണിച്ചില്ല.  എന്നാൽ പ്രതീക്ഷയുടെ ഒരു വെള്ളി വെളിച്ചം പോലെ പ്രത്യയശാസ്ത്രപരമായും സമൂർത്തമായ പരിപാടികൾ മുന്നോട്ടുവച്ചും ആദ്യം ചെറിയ ധാരയായും പിന്നീട് 1967 ഓടുകൂടി ശക്തിപ്പെടുകയും ചെയ്ത ഡോ. ലോഹ്യയുടെ ചിന്തയും പ്രസ്ഥാനവും അദ്ദേഹത്തിന്റെ 1967 ലെ മരണത്തോടെ ആ സോഷ്യലിസ്റ്റ് ധാരയുടേയും ദിശാബോധം കെട്ടടങ്ങുന്ന നിർഭാഗ്യകരമായ സംഭവവികാസങ്ങളാണ്  ഉണ്ടായത്. പിന്നീട് ഭാഗികമായും ദുർബലമായും മാറ്റത്തിന്റെ ദിശാബോധം കൈവരിച്ചത് അടിയന്തിരാവസ്ഥ വിരുദ്ധ ജനവിധിയിലൂടെ 1977 ലാണ്.     1980 ൽ അധികാരത്തിൽ തിരിച്ചുവന്ന ഇന്ദിരാഗാന്ധിക്ക് പിന്നാക്ക വിഭാഗങ്ങളുടെ  സംവരണം ശുപാർശ ചെയ്ത  മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും അത് നടപ്പിലാക്കുവാൻ മനസില്ലായിരുന്നു.  എന്നു മാത്രമല്ല ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് അധികാരക്കൊതിമൂലം എല്ലാ വിധ ഒത്താശകളും ഇന്ദിരാഗാന്ധിയും തുടർന്ന് പിന്തുടർച്ചാവകാശംപോലെ അധികാരം കിട്ടിയ രാജീവ് ഗാന്ധിയും ചെയ്യുകയായിരുന്നു. പിന്നീട് കോൺഗ്രസിനെതിരായി വീണ്ടും ജനങ്ങൾ വിധിയെഴുതിയ സർക്കാരിലൂടെയാണ് പിന്നാക്ക സംവരണം ശുപാർശ ചെയ്ത മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. അധികാരം കിട്ടിയ ഉടനെ അതിന്റെ പ്രഖ്യാപനം നടത്തുന്നതിന് പകരം അധികാരക്കളിയുടെ ഭാഗമായി മാത്രം പ്രഖ്യാപിച്ചത് ദുർബലമായിരുന്ന  അതിന്റെ രാഷ്ട്രീയ ഉപകരണം (ജനാതാദൾ), സമൂഹത്തിൽ അപ്പോഴേക്കും ശക്തിയാർജ്ജിച്ച് കഴിഞ്ഞിരുന്ന തികച്ചും പ്രതിലോമകരമായ ഹിന്ദുത്വ ഫാഷിസ്റ്റ്  ശക്തിയെ ചെറുക്കുന്നതിൽ പരാജയപ്പെട്ടെന്നു മാത്രമല്ല ദിശാബോധം ഇല്ലാതെ കുഴയുകയായിരുന്നു.

                തുടർന്ന്  ഇൻഡ്യയിൽ പാശ്ചാത്യ അധിനിവേശത്തിന്റെ നവകോളനീകരണസാമ്പത്തിക നയങ്ങൾ പ്രകടമായി അടിച്ചേല്പിക്കുവാൻ മാത്രം  പാശ്ചാത്യ മുതലാളിത്ത ചേരി ശക്തിപ്പെട്ടു. അത് പിന്നീട് വന്ന എല്ലാ സർക്കാരുകളും ആ ശക്തികൾക്കു മുന്നിൽ വഴിപ്പെട്ട് ഇൻഡ്യയിലെ കർഷകരേയും അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരേയും നിർദ്ദയമായ കൂടിയ ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു.

                ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാർ മൂന്നാം വട്ടവും അധികാരമേറ്റ് പാശ്ചാത്യ അധിനിവേശ നയങ്ങൾ അതി ശക്തമായി   നടപ്പിലാക്കിയത്  ജനങ്ങളെ മാനസികമായും സമ്പൂർണ്ണമായും കീഴടക്കികഴിഞ്ഞു. ഇൻഡ്യയിൽ നിന്ന് ഓരോ നിമിഷവും ചോർന്നുകൊണ്ടിരിക്കുന്ന സമ്പത്ത് ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുകയും പാശ്ചാത്യ നാടുകൾക്ക് മുതൽകൂട്ടവാകുകയും ചെയ്യുന്ന കാഴ്ച പരമ ദയനീയമാണ്. എന്നാൽ ഇൻഡ്യയിലെ ജനങ്ങളെ വികസനത്തിന്റെ ഏറ്റവും പുതിയ തലങ്ങളിൽ എത്തിക്കുന്നുവെന്ന് നടിച്ചുകൊണ്ട് നടപ്പിലാക്കുന്ന ആ അധിനിവേശ നയങ്ങൾക്കെല്ലാം പ്രതിരോധം ഇല്ലാത്ത അവസ്ഥയിൽ ഇൻഡ്യയെ കൊണ്ടെത്തിച്ചിരിക്കുകയാണ് ചെയ്യുന്നത്.

                ഏറ്റവും ഒടുവിലായി ജി എസ് ടി പരിഷ്‌കരണവും ജനങ്ങൾക്ക് ഏതാണ്ട് വലിയ നന്മ ചെയ്‌തെന്ന് വരുത്തുന്ന പ്രചണ്ഡമായ പ്രചരണം നടക്കുകയാണല്ലോ. ആഗോള മുതലാളിത്ത സാമ്പത്തിക പ്രതിസന്ധിയെ യുദ്ധവും ഇത്തരം സാമ്പത്തിക പരിഷ്‌കരണങ്ങളും വഴി മറികടക്കാനുള്ള പരിശ്രമങ്ങൾ നിരന്തരം നടത്തുന്ന പ്രതീക്ഷിക്കേണ്ടതാണ്.  പാശ്ചാത്യ കുത്തക കമ്പനികളുടെ ഉല്പന്നങ്ങൾ കൂടുതലായി  ചെലവഴിക്കുക എന്ന പ്രധാന ഉദ്ദേശ്യം ആണതിനു പിന്നിൽ എന്നു കാണുവാൻ പ്രയാസമില്ല. കാറുകൾ തുടങ്ങി താരതമ്യേന ഉയർന്ന തരം ഉപഭോഗ ഉല്പന്നങ്ങൾക്ക് ജി എസ് ടി കുറയ്ക്കുമ്പോൾ അത്  ഇല്ലാത്തവരെയല്ലാ സഹായിക്കുന്നത്. അതിൽ സന്തോഷിക്കുന്ന വിഭാഗം ഈ സാമ്പത്തിക നയത്തെ മുന്നോട്ട് കൊണ്ട് പോകണം എന്നാഗ്രഹിക്കുന്നവരാണ്. എന്നാൽ അത് രാജ്യത്തിനുണ്ടാക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. ചോരുന്ന സമ്പദ്ഘടനയുടെ ആഗോള മുതലാളിത്ത രാജ്യങ്ങളിലേക്കുള്ള ചോർച്ചാ വിടവ് കൂടുതൽ വലുതാക്കാവുന്നതല്ലാതെ മറ്റ് യാതൊരു പ്രയോജനവും  രാജ്യത്തിനില്ല.

അതേ സമയം സർക്കാരിന്റെ തട്ടിപ്പിനെ ഒരു ചുരുങ്ങിയ ഉദാഹരണം വഴി സൂചിപ്പിക്കാം. രാജ്യത്തെ കുട്ടികൾക്കുള്ള നോട്ട് ബുക്കിന് ജി എസ് ടി യാതൊന്നും കൊടുക്കേണ്ടതില്ലാത്തതാക്കി. അതേ സമയം നോട്ട് ബുക്ക് ഉണ്ടാക്കാനാവശ്യമായ കടലാസിന് 12% ത്തിൽ നിന്ന് 18% ആക്കി. നോട്ട് ബുക്ക് വാങ്ങുന്നവർക്ക് ലഭിക്കുന്ന യഥാർത്ഥ ആനുകൂല്യം മനസിലാക്കാവുന്നതേയുള്ളൂ. അതുപോലെ അനവധി ഉല്പന്നങ്ങൾ ചരക്ക് സേവന നികുതി കുറച്ചത് വലിയ തട്ടിപ്പാണ്. എന്നാൽ അതേ സമയം ഭക്ഷണത്തിന്റെ വിവിധ രൂപങ്ങൾ, നിത്യോപയോഗ ഉപഭോഗ വസ്തുക്കൾ, കെട്ടിട നിർമ്മാണത്തിനുള്ള അനവധി അവശ്യ വസ്തുക്കൾ എന്നിവയിൽ ഏർപ്പെടുത്തിയ ജി എസ് ടി   കുറയ്ക്കുകയോ പിവലിക്കുകയോ ചെയ്തിട്ടുണ്ട്  എന്നാൽ അവയ്‌ക്കെല്ലാം അതുവരെ വർഷങ്ങൾ നീണ്ട താങ്ങാനാവാത്ത ജി എസ് ടി (നികുതി) ചുമത്തി  ഇക്കഴിഞ്ഞ 2014 മുതൽ 2023 വരെ മോദി ഭരണം കൊള്ളയടിച്ചത് 85.89 ലക്ഷം കോടി രൂപയാണ്. അത്  സർക്കാരിന്റെ കൊള്ളയായിരുന്നുവെന്ന് പറഞ്ഞ് കൃത്യമായി ആഞ്ഞടിക്കുവാൻ ഇവിടെ ഒരു പാർട്ടിയും ഇല്ലാതായി കഴിഞ്ഞു. ജനങ്ങളുടെ ചൂഷണവും രാജ്യത്തിന്റെ സാമ്പത്തിക ഉന്നമനവും തമമിൽ അഭേദ്യമായ ബന്ധമുണ്ടെന്നും അതിനുള്ള സാമ്പത്തിക പരിപാടികൾ അജണ്ടയാക്കിയ രാഷ്ട്രീയ ശക്തികൾ ഈ രാജ്യത്ത്  ഇനിയും രൂപം കൊള്ളേണ്ടിയിരിക്കുന്നു. ജി എസ് ടി നിരക്ക് കുറച്ചുവെന്ന് വീമ്പിളക്കുന്ന സർക്കാർ അതേ സമയം എല്ലാ രംഗത്തും വിലവർദ്ധനവുണ്ടാക്കുന്ന പെട്രോളിയം ഉല്പന്നങ്ങൾക്കുള്ള നികുതി ഒട്ടും കുറയ്ക്കാതെ എന്നാൽ അമിതമായി വർദ്ധിപ്പിച്ചുകൊണ്ടും ജനങ്ങളെ കൊള്ളയടിക്കുകയാണ്. 

