പലേക്കര്‍ മോഡല്‍ പ്രകൃതി കൃഷി: കര്‍ഷകകൂട്ടായ്മ 22 ന് കോട്ടയത്ത്



കോട്ടയം: പലേക്കര്‍ മോഡല്‍ പ്രകൃതികൃഷി നടത്തുന്നവരുടെ കൂട്ടായ്മ കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11ന് കോഴിക്കോട് ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തിലും 22ന് കോട്ടയത്ത് കെപിഎസ് മേനോന്‍ ഹാളിലുമാണ് കര്‍ഷകസംഗമം.പലേക്കര്‍ കൃഷിരീതിയുടെ പ്രചാരണം ലക്ഷ്യമിട്ടാണ് കര്‍ഷകസംഗമം നടത്തുന്നത്. പലേക്കര്‍ കൃഷിയുടെ കേന്ദ്രബിന്ദു ഒരു നാടന്‍ പശു മാത്രമാണ്. ഒരു നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കര്‍ വരെ കൃഷി ചെയ്യാമെന്നതാണ് ഈ കൃഷിരീതിയുടെ പ്രത്യേകതയെന്ന് സംഘാടകര്‍ പറഞ്ഞു. മാത്രമല്ല, രാസവളപ്രയോഗം ഇല്ലാത്തതിനാല്‍ ഭക്ഷണം വിഷവിമുക്തവുമാവും. നെല്ല് പച്ചക്കറി, വാഴ, കപ്പ തുടങ്ങി റബറും ഏലവും വരെ ഈ രീതിയില്‍ കൃഷിചെയ്യുന്നവര്‍ സംഗമത്തിനെത്തും. തൃശൂര്‍മുതല്‍ വടക