        ജനങ്ങളെ നികുതിക്കൊള്ള നടത്തുന്നത് അധികാരികളുടെ ധൂർത്ത് മാത്രമല്ല. അത് ചെറിയൊരു വിഹിതമാണെങ്കിൽ സർക്കാരിന്റെ വിദേശ കട വായ്പകളുടെ അടിസ്ഥാനത്തിൽ ആവിഷ്‌കരിക്കുന്ന വൻകിട പദ്ധതികളാണ്  നികുതിക്കൊള്ളയ്ക്ക് കാരണമാകുന്ന മുഖ്യ കാരണം. മോദി സർക്കാർ 2014 ൽ പെട്രോളിന് എക്‌സൈസ് ഡ്യൂട്ടി ലിറ്ററിന് 9.48 രൂപയാണ് ഏർപ്പെടുത്തിയതെങ്കിൽ സർക്കാരിന്റെ ആ പെരുംകൊള്ള 202332.9 രൂപയാണ്. അതുപോലെ ഡീസലിന് 20143.56 രൂപയും 202331.8 രൂപയുമാണ്. കഴിഞ്ഞ 2014 മുതൽ 2022-2023 വർഷം വരെ 31.54 ലക്ഷം കോടി രൂപ പെട്രോലിയം നികുതിയിലൂടെ കൊള്ളയടിച്ചു. കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ എല്ലാം ആ കൊള്ളയ്ക്ക് കൂട്ട് നില്ക്കുകയും പങ്കാളികളാവുകയും ചെയ്യുന്ന രാഷ്ട്രീയ മരവിപ്പിന്റെ ഒരു ദശയാണ് ഇപ്പോൾ ഇൻഡ്യയുടേത്. വിലക്കൊള്ളയ്ക്ക്  കാരണമായ നികുതിക്കൊള്ളയുടെ മൂല കാരണമായ വൻ ചെലവേറിയ സാമ്പത്തിക വികസന പദ്ധതികൾ ഇവിടെ എല്ലാ പാർട്ടികളും ആശയഭേദമന്യേ സ്വീകരിച്ചിരുന്നു. 

                മോദി സർക്കാർ കഴിഞ്ഞ വർഷങ്ങളിൽ ജനങ്ങളെ പെട്രോളിയം നികുതിയുടെ പേരിൽ മാത്രം കൊള്ളയടിച്ചത് 31.54 ലക്ഷം കോടി രൂപയാണ്. അതിന്റെ വർഷം     തിരിച്ച കണക്കാണ് താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നത്.

                (ലക്ഷം കോടിയിൽ)

                2014-2015                            1.72

                2015-2016                            2.54

                2016-2017                            3.35

                2017-2018                            3.36

                2018-2019                            3.48

                2019-2020                            3.37

                2020-2021                            4.55

                2021-2022                            4.92

                2022-2023                            4.28

                മോദി സർക്കാർ സാമ്പത്തിക രംഗത്ത് വൻ വിജയമായി ആഘോഷിക്കുന്ന ഈ സമയത്ത് തന്നെ നാം ജനങ്ങളോട് പറയണം സർക്കാർ സമ്പൂർണ്ണമായ പരാജയമാണെന്ന്. അതിനുള്ള കണക്കുകൾ ഉണ്ടെങ്കിലും അവയൊന്നും ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഇവിടെ ആരുമില്ലായെന്നുള്ള സംഗതിയും നാം മറക്കരുത്. ഏറ്റവും നല്ല ഉദാഹരണ് ജി ഡി പി യുടെ വളർച്ചാനിരക്കിനെകുറിച്ചുള്ള കണക്കുകൾ. മൊത്ത ദേശീയ ഉല്പാദന  (ജി ഡി പി )  വളർച്ചാ നിരക്കിൽ ഇൻഡ്യ ലോകത്ത് ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ്. എന്നാൽ ആളോഹരി ജി ഡി പി  യിൽ ജർമമനിയുടേയും അമേരിക്കയുടേയും ചൈനയുടേയും പോലും പിന്നിലാണ്. ഇൻഡ്യയാകട്ടെ ലോക ശരാശരിയുടേയും പിന്നിലാണ്. എന്നാൽ ചൈന ലോക ശരാശരിയുടെ അല്പം മാത്രം മുമ്പിലാണെങ്കിലും ജർമ്മനിയുടേയും അമേരിക്കയുടേയും വളരെ പിന്നിലുമാണ്.

ഇൻഡ്യയുടെ പ്രതിരോധം ഉൾപ്പെടെ എല്ലാ രംഗവും തുറന്ന് കൊടുത്ത് ഉല്പാദനം വർദ്ധമാനമാക്കുകയും തല്ഫലമായി ബഹു ദേശീയ കമ്പനികൾ ഇൻഡ്യയിൽ ഉല്പാദിപ്പിച്ച് ലാഭം കൊയ്യുന്നുണ്ടെയെങ്കിലും ജി ഡി പി കണക്കിലെ വളർച്ചയല്ലാതെ ഇന്ഡ്യക്കും ഇൻഡ്യാക്കാർക്കും നാമനാത്രമായ സമ്പത്തേയുണ്ടാകുന്നുള്ളൂ. അതാണ് ആളോഹരി ജി ഡി പി യിലെ വളരെ വളരെ താഴ്ന്ന അവസ്ഥയ്ക്ക് കാരണം. ജനസംഖ്യാപരമായ വലിപ്പക്കൂടുതൽ അതിൽ പ്രതിഫലിക്കുന്നു എന്നത് സത്യമാണ്. അപ്പോൾ ജനസംഖ്യ കൂടുതൽ ഉള്ള നമ്മുടേതുപോലെയുള്ള രാജ്യത്തിന് അനുയോജ്യമായ വികസനവും പുരോഗതിയും അല്ല ആ പാശ്ചാത്യ മാതൃകയെന്ന് നാം തിരിച്ചറിയുകയും നമ്മുടെ മാർഗ്ഗം കണ്ടെത്തുകയും വേണം. ഇൻഡ്യയുടെ സമ്പദ്ഘടന 1991 വരെ പ്രകടമായി ചൂഷിതവും ചൂഷകവുമായ രണ്ട് സമ്പദ്ഘടനകളാണെന്ന് പ്രത്യക്ഷമായി പറയുവാൻ കഴിയുമായിരുന്നു. വൻവ്യവസായികൾ, വൻകിട കച്ചവടക്കാർ, മറ്റ് സമ്പന്ന വിഭാഗങ്ങൾ എന്നിവരും ഉന്നത ഉദ്യോഗസ്ഥൻമാരും അടങ്ങുന്നതാണ് ആ ചൂഷക സമ്പദ്ഘടന. എന്നാൽ 1991 നുശേഷമുള്ള ഇൻഡ്യയിലെ സമ്പദ്ഘടനയെ അപ്രകാരം വിശദീകരിക്കുവാൻ കഴിയില്ല. ചൂഷിതമായ ആ സമ്പദ്ഘടന ഇൻഡ്യയിലെ ഭൂരിപക്ഷം ജനങ്ങളെ  - കർഷകർ, ഗ്രാമീണർ, നെയ്ത്തുകാർ, കൈത്തൊഴിലുകാർ, മറ്റസംഘടിത മേഖലയിൽ പണിയെടുക്കന്നവർ - ഉൾക്കൊള്ളുന്നത് ഇന്ന് സാമ്പത്തികമായി ചൂഷിതർ എന്നതിനേക്കാൾ എണ്ണത്തിലും കുറവു വരുന്ന ശോഷിച്ചുകൊണ്ടിരിക്കുന്ന ഒരു സമ്പദ്ഘടനയാണ്. നിരന്തരം ജനസംഖ്യയിൽ വർദ്ധിക്കുന്ന വൻനഗരങ്ങൾ അതിനെ വിഴുങ്ങി അവരുടെ പരമ്പരാഗതമായ ഉപജീവന മാർഗ്ഗങ്ങൾ ക്ഷയിക്കുകയും മോദിയും മറ്റ് 'വികസനവാദികളും'  പരികല്പിക്കുന്ന വികസനത്തിൽ പങ്കാളിത്തമില്ലാത്തതും ആയിത്തീരുന്ന അവസ്ഥയാണത്. ആ പ്രക്രിയയുടെ അഭൂതപൂർവ്വമായ വളർച്ചയാണ് മോദി ഭരണത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കർഷകർ പരാജയപ്പെടുത്തിയ മോദിയുടെ കാർഷിക നിയമങ്ങൾ അതിന്റെ പെട്ടെന്നും വിപുലവുമായ വളർച്ചയ്ക്കുള്ളതായിരുന്നു.

                ഇൻഡ്യയുടെ വിദേശ കടം നെഹ്രു മുതൽ തുടങ്ങിയതാണ്. ആദ്യം കടമെടുത്തപ്പോൾ മുതൽ വ്യവസ്ഥകളും കടന്നുവന്നിരുന്നു. 1958 ലാണ് പ്രകടമായും വ്യവസ്ഥകൾ അടിച്ചേൽപിച്ച കടമെടുപ്പ് തുടങ്ങിയത്. അതിന് മുമ്പും കടമെടുപ്പും വ്യവസ്ഥകളുമുണ്ട്. എന്നാൽ അതിലൂടെ  പായ്‌ക്കേജ് വ്യവസ്ഥകളും പദ്ധതികളും ഇവിടെ അടിച്ചേൽപിച്ചത്. എന്നാൽ അമേരിക്കയുടെ വിദേശകടം നമ്മുടേതിനേക്കാൾ കൂടുതലാണല്ലോ എന്നു കരുതുന്നവർ ഉണ്ടാകും.  അമേരിക്കയുടെ വിദേശ കടം ലോകത്തിലേറ്റവും കൂടിയതാണ്. എന്നാൽ അവിടുത്തെ ആളോഹരി ജി ഡി പി യും ജർമ്മനി കഴിഞ്ഞാൽ പിന്നെ ലോകത്ത് രണ്ടാം സ്ഥാനത്താണ്. എന്നാൽ അതൊന്നുമല്ല അമേരിക്കയുടെ കടം എന്ന പ്രശ്‌നത്തിലുള്ളത്. അമേരിക്ക ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തിയാണ്. അമേരിക്കയ്ക്ക് അനുകൂലമായ സാമ്പത്തിക, വാണിജ്യ നയങ്ങളും മറ്റ് രാജ്യങ്ങളിലെ നിയമങ്ങളും മറ്റ് രാജ്യങ്ങളെക്കൊണ്ട് സ്വീകരിപ്പിക്കുവാനുള്ള നയതന്ത്രപരവും രാഷ്ട്രീയവും സൈനീകവുമായ മേധാശക്തി ഉള്ളതാണ് അവർക്ക് കടം ഒരു പ്രശ്‌നമല്ലാത്തത്. അതിലേറെ കടം വാങ്ങി കൂടുതൽ അവർക്കനുകൂലമായ ഘടകങ്ങൾ ഉണ്ടാക്കുവാനും അവർക്ക് കഴിയുന്നു.

                ഇൻഡ്യയുടെ വിദേശകടം കഴിഞ്ഞ 2025 മാർച്ച് വരെയുള്ളതും 736.3 ബില്യൻ (ബില്യൻ=100 കോടി) യു എസ് ഡോളറാണ്. അതിനെ ഇൻഡ്യയുടെ നാണയത്തിന്റെ കുറഞ്ഞ വിനിമയ മൂല്യംകൊണ്ട് ഗുണിക്കുമ്പോൾ ഉണ്ടാകുന്ന സംഖ്യ ഭവനയ്ക്കും അതീതമാണ്.  അത് 2024 മാർച്ച് മാസത്തിൽ ഉണ്ടായിരുന്നതിനേക്കാൾ 10.1 ശതമാനം ഉയർന്നതാണ്. ഓരോ ദിവസവും രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് കുറയുന്നതനുസരിച്ച് കടത്തിന്റെ അളവും കൂടിക്കൊണ്ടിരിക്കും. മോദി 2014 ൽ അധികാരം പിടിക്കുന്നതിന് വാഗ്ദാനം ചെയ്തത് മൻമോഹൻസിംഗിന്റെ കാലത്തെ 60 രൂപയുണ്ടായിരുന്ന രൂപയുടെ വിനിമയ നിരക്ക് 40 രൂപ ആയി കുറയ്ക്കുമെന്നാണ്. എന്നാൽ 2014 ൽ നിന്ന്  2025 ൽ മോദി ഭരണമെത്തുമ്പോൾ രൂപയുടെ വിനിമയ നിരക്ക് 88.76 രൂപയാണ്. മോദി വാഗ്ദാനം ചെയ്തതിനേക്കാൾ ഏതാണ്ട്  ഇരട്ടിയിലധികം രൂപയുടെ ഡോളറുമായുള്ള വിനിമയ നിരക്ക് വർദ്ധിച്ചത് നോക്കി നില്ക്കാനേ മോദിക്ക് കഴിഞ്ഞുള്ളൂ. അത് പാശ്ചാത്യ മുതലാളിത്തത്തോടുള്ള കൂറും അടിമത്വവും കാരണമാണ്. കോൺഗ്രസിന്റെ മൻമോഹൻ സിംഗ് സർക്കാർ രൂപയുടെ വിനിമയ മൂല്യം കമ്പോളത്തിലെ ഊഹ കച്ചവടമനുസരിച്ച് തീരുമാനിക്കാൻ രാജ്യത്തെ വിട്ടുകൊടുത്തു. അതുകൊണ്ടാണ് 60 രൂപയിലേക്ക് അതുയർന്നത്. ഇതു മനസിലാക്കി മോദി ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് വാഗ്ദാനം നല്കിയത്. യഥാർത്ഥത്തിൽ ആഗോള കോർപ്പറേറ്റ് ശക്തികളാണ് നമ്മുടെ അദ്ധ്വാനത്തെ പ്രതിനിധീകരിക്കുന്ന രൂപയുടെ വിനിമയ മൂല്യം ഇടിച്ചുതാഴ്ത്തി നിർണ്ണയിക്കുന്നത്. വിദേശ സമ്പന്ന രാജ്യങ്ങളോടും അവരെ നിയന്ത്രിക്കുന്ന കോർപ്പറേറ്റ് ശക്തികളോടും കൂറു പുലർത്തുന്ന മോദിക്കും ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾക്കും നമ്മുടെ അദ്ധ്വാനമൂല്യം അതായത് രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുവാൻ കഴിയില്ലായെന്ന പച്ച പരമാർത്ഥം ജനങ്ങളെ അറിയിക്കണം.  ഹിന്ദുത്വ ഫാഷിസ്റ്റുകൾ സാമ്രാജ്യത്ത ശക്തികളുടെ സൃഷ്ടിയും അതിനെ ആശ്രയിച്ച് കഴിയുന്നവരുമാണ്.

 

എന്നാൽ ഇൻഡ്യയ്ക്ക് വിദേശ കടം ഒരു പ്രശ്‌നം തന്നെയാണ്.  കാർഷികവും വ്യാവസായികവും സേവനപരവുമായ ഉല്പന്നങ്ങൾ  രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യണോ, ധാതുദ്രവ്യങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങൾ, ഖനിജങ്ങൾ എങ്ങനെ, എന്തുമാത്രം കയറ്റുമതി ചെയ്യണം, വിദേശ നിക്ഷേപം സംബന്ധമായ നിയമങ്ങൾ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയവ സംബന്ധിച്ചവയാണ് നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ നിർണ്ണയിക്കുക. എന്നാൽ അവയെല്ലാം യൂറോ- അമേരിക്കൻ രാജ്യങ്ങളുടെ ആജ്ഞകൾക്കനുസരിച്ച് ഇൻഡ്യയിലും നടപ്പിലാക്കിയിരിക്കുകയാണ്. അതിനകം ബഹു കക്ഷി കരാറാണെന്ന ഭാവത്തിൽ ലോക വ്യാപാര സംഘടനയുടെ പേരിൽ  കരാറൊപ്പിട്ടിരിക്കുകയാണ്. അതിനെതുടർന്ന് പ്രദേശിക വ്യാപാര കരാറും തകൃതിയായി ഒപ്പ് വയ്ക്കുന്നത് തുടരുകയാണ്. എന്നാൽ ഇൻഡ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി വാണിജ്യകരാർ ഒപ്പിടുന്നത് വിഭിന്നമായി കാണണം. അത് നിലവിലുള്ളതുപോലെ മറ്റ് സമ്പന്ന രാജ്യങ്ങൾക്ക് ഈ രാജ്യങ്ങളിലെ ഉല്പാദകരുടെ ഇടയിലേക്ക് നുഴഞ്ഞുകയറി മുതലാളിത്ത രാജങ്ങളുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാനുള്ളതല്ല. കർഷകർ, നെയ്ത്തുകാർ, കൈവേലക്കാർ, എന്നിവരെ ശാക്തീകരിക്കുവാനുള്ള പരസ്പര സഹായവും സഹകരണവും നല്കുവാനുള്ളതായിരിക്കണം.

                 ഈ സാഹചര്യത്തിലാണ് പ്രത്യക്ഷമായ സാമന്തരാജ്യമെന്ന പോലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അട്ടഹാസങ്ങളും നടപടികളും ഉണ്ടാകുന്നത്. ഇൻഡ്യ അവയ്ക്കുപോലും കീഴ് വഴങ്ങിക്കൊണ്ട് സ്വദേശി ഉല്പന്നങ്ങൾ വാങ്ങണമെന്ന തികച്ചും അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങൾ മോദി സർക്കാരും ആർ എസ് എസും പ്രചാരണം നടത്തുന്നത്. സ്വദേശി ഉല്പന്നങ്ങൾ പ്രതിരോധവും സമരായുധവുമാക്കിയ ഒരു പാരമ്പര്യം ഇൻഡ്യക്കുണ്ട് . എന്നാൽ ഇപ്പോഴുള്ളത് കൊടും വഞ്ചനയുടെ  സ്വദേശിയെന്ന  കപട മുദ്രാവാക്യമാണ് ഉയരുന്നത്. അത് കേവലം ബി ജെ പി യുടെ ഒരു തന്ത്രം  എന്ന നിലയിൽ കുറച്ചു കാണേണ്ടതില്ല. ഹിന്ദുത്വ ശക്തികളുടെ അധിനിവേശ ശക്തികളോടുള്ള കൂറ് പുതിയ കാര്യവുമല്ല. അവയുടെ ഉദ്ഭവം തന്നെ ഇൻഡ്യയുടെ സ്വാതന്ത്ര്യ സമരത്തെയും ജനാധിപത്യ അഭിലാഷങ്ങളെയും ഒറ്റുകൊടുക്കുവാൻ ബ്രിട്ടീഷ് അധിനിവേശ ശക്തികൾ സൃഷ്ടിച്ചതിലൂടെ ആണ്. ദേശഭക്തി മുഖ്യ അടിത്തറയായും ലക്ഷ്യമായും പ്രവർത്തിക്കുന്ന സംഘടനകളാണ് ഹിന്ദുത്വ ആശയത്തിലുള്ളത്. അവരുടെ ദേശഭക്തി ഭഗത് സിംഗിന്റെയും രാജഗുരുവിന്റേയും മറ്റും പോലെയല്ല. ഭഗത് സിംഗും മറ്റും ഭീകരപ്രവർത്തനം ആണ് മാർഗ്ഗമായി സ്വീകരിച്ചെങ്കിലും ഏത് രീതിയിലും ബ്രിട്ടീഷ് അധിനിവേശം അവസാനിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അവരുടെ ദേശഭക്തി ദേശത്തിന്റെ അടിമത്തം അവസാനിപ്പിച്ച് ഇൻഡ്യക്ക് സ്വാതന്ത്ര്യം നേടുക എന്നതായിരുന്നു. എന്നാൽ ഹിന്ദുത്വ ശക്തികളുടെ ദേശഭക്തി എന്നത് ബ്രിട്ടീഷ് അടിമത്തം അവസാനിപ്പിക്കുകയല്ല മറിച്ച് ബ്രിട്ടീഷുകാർക്ക് സേവ ചെയ്യാൻ വേണ്ടി സ്വാതന്ത്ര്യം  നേടാൻ ഒന്നിക്കുന്ന ജനങ്ങളെ ഭിന്നിപ്പിക്കുക എന്നതാണ്. ആർ എസ് എസ്സിന്റേയും സവർക്കർ നേതൃത്വം നല്കിയ ഹിന്ദു മഹാസഭയുടേയും നേതാക്കളും പ്രവർത്തകരും ബ്രിട്ടീഷ് ഭരണത്തിന് ഒത്താശ ചെയ്യുകയും മുസ്ലീംങ്ങൾ ആഭ്യന്തര ശത്രുക്കളാണെന്ന് പറഞ്ഞ് കലാപം സൃഷ്ടിക്കുകയും ആയിരുന്നു സ്വാതന്ത്ര്യ സമരകാലത്ത് അവരുടെ പ്രവർത്തനങ്ങൾ. അതിന് ഒത്തുപിടിച്ച മുസ്ലീം വർഗ്ഗീയവാദികളുമുണ്ട്.ഇന്നും പാകിസ്ഥാന്റെ പേരു പറഞ്ഞ്  ഹിന്ദുത്വ ശക്തികൾ  മുസ്ലീംങ്ങൾക്കെതിരെ അക്രമവും കലാപവും വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നത് ഇന്നത്തെ പാശ്ചാത്യ അധിനിവേശ ശക്തികൾക്കും അതിനോട് കൂട്ട് ചേരുന്നവർക്കും എതിരായി ജനങ്ങളുടെ ഐക്യവും ജനശക്തിയും രൂപപ്പെടാതിരിക്കുകയെന്ന ലക്ഷ്യമാണെന്ന് തിരിച്ചറിയുവാൻ പ്രയാസമില്ല. ജനങ്ങളുടെ ഭിന്നതയും പരസ്പരമുള്ള വെറുപ്പും തുടരുന്നിടത്തോളം കാലം അധിനിവേശ നയങ്ങളെ പരാജയപ്പെടുത്തി എല്ലാവർക്കും തൊഴിലും അന്തസും ജീവിക്കാവനാവശ്യമായ വരുമാനവും ഉണ്ടാക്കുവാൻ സാധിക്കില്ല. അതിനാൽ മോദിയുടെ ബി ജെ പി ഭരണം അഥവ ഹിന്ദുത്വ  ഫാസിസ്റ്റുകളുടെ ഭരണം തുടരുന്നിടത്തോളംകാലം ആ ലക്ഷ്യങ്ങൾ അസാധ്യമായിത്തീരും. സ്ത്രീകൾ, കർഷകർ, കൈത്തൊഴിലുകാർ, പാവപ്പെട്ടവർ, ദലിതർ, ആദിവാസികൾ, മറ്റു പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, ഗ്രാമീണ നിവാസികൾ എന്നിവരുടെ മോചനം ഉണ്ടാകണമെങ്കിലും അടിമുടി പുതിയ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക നയങ്ങൾ രൂപം കൊടുക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവതീയുവാക്കൾ എല്ലാവരും തൊഴിൽ തേടണമെങ്കിലും അതാണ് നമ്മൾ നേടേണ്ടത്.

                   ഏതുവിധേനയും ഭരണത്തിൽ കടിച്ചു തൂങ്ങുവാനുള്ള ബി ജെ പി യുടെ ശ്രമവും അതിന് ഇണങ്ങുന്ന വിധം വോട്ടിലും തെരഞ്ഞെടുപ്പിലും എന്ത് കൃത്രിമവും കാണിക്കുവാൻ മടിയില്ലാത്തവർക്ക് പിന്തുണ ആവർത്തിച്ച്  നല്കുന്ന സംസ്ഥാനത്തെ പിണറായി സർക്കാരിന്റെ ശ്രമവും നാം ചെറുത്ത് തോല്പിക്കണം. എന്നുമാത്രം ഈ സന്ദർഭത്തിൽ പറഞ്ഞുകൊണ്ട് 14-ാം സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യങ്ങൾ നേരുന്നു.   

06/10/2025

ജോഷി ജേക്കബ്     

തെരഞ്ഞെടുപ്പിലെ അഴിമതിപ്പണത്തിന്റെ ആധിപത്യം തടയണം: അഫ്ലാത്തുൺ

സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ സംസാരിക്കുന്നു. അഡ്വ ജോഷി ജേക്കബ്, അഡ്വ ജയ്മോൻ തങ്കച്ചൻ, ബിജു ജോസഫ്, സുരേഷ് നരിക്കുനി, അഡ്വ. കെ.കെ. രാമൻ മാസ്റ്റർ, ഇ.വി ജോസഫ് എന്നിവർ സമീപം.









കൂത്താട്ടുകുളം : തെരഞ്ഞെടുപ്പിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കാൻ സ്ഥാനാർത്ഥികളുടെ പക്കൽ നിന്ന് തെരഞ്ഞെടുപ്പു ചിലവിന്റെ കണക്കു വാങ്ങുന്നതുപോലെ രാഷ്ട്രീയപ്പാർട്ടികളുടെ പക്കൽ നിന്നും തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കു ആവശ്യപ്പെടണമെന്നു സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ അഭിപ്രായപ്പെട്ടു. സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ-ജയപ്രകാശ് നാരായണൻ നഗരിയിൽ (വൻനിലം കുടുംബയോഗ മന്ദിരത്തിൽ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ് ദേശായിയുടെ പൗത്രൻകൂടിയായ അഫ്‌ലാത്തൂൺ.


കോർപ്പറേറ്റു പണം പറ്റുന്ന കക്ഷികളാണ് രാഷ്ട്രത്തിന്റെ നയരൂപവൽക്കരണം നടത്തുന്നത്. അധികാരത്തിലിരിക്കുന്നതും സമീപഭാവിയിൽ അധികാരത്തിലെത്താൻ സാദ്ധ്യതയുള്ളതുമായ രാഷ്ട്രീയ കക്ഷികൾക്കു കോർപ്പറേറ്റുകൾ ഇലക്ടറൽ ബോണ്ടുകളായി കൈമാറുന്ന പണം കോർപ്പറേറ്റുതാൽപര്യം നേടുന്നതിനായി നല്കുന്ന അഴിമതിപ്പണമാണെന്ന് കഴിഞ്ഞ വർഷം സുപ്രീം കോടതിവിധിയിലൂടെ പുറത്തു വന്നതാണ്.


പണം നല്കിയതാരെന്ന് ജനങ്ങളിൽ നിന്ന് മറച്ചുവച്ചു കൊണ്ട് രാഷ്ട്രീയപ്പാർട്ടികൾക്ക് പണം സ്വീകരിയ്ക്കാൻ അനുവദിക്കുന്നതിലൂടെ ഇലക്ടറൽ ബോണ്ട് രാഷ്ട്രീയ അഴിമതി നിയമപരമാക്കുന്നതും രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ പണാധിപത്യംകൊണ്ട് തകർക്കുന്നതുമാണ്. പ്രതിപക്ഷനേതാവായ രാഹുൽ ഗാന്ധി ഉന്നയിച്ച "വോട്ടു ചോരി" (വോട്ടു മോഷണം), ജനാധിപത്യത്തെ അട്ടിമറിക്കുന്ന വലിയ ഒരു സംഭവമാണ്. എന്നാൽ അഴിമതി നിറഞ്ഞതും ജനാധിപത്യത്തെ അട്ടിമറിക്കുന്നതുമാണ് ഇക്റ്ററൽ ബോണ്ട് അഴിമതിയും. പ്രധാന രാഷ്ട്രീയ പാർട്ടികളിൽ മിക്കതും ഈ വൻ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 


സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചു. മുൻ ദേശീയ അധ്യക്ഷൻ അഡ്വ ജോഷി ജേക്കബ് അഭിവാദ്യംചെയ്തു സംസാരിച്ചു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും രാജ്യത്ത് പൊതുവായി സമൂഹത്തിൽ സമത്വബോധം ഉണ്ടാക്കിയെന്നത് വസ്തുതയാണെങ്കിലും ആ പൊതുബോധത്തിനപ്പുറത്ത് അടുത്തചുവട് എന്താണെന്ന ദിശാ ബോധം നല്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വിലയിരുത്തി.


സമുദായ സൗഹാർദം ശക്തിപ്പെടുത്തുന്നതിനുള്ള നിർമാണാത്മക പ്രവർത്തനങ്ങൾ ആവശ്യമാണെന്നും ദേശീയ സ്വാതന്ത്ര്യ സമരനേതാക്കളെ ദുഷിയ്ക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനുമുള്ള നീക്കങ്ങൾക്കെതിരെ ജാഗ്രതവേണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. പി.ഒ. പീറ്റർ (കോട്ടയം) പ്രസിഡന്റും ഇ.വി. ജോസഫ് (ഇടുക്കി) ജനറൽ സെക്രട്ടറിയുമായുള്ള ഇരുപത്തഞ്ചംഗ ഭരണ സമിതിയെ സമ്മേളനം തെരഞ്ഞെടുത്തു. 


ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, ഇവി 'ജോസഫ്, പി.ഒ. പീറ്റർ, സജി.പി എബ്രഹാം. ബാലമുരളീകൃഷ്ണ എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുത്തുസംസാരിച്ചു. ബിജു ജോസഫ് പരിഭാഷ നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ കെ.എസ് ചാക്കോ സ്വാഗതവും ജനറൽ കൺവീനർ അഡ്വ.കെ.കെ.രാമൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


നവംബർ 22, 23, 24  തീയതികളിൽ ഒഡീഷയിലെ ബലാൻഗീർ (Balangir) ജില്ലയിലെ തിത്തിലഗഢിൽ (Titlagarh, ଟିଟିଲାଗଡ଼) നടക്കാനിരിയ്ക്കുന്ന പതിനാലാമത് ദ്വൈവാർഷിക ദേശീയ സമ്മേളനത്തിന് മുന്നോടിയാണ് സംസ്ഥാന സമ്മേളനം നടന്നത്.

-0-

ഫോട്ടോ അടിക്കുറിപ്പ്: 

സമാജവാദി ജനപരിഷത്ത് പതിനാലാമത് ദ്വൈവാർഷിക സംസ്ഥാന സമ്മേളനം കൂത്താട്ടുകുളത്ത് റാം മനോഹർ ലോഹിയാ-ജയപ്രകാശ് നാരായണൻ നഗരിയിൽ (വൻനിലം കുടുംബയോഗ മന്ദിരത്തിൽ) ഉദ്ഘാടനം ചെയ്തുകൊണ്ട് സമാജവാദി ജനപരിഷത്ത് ദേശീയ സംഘടനാ സെക്രട്ടറി അഫ്‌ലാത്തൂൺ സംസാരിക്കുന്നു. മുൻ ദേശീയ അധ്യക്ഷൻ അഡ്വ ജോഷി ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, പരിഭാഷകൻ ബിജു ജോസഫ്, ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.കെ. രാമൻ മാസ്റ്റർ, സംസ്ഥാന ഖജാൻജി ഇ.വി ജോസഫ് എന്നിവർ സമീപം.


അടിയന്തരാവസ്ഥാ വിരുദ്ധരെന്ന് അവകാശപ്പെടുന്നവർ അടിയന്തരാവസ്ഥാ ഭരണത്തെ അനുകരിക്കരുത്: സോഷ്യലിസറ്റ് നേതാവ് ജോഷി ജേക്കബ്


സമാജവാദി ജനപരിഷത്ത് അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി


കൂത്താട്ടുകുളം, 2025 ജൂൺ 25 – അടിയന്തരാവസ്ഥാ വിരുദ്ധരെന്ന് അവകാശപ്പെടുന്നവർ അടിയന്തരാവസ്ഥാ ഭരണത്തെ അനുകരിക്കരുതെന്ന്  സോഷ്യലിസറ്റ് നേതാവും സമാജവാദി ജനപരിഷത്ത് മുൻ ദേശീയ പ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കൂത്താട്ടുകുളം ബാപ്പുജി കവലയിലെ  സമാജവാദി ജനപരിഷത്ത് കാര്യാലയമായ മഹാബലി സെന്ററിൽ സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം ഉദ്ഘാടനം ചെയ്തുസംസാരിയ്ക്കുകയായിരുന്നു അദ്ദേഹം . ജനാധിപത്യ സ്വാതന്ത്ര്യവും പത്ര സ്വാതന്ത്ര്യവും പൗരാവകാശങ്ങളും സംരക്ഷിക്കണമെന്നാണ് അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം കൊണ്ട് ഉദ്ദേശിയ്ക്കുന്നതെന്ന് അഡ്വ. ജോഷി ജേക്കബ് തുടർന്നു പറഞ്ഞു.


1975 ൽഅടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ ഉത്തരവാദിത്തമുള്ള ഇന്ദിരാ കോൺഗ്രസ്സ് ഇനിയെങ്കിലും രാജ്യത്തോട് മാപ്പു പറയാൻ തയ്യാറാകണമെന്ന്  മുഖ്യ പ്രഭാഷണം നടത്തിയ ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി പറഞ്ഞു. 


ജനാധിപത്യമൂല്യങ്ങളും ഫെഡറലിസവും ഉയർത്തിപ്പിടിക്കുന്ന  രാജ്യമായി ഇന്ത്യ മാറണമെന്നു അദ്ധ്യക്ഷം വഹിച്ച സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം പറഞ്ഞു. 


അടിയന്തരാവസ്ഥയുടെ ഭീകരാവസ്ഥയെ ഓർമിയ്ക്കുകയും അതിനെതിരെ ശബ്ദിയ്ക്കുകയും ചെയ്യുന്നവർ  ഉണ്ടെന്നത് അറിയേണ്ടവർ അറിയണമെന്നു സംസ്ഥാന ഉപാദ്ധ്യക്ഷൻ വിദ്യാധരൻ കെ. പറഞ്ഞു.  സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, കോട്ടയം ജില്ലാ സമിതി പ്രസിഡൻറ് പി.ഒ. പീറ്റർ,  സംസ്ഥാന സെക്രട്ടറി അഡ്വ. കെ കെ രാമൻ മാസ്റ്റർ എന്നിവരും പ്രസംഗിച്ചു.

അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി

കൂത്താട്ടുകുളം, 2025 ജൂൺ 25 – സമാജവാദി ജനപരിഷത്ത് കേരള സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികദിനാചരണം നടത്തി. ദേശീയ നിർവാഹക സമിതിയംഗം അഡ്വ ജോഷി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി സുരേഷ് നരിക്കുനി  മുഖ്യ പ്രഭാണം നടത്തി. 

സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷം വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷൻ വിദ്യാധരൻ കെ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ജയ്മോൻ തങ്കച്ചൻ, കോട്ടയം ജില്ലാ സമിതി പ്രസിഡൻറ് പി.ഒ. പീറ്റർ,  സംസ്ഥാന സെക്രട്ടറി അഡ്വ. കെ കെ രാമൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

-0-

പി.ഒ. പീറ്റർ

 (കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി - 2024) 


കോട്ടയം: മീനച്ചിൽ താലൂക്കിൽ ലാലം വില്ലേജിൽ പയപ്പാർ പോസ്റ്റൽ അതിർത്തിയിൽ പാറയിൽ വീട്ടിൽ ഔസേപ്പ്- മറിയം ദമ്പതികളുടെ മകനായി 1957-ൽ ജനിച്ച പി.ഒ.പീറ്റർ ഹരിജൻ കത്തോലിക്കാ മഹാജന സഭയിലൂടെ സാമൂഹിക പ്രവർത്തന രംഗത്തിറങ്ങി. 1986 ൽ ദലിത ക്രൈസ്തവരുടെ സംവരണ നിഷേധത്തിലേയ്ക്കു ശ്രദ്ധ ക്ഷണിയ്ക്കാനായി പാലാ നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. 1984 മുതൽ ഹരിജൻ കത്തോലിക്കാ മഹാജന സഭയുടെ സംസ്ഥാന ഓർഗനൈസറും പാലാ രൂപതാ പ്രസിഡന്റുമായി പ്രവർത്തിച്ചു. ഹരിജൻ കത്തോലിക്കാ മഹാജന സഭ 1995-ൽ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) എന്ന പേരുസ്വീകരിച്ചപ്പോഴും അതേ ചുമതലയിൽ തുടർന്നു. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭയുടെ സംസ്ഥാന പ്രസിഡന്റായി. 2017 മുതൽ സമാജവാദി ജനപരിഷത്തിൽ അംഗമാണു്.

 

1989 ൽ മലയാറ്റൂരു നിന്നും പദയാത്രയായി രാജഭവനു മുമ്പിലേയ്ക്കു നടത്തിയ രാജ്ഭവൻ മാർച്ചിലും തുടർന്ന് സെക്രട്ടറിയേറ്റ് പടിക്കൽ തുടങ്ങിയ റിലേ സത്യാഗ്രഹത്തിലും സജീവ പങ്കു വഹിച്ചു. ഡിസംബർ 24 ന് ക്രിസ്മസിനു വേണ്ടി താൽക്കാലികമായി നിറുത്തിവച്ച സത്യാഗ്രഹം 27 ന് പുനരാരംഭിച്ച് 1990 ഫെബ്രുവരിയിൽ നിറുത്തിവച്ചു. അതുകഴിഞ്ഞ് 1990 മാർച്ച് 5 ന് നിരാഹാരസത്യാഗ്രഹം ആരംഭിച്ചു. സെക്രട്ടറിയേറ്റിന് മുമ്പിൽ 6 ദിവസം നിരാഹാര സത്യാഗ്രഹം നടത്തിയത് പി.ഒ.പീറ്റർ ആയിരുന്നു. മെയ് 15 ന് മുഖ്യമന്ത്രി ഇ.കെ. നായനാർ ഇടപെട്ട് രണ്ടു ആനുകൂല്യങ്ങൾ നല്കിക്കൊണ്ട് സമരം അവസാനിപ്പിച്ചു. വിവിധ കോഴ്സുകൾക്കുള്ള എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് ലഭിച്ചതും പാരലൽ കോളെജിൽ പഠിക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് ലംസംഗ്രാന്റ്,  നേഴ്സിങ് പഠിയ്ക്കുന്ന പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റ് എന്നിവ അനുവദിച്ചതും അങ്ങനെയാണ്. (എന്നാൽ എസ്.സി.എസ്.റ്റി.  റിസർവേഷൻ സീറ്റിൽ ഒഴിവ് വരുന്ന സീറ്റുകൾ പരിവർത്തിത ക്രിസ്തീയ വിദ്യാർത്ഥികൾക്ക് നൽകുന്നത് പിന്നീട് നിറുത്തി ജനറൽ ആക്കി. ഇത് പുനർസ്ഥാപിക്കണമെന്നുള്ള ആവശ്യം ഇതുവരെയും അംഗീകരിക്കപ്പെട്ടിട്ടില്ല)

 

1990 ൽ ഡൽഹിയിൽ രാഷ്ട്രപതി വെങ്കിട്ടരാമൻ, പ്രധാനമന്ത്രി വിപി സിംഹ്, സാമൂഹിക ക്ഷേമ മന്ത്രി റാം വിലാസ് പാസ്വാൻ തുടങ്ങിയവർക്ക് നിവേദനം നല്കുവാൻ പോയ 13 അംഗ സംഘത്തിൽ അദ്ദേഹം അംഗമായിരുന്നു. 2 ലക്ഷം പേർ ഒപ്പിട്ട നിവേദനം പ്രധാനമന്ത്രിയ്ക്കു നൽകി.  1996 ഓഗസ്റ്റ് 16 ന് ബോട്ട് ക്ലബ് മൈതാനിയിൽ പതിനായിരം പേർ പങ്കെടുത്ത റാലിയും പൊതുസമ്മേളനവും നടത്തുന്നതിനു നേതൃത്വം നല്കിയവരിലൊരാളുമായിരുന്നു അദ്ദേഹം. 2010ൽ നടത്തിയ പാർലമെന്റു മാർച്ചിൽ അദ്ദേഹത്തിനു ലാത്തിയടിയേറ്റ് റാം മനോഹർ ലോഹിയാ ആശുപത്രിയിൽ കിടക്കേണ്ടി വന്നു.  

 

പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിൻറെ പക്ഷത്തും, പിന്നാക്ക ജനവിഭാഗങ്ങളുടെയും അവകാശ പോരാട്ടങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ച അദ്ദേഹത്തിന് 64 വയസ്സുണ്ട്. ഇപ്പോൾ സമാജവാദി ജനപരിഷത്ത് കോട്ടയം ജില്ലാ സമിതി പ്രസിഡൻറും ഡി.സി.എം.എസ്. സംസ്ഥാന സമിതി അംഗവുമാണ്.

ലോകസഭാ തെരഞ്ഞെടുപ്പു പ്രസ്താവന (2024 ഏപ്രിൽ )

സാമ്പത്തികവും ജാതി പരവും ലിംഗപരവുമായ സമത്വം നേടാൻ... പുതിയ ഇന്ത്യയ്ക്കായി ..

കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി പി.ഒ. പീറ്ററിനെ കൈവണ്ടി അടയാളത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കുക

പ്രിയ സമ്മതിദായകരേ,

പതിനെട്ടാം ലോകസഭയിലേയ്ക്ക് 2024 ഏപ്രിൽ 26-ാം തീയതി നടക്കുന്ന തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാ മണ്ഡലത്തിൽ ജനാധിപത്യ സേഷ്യലിസ്റ്റ് പ്രസ്ഥാനമായ സമാജവാദി ജനപരിഷത്തിന്റെ സ്ഥാനാർത്ഥിയായി ജനപരിഷത്ത് കോട്ടയം ജില്ലാ പ്രസിഡൻറും ദലിത ക്രൈസ്തവ നേതാവുമായ പി.ഒ. പീറ്റർ മൽസരിക്കുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ആദർശങ്ങളും മഹാത്മാ ഗാന്ധി, ഡോ. ഭീമറാവു അംബേഡ്കർ, ഡോ. റാം മനോഹർ ലോഹിയാ, ലോക്നായക് ജയപ്രകാശ് നാരായണൻ, തുടങ്ങിയവർ ഉയർത്തിയ മാനവവിമോചന ദർശനങ്ങളും പിന്തുടർന്നു കൊണ്ട് രാജ്യത്ത് സോഷ്യലിസ്റ്റ് രാഷ്ട്രീയ സാംസ്കാരിക ബദൽ സ്ഥാപിയ്ക്കുകയെന്നെ ലക്ഷ്യത്തോടെ ദേശീയ തലത്തിൽ പ്രവർത്തിയ്ക്കുന്ന രാഷ്ട്രീയ കക്ഷിയാണ് സമാജവാദി ജനപരിഷത്ത്.


രണ്ടു തവണയായി കഴിഞ്ഞ പത്തുവർഷം തുടർച്ചയായി കേന്ദ്രം ഭരിയ്ക്കുന്ന ഭാരതീയ ജനതാ പാർട്ടി (ഭജപ) നേതൃത്വത്തിലുള്ള എൻ.ഡി.എ. സർക്കാരിന്റ കാലാവധികഴിയുന്ന സാഹചര്യത്തിലാണു ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതു്. ഭജപ മുന്നണിയുടെ പത്തുവർഷത്തെ ഭരണം ഇന്ത്യയുടെ മതേതര ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തിനും ഫെഡറലിസത്തിനും വലിയ ആഘാതം വരുത്തിക്കഴിഞ്ഞു. അഭിപ്രായസ്വാതന്ത്ര്യവും പൗരാവകാശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 180 രാജ്യങ്ങളിൽ 161-ാമത്തേത് ആയി മാറിയിരിയ്ക്കുന്നു. രാജ്യത്തിന്റെ ക്രമസമാധാനത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയുയർത്തുന്നവിധത്തിൽ സാമൂഹിക അനീതിയും അസഹിഷ്ണുതയും വർഗീയവാദവും കൊടികുത്തിവാഴുന്നു.


രാജ്യം പിന്തുടരുന്ന തെറ്റായ സാമ്പത്തിക നയത്തിന്റെ ഫലമായി തൊഴിലില്ലായ്മയും വിലക്കയറ്റവും കുതിച്ചു കയറിയിരിയ്ക്കുന്നു. ജനങ്ങളുടെ ജീവിതമാർഗങ്ങൾ ഓരോന്നായി അടഞ്ഞു കൊണ്ടിരിക്കുന്നു. രാജ്യത്ത് സാമ്പത്തിക അസമത്വം വളരെ വർദ്ധിച്ചിരിയ്ക്കുന്നു. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതു ശതമാനവും സമ്പന്നരായ ഒരു ശതമാനം കൈയടക്കിയതായി പഠനം വെളിപ്പെടുത്തുന്നു. 2023-ലെ ആഗോള പട്ടിണി സൂചികയിൽ 125 രാജ്യങ്ങളിൽ 111-ാം സ്ഥാനത്താണ് ഇന്ത്യ എത്തിനില്ക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാം പുറത്തിറക്കിയ മാനവ വികസന സൂചികയില്‍ ഇന്ത്യ 193 രാജ്യങ്ങളിൽ 134-ാം സ്ഥാനത്താണു. വൻകിട വ്യവസായികളും ഉദ്യോഗസ്ഥമേധാവികളും രാഷ്ട്രീയക്കാരും ആയ മേൽജാതികളിലെ ഉന്നതർ ചേർന്നുള്ള ചെങ്ങാത്ത മുതലാളിത്തവാഴ്ചയാണ് രാജ്യത്ത് നടക്കുന്നത്. അതിൻ്റെ ഏറ്റവും തിക്ത ഫലം അനുഭവിയ്ക്കേണ്ടി വരുന്നത് ദലിതരും ആദിവാസികളും പിന്നാക്കരുമായ ജനവിഭാഗങ്ങളാണ്.


അഴിമതിയ്ക്കു നിയമസാധുത നല്കുന്ന നിയമങ്ങൾ വരെ നടപ്പിലാക്കി. ഇലക്റ്ററൽ ബോണ്ടും പിഎം കെയേഴ്സും അതിനുദാഹരണങ്ങളാണ്. എതൊക്കെ കമ്പനികൾ ഏതൊക്കെ രാഷ്ട്രീയകക്ഷികൾക്ക് എത്രയെത്ര രൂപ വീതം ഇലക്ടറൽ ബോണ്ടുകളായി രഹസ്യത്തിൽ നല്കിയെന്നതിന്റെ വിവരങ്ങൾ സുപ്രീം കോടതിയുടെ ഇടപെടൽ മൂലം പുറത്തുവന്നപ്പോൾ കണ്ടത് ഇന്ത്യൻ രാഷ്ട്രീയത്തെയും ജനാധിപത്യ സംവിധാനത്തെയും ഗ്രസിച്ചിരിക്കുന്ന വൻ അഴിമതിയുടെ നിഴലാണ്. ഇന്ത്യയിലെ വ്യവസ്ഥാപിത കക്ഷികളെല്ലാം പ്രവർത്തിക്കുന്നത് വൻ കോർപ്പറേറ്റുകളുടെ ചെലവിലാണെന്നത് അവരുടെ പണത്തിന്റെ ഉറവിടം അറിയുമ്പോൾ മനസ്സിലാകും. ഇന്ത്യയിലെ രാഷ്ട്രീയ അഴിമതികളുടെ മൂല കാരണം അമിതമായ തെരഞ്ഞെടുപ്പു ചെലവാണെന്നു പറഞ്ഞ് അതു കുറയ്ക്കുവാൻ വേണ്ട നടപടികൾ കൊണ്ടുവരുവാൻ ലോകനായക് ജയപ്രകാശ് നാരായണൻ നടത്തിയ പരിശ്രമങ്ങൾ ഓർമിയ്ക്കേണ്ടതാണ്. കോർപ്പറേററുകൾ  സ്പോൺസർ ചെയ്ത സ്ഥാനാർത്ഥികൾ ജയിച്ചുവരുമ്പോൾ കോർപ്പറേറ്റ് താൽപര്യം സംരക്ഷിയ്ക്കാൻ അവർ നിർബന്ധിതരാകും. പണ ശക്തിയുടെ ആധിപത്യം തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിറുത്തിയാലേ ജനാധിപത്യമുണ്ടാകൂ. വിദേശ-സ്വദേശ കോർപ്പറേറ്റുകളുടെയോ സ്ഥാപിത താൽപര്യക്കാരുടെയോ ഫണ്ട് സ്വീകരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് പ്രവർത്തിക്കുന്ന സമാജവാദി ജന പരിഷത്ത് ജനകീയ രാഷ്ട്രീയത്തിനു വേണ്ടിനിലകൊള്ളുന്ന കക്ഷിയാണ്. 


രാജ്യത്തിന്റെ വിഭവങ്ങൾ ജനങ്ങളിൽ നിന്ന് പിടിച്ചടക്കി കോർപ്പറേറ്റുകൾക്കു കൊടുക്കുകയും സംസ്ഥാനങ്ങളെ ദുർബലമാക്കുകയും നാട്ടു ഭാഷാ സംസ്കാരങ്ങളെ ശിഥിലമാക്കുകയും ഒരു രാജ്യത്തിന് ഒരു തെരഞ്ഞെടുപ്പു മതിയെന്നു പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പുകൾ ഇല്ലാതാക്കുകയും ഭരണഘടനയുടെ അലകും പിടിയും മാറുകയും വിദ്യാഭ്യാസത്തിന്റെ വർഗീയ വൽക്കരണത്തിനായി പാഠ ഭാഗങ്ങൾ  തിരുത്തി വ്യാജ ചരിത്രങ്ങൾ ചേർക്കുകയും പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്ന നിയമംകൊണ്ടുവരികയും പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും നിയന്ത്രിക്കുന്ന നിയമങ്ങൾ നിർമിയ്ക്കുകയും ജാതിവ്യവസ്ഥിതി ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ അതിനെ തടയുവാനും നേരിടാനും ജനാധിപത്യവ്യവസ്ഥിതിയെ ശക്തിപ്പെടുത്താനും നിലനിറുത്തുവാനും ഭരണമാറ്റം വരുന്നത് നല്ലതാണ് എന്ന് സമ്മതി ദായകരും പൗരൻമാരും ആയ നാം എല്ലാവരും ചിന്തിയ്ക്കണം


ഭരണമാറ്റം കൊണ്ടുവരാനുള്ള അഖിലേന്ത്യാ പ്രതിപക്ഷത്തിന്റെ യോജിച്ച ശ്രമം എന്ന നിലയിലാണ് അഖിലേന്ത്യാതലത്തിൽ വ്യത്യസ്ഥ രാഷ്ട്രീയ ആദർശങ്ങളുള്ള കക്ഷികൾ ഒരുമിച്ച് ഇൻഡ്യാ (ഐ.എൻ.ഡി.ഐ.എ.) എന്ന ഒരു സഖ്യം രൂപവൽക്കരിച്ചത്. സമാജവാദി പരിഷത്ത് അതിനെ സ്വാഗതം ചെയ്യുകയും അതിനോടൊപ്പം നില്ക്കുകയും ചെയ്യുന്നു. 


എന്നാൽ ഈ പ്രതിപക്ഷ ഇൻഡ്യാ സഖ്യം കേരളത്തിൽ പ്രവർത്തിക്കുന്നില്ല. അതിനു കാരണം  കേന്ദ്ര സർക്കാരിനെ നയിയ്ക്കുന്ന ഭാരതീയ ജനത പാർട്ടിയുടെ സഖ്യം കേരളത്തിലെ പ്രധാനശക്തിയോ രണ്ടാം ശക്തിയോ അല്ലെന്നതാണ്. കേരളത്തിലെ ഭരണമുന്നണിയും പ്രതിപക്ഷ മുന്നണിയും ഇൻഡ്യാസഖ്യത്തിന്റെ ഭാഗമാണെങ്കിലും സൗഹൃദരഹിതമായി പരസ്പരം പൊരുതുന്നു. ഈ മുന്നണികൾ തമ്മിൽ കാര്യമായ വ്യത്യാസമൊന്നുമില്ല. 


ഈ സാഹചര്യത്തിൽ ഇരുമുന്നണിയിലും പെട്ടിട്ടില്ലാത്ത സമാജവാദി ജനപരിഷത്ത് സ്വന്തം നയങ്ങളും പരിപാടിയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭരണമാറ്റത്തിനു വേണ്ടി പ്രവർത്തിച്ചുകൊണ്ടും ഇൻഡ്യാ സഖ്യത്തെ പിന്താങ്ങിക്കൊണ്ടും ഈ തെരഞ്ഞെടുപ്പിൽ കോട്ടയം ലോകസഭാമണ്ഡലത്തിൽ മൽസരിക്കുകയാണു്. ഇത് ജനാധിപത്യത്തെയും ജനകീയ രാഷ്ട്രീയത്തെയും ശക്തിപ്പെടുത്തുകയും ദേശീയ ബദൽ നിലപാടുകൾക്ക് ആഴവും ദിശയും  നൽകുകയും ചെയ്യും.


* റാം മനോഹർ ലോഹിയായുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ വിദേശകാര്യവകുപ്പ് 1938-39 ൽ സ്വീകരിച്ചതും സ്വതന്ത്ര ഇന്ത്യ പിന്തുടർന്നതുമായ തുല്യ അസംഗതയുടെ സിദ്ധാന്തത്തിലും മൂന്നാം ചേരിവാദത്തിലും അധിഷ്ഠിതമായ വിദേശനയം പുനഃസ്ഥാപിയ്ക്കും.

* മറ്റു രാജ്യങ്ങളിലെ സ്വാതന്ത്ര്യ ജനാധിപത്യ പൗരസ്വാതന്ത്ര്യ അഭിപ്രായസ്വാതന്ത്ര്യ മതസ്വാതന്ത്ര്യ സമരങ്ങളെ പിന്താങ്ങുന്ന നയം തുടരും. ജനാധിപത്യ ലോകത്തിന്റെ വക്താവായിരിയ്ക്കും ഇന്ത്യ.

* ലോക സമാധാനത്തിനും നിരായുധീകരണത്തിനും വേണ്ടി ഇന്ത്യ നിലകൊള്ളും

* പാലസ്തീൻ ജനതയ്ക്കെതിരെ യിസ്രായെൽ നടത്തുന്ന യുദ്ധം അവസാനിപ്പിയ്ക്കുന്നതിനുവേണ്ടി ശ്രമിയ്ക്കും. യിസ്രായേൽ, പാലസ്തീൻ എന്നീ  രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങൾ നിലനില്ക്കുന്നുവെന്ന് അംഗീകരിക്കുകയാണ് പാലസ്തീൻ പ്രശ്നത്തിന് പ്രായോഗിക പരിഹാരം. യിസ്രായേൽ 1967-ലെ അതിർത്തിയിലേയ്ക്ക് മടങ്ങി പാലസ്തീൻ പ്രദേശങ്ങളുടെ മേലുള്ള അധിനിവേശം അവസാനിപ്പിച്ച് സഹോദര രാജ്യങ്ങളെന്ന നിലയിലേക്ക് മാറണം. സ്വതന്ത്ര പരമാധികാര മതേതര ബഹുകക്ഷി ജനാധിപത്യ പാലസ്തീന് ഇന്ത്യ പിന്തുണ നല്കും. പാലസ്തീൻ ജനതയെ പ്രതിനിധാനം ചെയ്യുന്നത് പാലസ്തീൻ വിമോചന സംഘടന (പി.എൽ.ഓ.) ആണെന്നും ഹമാസ് എന്ന വർഗീയ ഭീകരവാദി സംഘടനയുടെ പ്രവർത്തനം പാലസ്തീൻ ജനതയ്ക്ക് ദോഷം ചെയ്തുവെന്നും വ്യക്തമാക്കുന്നു.

* യിസ്രായേലിന്റെയും തുർക്കിയുടെയും സഹായത്തോടെ ആർമീനിയൻ ജനത വസിക്കുന്ന നഗർനോ കാരബാഹിനെ ദീർഘമായയുദ്ധത്തിലൂടെ അസർബൈജാൻ  അധിനിവേശം ചെയ്ത നടപടിയെ അംഗീകരിക്കുകയില്ല. നഗർനോ കാരാബാഹി നുമേലുള്ള തദ്ദേശീയ ആർമീനിയൻ ജനതയുടെ സ്വയംഭരണ അവകാശങ്ങൾ പുനസ്ഥാപിക്കുന്നതിന് പിന്തുണ നല്കും.

* ഒരുരാജ്യത്തുമുള്ള മതരാഷ്ട്രവാദത്തെയും മതരാഷ്ട്രീയത്തെയും അംഗീകരിക്കുകയില്ല.

* ഇന്ത്യാ ഉപഭൂകണ്ഡത്തിന്റെ സുരക്ഷിതത്വത്തിന് ഇന്തോ -പാക്-ബംഗ്ലാ കോൺഫെഡറേഷനു വേണ്ടി ശ്രമിയ്ക്കും

* കേന്ദ്രഭരണപ്രദേശമായി മാറ്റിയ ജമ്മു-കാശ്മീർ പ്രദേശത്തെ സംസ്ഥാനമായി പുനഃസ്ഥാപിയ്ക്കും.

* ഇന്ത്യ സ്വതന്ത്ര രാജ്യമായ സമയത്ത് ഇന്ത്യയുടെ ഹിമാലയൻ അയൽരാജ്യമായിരുന്നതും നയതന്ത്ര ബന്ധമുണ്ടായിരുന്നുമായ തിബത്തിന്റെമേൽ കമ്യൂണിസ്റ്റ് ചൈന നടത്തിയ അധിനിവേശത്തിനെതിരെ തിബത്തൻ ജനത നടത്തിക്കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമരത്തിന് ചർച്ചകളിലൂടെയും സമാധാന മാർഗങ്ങളിലൂടെയുമുള്ള പരിഹാരം കാണുന്നതിനെ അനുകൂലിയ്ക്കുന്നു.

* ചൈന കയ്യേറിയ ഇന്ത്യൻ പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമം ശക്തിപ്പെടുത്തും.

* സർവധർമ സമഭാവനയാണ് സമാജവാദി ജനപരിഷത്തിന്റെ മത നയം. മാനവ സംസ്കാരത്തിന് മതങ്ങൾ നല്കിയ സംഭാവനകൾ സുപ്രധാനമാണ്. മാനവീയതനേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം നിർദ്ദേശിക്കുകയാണ് മതങ്ങളുടെ ദൗത്യം.സമുദായ സൗഹാർദവും മതസൗഹാർദവും വളർത്തുവാനും ശക്തിപ്പെടുത്തുവാനും ഉള്ള ശ്രമം നടത്തും. പരസ്പരം അറിയാനും അറിയിയ്ക്കാനുമായി സർവമത സമ്മേളനങ്ങളും മതൈക്യ സമ്മേളനങ്ങളും ചേരുന്നതിനെ പ്രോൽസാഹിപ്പിയ്ക്കും. 

* അന്യമത വിദ്വേഷം പരത്തുക, വർഗീയ സംഘർഷമുണ്ടാക്കുക ദുർമന്ത്രവാദം, ദുർദേവതകളോടുള്ള ആരാധന, ദുരാചാരങ്ങൾ, അന്ധവിശ്വാസം, അയിത്തം, ഉച്ചനീചത്വം തുടങ്ങിയ മാനവീയ വിരുദ്ധ സാമൂഹിക വിരുദ്ധ മതപ്രവണതകളെ എതിർക്കുന്നു. ജാതിവ്യവസ്ഥയെ ഇന്ത്യൻ സാമൂഹിക ഘടനയുടെ ഭാഗമായാണ് ജനപരിഷത്ത് കാണുന്നത്.

* മതങ്ങൾ തമ്മിലുള്ള മൽസരവും മതങ്ങളിലെ ആഭ്യന്തര തർക്കങ്ങളും ക്രമസമാധാന പ്രശ്നമായി വളരുവാൻ അനുവദിക്കുകയില്ല. സൗഹാർദപരമായും ചർച്ചകളിലൂടെയും നിയമപരമായും നിയമവാഴ്ചയ്ക്കുള്ളിൽ അവയ്ക്ക് പരിഹാരം കണ്ടെത്തണം. നിയമവാഴ്ചയെ അവഗണിച്ചു കൊണ്ടുള്ള മതതർക്കങ്ങളെ നിയന്ത്രിയ്ക്കും.

* സംവരണം സാമൂഹികവിഭാഗങ്ങളുടെ പ്രാതിനിധ്യം അധികാരമണ്ഡലത്തിൽ ഉറപ്പുവരുത്താനായിരിക്കും. ഉദ്യോഗത്തിലും വിദ്യാഭ്യാസത്തിലും ജാതി സംവരണം എർപ്പെടുത്തുന്നത്തിന്റെ ലക്ഷ്യം സമൂഹിക അസമത്വം ഇല്ലാതാക്കി ജാതി നിർമാർജനം ചെയ്യുക എന്നതാണ്. ഇന്ത്യയുടെ സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായാണ് ജാതിവ്യവസ്ഥയെ ജനപരിഷത്ത് വിലയിരുത്തുന്നത്. ജാതിവ്യവസ്ഥ ഹിന്ദു മതത്തിന്റ ഭാഗമല്ലെന്നു ഉറപ്പാക്കും. 

* അതിനാൽ ജാതിസംവരണത്തിന് മതം പരിഗണിക്കാൻ പാടില്ല. എല്ലാ മതങ്ങളിലെയും ദലിതർക്കു വിവേചനമില്ലാതെ ജാതി സംവരണം ഉറപ്പാക്കും. ദലിത മുസ്‌ലീങ്ങളെയും ദലിത ക്രിസ്ത്യാനികളെയും പട്ടികജാതിയിൽ ഉൾപ്പെടുത്തും. ജാതിസംവരണം കാര്യക്ഷമമാക്കുവാൻ ജാതി സർവേ, കാനേഷുമാരി എടുക്കും. മത വിവേചനമില്ലാതെ എല്ലാവരെയും ജാതി സെൻസസിൽ ഉൾപ്പെടുത്തും.

* സാമ്പത്തിക സംവരണ ആശയം ജാതിസംവരണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതിനും സാമ്പത്തികസമത്വത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളെ തടയുന്നതിനും കാരണമാകും. സാമ്പത്തികാടിസ്ഥാനത്തിൽ സംവരണം കൊണ്ടുവന്നു കൊണ്ട് രാജ്യത്തെ വർദ്ധിച്ചു വരുന്ന ദാരിദ്ര്യം ഇല്ലാതാക്കാനാവില്ല.  സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് സബ്സിഡി സാമ്പത്തിക സഹായം എന്നിവ ഏർപ്പെടുത്തണം.

* സച്ചർ കമ്മീഷൻ റിപ്പോർട്ട് രംഗനാഥ മിശ്ര കമ്മീഷൻ റിപ്പോർട്ട് എന്നിവ നടപ്പാക്കും.

* കാലോചിതമായി പരിഷ്കരിച്ച സമഗ്രമായ സംവരണ നയം ആവിഷ്കരിക്കും. സംവരണത്തിനുള്ളിലെ അസന്തുലിതാവസ്ഥയും അസമത്വവും പരിഹരിക്കാൻ നടപടിയെടുക്കും. സംവരണം അമ്പതു ശതമാനം വരെയെന്ന നിയന്ത്രണം ഇല്ലാതാക്കും

* സാമൂഹിക-സാമ്പത്തിക - രഷ്ട്രീയ അധികാരമണ്ഡലങ്ങളിൽ സ്ത്രീപുരുഷസമത്വം ഉറപ്പാക്കും. സ്ത്രീ സംവരണം ഉടൻ നടപ്പാക്കും

* 2020-ലെ ദേശീയവിദ്യാഭ്യാസനയം റദ്ദാക്കും.

* പാഠ്യപദ്ധതികളിലെ വർഗീയവൽക്കരണം ഇല്ലാതാക്കും.

* കോർപ്പറേറ്റ് പങ്കാളിത്തം നിരാകരിച്ച് നാട്ടുകാരുടെ പങ്കാളിത്തം മാത്രം ഉറപ്പാക്കി കരാർ കൃഷി നിയമം ഭേദഗതി ചെയ്യും.

* താങ്ങുവിലയ്ക്കു നിയമപരിരക്ഷ നല്കും. 

* രാഷ്ട്രത്തിന്റെ പരമാധികാരവും സംസ്ഥാനങ്ങളുടെ സ്വയംഭരണാധികാരവും സംരക്ഷിക്കും.

* ആഗോളസൽക്കരണ ഉദാരീകരണ നയങ്ങൾ ഉപേക്ഷിച്ച് സ്വദേശി വികസന രീതി സ്വീകരിക്കും.

* പൗരത്വ നിർണയത്തിന് മതം മാനദണ്ഡമാക്കുന്ന പൗരത്വ നിയമഭേദഗതി റദ്ദാക്കും.

* സാമൂഹികസുരക്ഷാപദ്ധതികളുമായി ആധാർ ബന്ധിപ്പിയ്ക്കുന്നതു നിറത്തലാക്കും. ആധാർ നിർബന്ധിതമാവുന്ന അവസ്ഥ ഇല്ലാതാക്കും. 

* പൗരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും നിയന്ത്രിക്കുന്ന നിയമങ്ങൾ ഭേദഗതി,ചെയ്യും. 

* സാർവത്രികവും സൗജന്യവുമായ റേഷൻ സമ്പ്രദായം നടപ്പിലാക്കും

* സർഫാസിനിയമം റദ്ദാക്കും.

* ഭരണ സംവിധാനത്തിൽ നിന്നു മതങ്ങളെ മാറ്റി നിറുത്തും 

* എല്ലാവർക്കും തൊഴിലും സാമ്പത്തിക സമത്വവും അന്തസ്സും ഉറപ്പു വരുത്തുന്ന വികസന നയം കൊണ്ടുവരും.  എല്ലാം രംഗത്തെയും അദ്ധ്വാനത്തിന് ഏറെക്കുറെ സമാനമായ വേതനം / പ്രതിഫലം ഉറപ്പുവരുത്തി ജനങ്ങളുടെ വരുമാനം ഏറെക്കുറെ തുല്യമാക്കി  രാജ്യത്തെ ധനികരും പാവങ്ങളും തമ്മിലുള്ള വർദ്ധിച്ചു വരുന്ന വിടവ് കുറയ്ക്കുവാനുള്ള നയപരിപാടികൾ നടപ്പിലാക്കും. ഉയർന്ന വരുമാനവും താഴ്ന്ന വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കും. 

* മനുഷ്യർ മനുഷ്യരെയും സമൂഹം സമൂഹത്തെയും ചൂഷണം ചെയ്യാത്ത സാമൂഹിക സാമ്പത്തിക വ്യവസ്ഥിതിയും സമൃദ്ധിയുമാണ് നമുക്കാവശ്യം. അതിനുതകുന്ന വികേന്ദ്രീകൃത ഉല്പാദനരീതിയും വികസന നയവും ആവിഷ്കരിയ്ക്കും. 

* എല്ലാ പൗരൻമാരും ഓരോ വിധത്തിൽ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നവരായതിനാൽ 60 വയസ്സു കഴിഞ്ഞ എല്ലാ പൗരൻമാർക്കും ഒരു പോലെ മാന്യമായി ജീവിക്കാനാവശ്യമായ പെൻഷൻ ഉറപ്പുവരുത്തും. ഇന്നത്തെ നിലയ്ക്ക് അത് പതിനായിരം രൂപയെങ്കിലുമായിരിയ്ക്കണം.  എല്ലാവർക്കും പെൻഷനെന്ന ക്ഷേമ പരിപാടി പല രാജ്യങ്ങളിലും പ്രാവർത്തികമാക്കിയിട്ടുള്ളതാണ്.

* മാരക രോഗങ്ങളുടേതടക്കം എല്ലാ ചികിൽസകളുടെയും ചിലവുകളും സർക്കാർ വഹിക്കണമെന്നത് ആരോഗ്യനയമായിരിയ്ക്കും. ആവശ്യമായ എല്ലാവർക്കും സുരക്ഷിതമായ വാസസ്ഥലവും അന്ത്യകാലസംരക്ഷണവും സൗജന്യമായി ഉറപ്പുവരുത്തുകയെന്നതും സർക്കാരിന്റെ നയമായിരിയ്ക്കും.

* അർഹതയുള്ള എല്ലാവർക്കും ഉന്നത/ പ്രഫഷണൽ വിദ്യാഭ്യാസത്തിന് അവസരം കൊടുക്കുന്നതും വിദ്യാഭ്യാസച്ചിലവ് സൗജന്യമായോ പിന്നീട് അവരുടെ ശമ്പള വരുമാനത്തിൽനിന്നു പലിശയില്ലാതെ പിടിയ്ക്കാവുന്ന കടമായോ സർക്കാർ അനുവദിച്ചുനല്കുകയും ചെയ്യും. 

* ഇന്ത്യയുടെ പുരാതന സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉറവിടവും മലയാളത്തുകാരായ നമ്മുടെ നിത്യഭരണാധിപനുമായ ശ്രീമഹാബലിയുടെ യശസ്സിനെ അപകീർത്തിപെടുത്തുന്നതിനും തമസ്കരിക്കുന്നതിനുമെതിരെ കരുതൽ പുലർത്തും. മനുഷ്യരെല്ലാവരും ഒന്നു പോലെ കഴിയുന്ന കാലമാണ് മഹാബലിയുടെ ഭരണമെന്നും അതുമാറ്റിയ ശക്രനെന്ന ഇന്ദ്രന്റെ കാലത്താണ് ജാതിവ്യവസ്ഥയും ഉച്ചനീചത്വവും ആരംഭി ച്ചതെന്നുമുള്ള ഓർമ ഇന്ത്യൻ ജനതയുടെ സംസ്കാരത്തിൽ തെളിഞ്ഞു കാണാം. ഓണം, ദീപാവലി, ദസറ, ഹോളി, ശിവരാത്രി, രക്ഷാബന്ധനം തുടങ്ങിയ രാജ്യത്തെ വ്യാപകവും പ്രധാനവുമായ ഉൽസവങ്ങളും ആഘോഷങ്ങളും ഐതീഹ്യങ്ങളും മഹാബലിയുമായി ബന്ധപ്പെട്ടതാണ്. പിന്തള്ളപ്പെട്ടുപോയ ദലിത് ആദിവാസി പിന്നാക്ക സമൂഹങ്ങളുടെ നിലനില്പിന് ശ്രീമഹാബലി സഹായമാണെന്ന ഇന്ത്യൻ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് മഹാത്മാ ജ്യോതിബാ ഫുലെയുടെ ചിന്തയിൽ നിന്നു തിരിച്ചറിവും കരുത്തും ആർജിയ്ക്കും.


രാജ്യവും ജനതയും നേരിടുന്ന പ്രശ്നങ്ങൾക്കു ശരിയായ പരിഹാരം കണ്ടേ പറ്റൂ. രാഷ്ട്രീയത്തിന്റെ ലക്ഷ്യം വിശാലമായ ജനനന്മയാവണം. കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് പി.ഒ. പീറ്റർ ദലിത ക്രിസ്ത്യൻ വിഭാഗത്തിന്റെ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള നേതാവാണു്. 2000 മുതൽ 2010 വരെ ദലിത് കത്തോലിക്ക മഹാജനസഭ (ഡി.സി.എം.എസ്.) സംസ്ഥാന പ്രസിഡന്റായിരുന്നു. പല പ്രലോഭനങ്ങളുണ്ടായിട്ടും അതിൽ നിന്നൊക്കെ വഴിമാറി നടന്ന് ആദർശത്തിൻറെ പക്ഷത്തും, പിന്നാക്ക ജനവിഭാഗങ്ങളുടെയും അവകാശ പോരാട്ടങ്ങൾക്കുമായി തന്റെ ജീവിതം സമർപ്പിച്ച പാലാ പയപ്പാർ സ്വദേശിയായഅദ്ദേഹത്തിന് 64 വയസ്സുണ്ട്. ഇപ്പോൾ സമാജവാദി ജനപരിഷത്ത് കോട്ടയം ജില്ലാ സമിതി പ്രസിഡൻറും ഡി.സി.എം.എസ്. സംസ്ഥാന സമിതി അംഗവുമാണ്. 

കൈവണ്ടി അടയാളം

സോഷ്യലിസ്റ്റ് മൂല്യങ്ങൾക്കും സംസ്കാരത്തിനും വേണ്ടി പ്രവർത്തിയ്ക്കുന്ന കോട്ടയം ലോകസഭാമണ്ഡലത്തിലെ സമാജവാദി ജനപരിഷത്ത് സ്ഥാനാർത്ഥി സഖാവ് പി ഒ പീറ്ററിനെ കൈവണ്ടി അടയാളത്തിൽ വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് ഓരോ സമ്മതിദായകരോടും അഭ്യർത്ഥിക്കുന്നു. തെരഞ്ഞെടുപ്പുഫണ്ടിലേയ്ക്കു കഴിവുപോലെ സംഭാവനകൾ നല്കണമെന്നും അഭ്യർത്ഥിക്കുന്നു.

സമാജവാദി ജനപരിഷത്ത് തെരഞ്ഞെടുപ്പു സമിതിയ്ക്കു വേണ്ടി, 


ജനറൽ കൺവീനർ

സുരേഷ് നരിക്കുനി, 


കോട്ടയം

1199 മീനം 27 



---- ----

സമാജവാദി ജനപരിഷത്ത് കോട്ടയം ലോകസഭാമണ്ഡലം തെരഞ്ഞെടുപ്പ് കൺവീനർ കൂത്താട്ടുകുളം സ്വാതി ഓഫ്‌ സെറ്റ് പ്രസ്സിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചത് . 2000 പ്രതികൾ


കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയങ്ങളുടെ ഫലമാണ് വില കൊള്ളക്ക് കാരണം - അഡ്വ ജോഷി ജേക്കബ്

വിലക്കയറ്റത്തിനെതിരെ സമാജവാദി ജനപരിഷത്ത് സത്യാഗ്രഹം


കോട്ടയം : കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നയം മാറ്റൂ, വിലക്കയറ്റം തടയൂ എന്നാവശ്യപ്പെട്ടുകൊണ്ട് 2022 ഡിസംബർ 9 ന് സമാജവാദി ജനപരിഷത്ത് സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം കളക്റ്ററേറ്റു പടിയ്ക്കൽ സത്യാഗ്രഹം നടത്തി.  

സത്യാഗ്രഹം സമാജവാദി ജനപരിഷത്ത് മുതിർന്ന ദേശീയ നേതാവും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ അഡ്വ ജേഷി ജേക്കബ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെയും മറ്റും  വിലക്കൊള്ളയിൽ ജനങ്ങളുടെ ജീവിതം പൊറുതി മുട്ടുന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പിന്തുടരുന്ന നയങ്ങൾ നിമിത്തമാണെന്ന് അഡ്വ ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻകിട കോർപറേറ്റുകളുടെ ബ്രോക്കർമാർ മാത്രമായി തീർന്നിരിക്കുകയണെന്ന് അദ്ദേഹം പറഞ്ഞു. 

ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശിയ സെക്രട്ടറി സുരേഷ് നരിക്കുനി മുഖ്യപ്രഭാണം നടത്തി. 

അഡ്വ ജയ്മോൻ തങ്കച്ചൻ, ഇ . വി.ജോസഫ്, ഡി സി എം എസ് മുൻ അധ്യക്ഷൻ പി ഓ പീറ്റർ, കേരള കർഷക മുന്നണി നേതാവ് സജി പി ഏബ്രഹാം പുകടിയിൽ, കെ കെ രാമൻ മാഷ്, മാർട്ടിൻ സി ജെ, ബീന സുൽത്താൻ,  ഷാജി താനിക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു

-0-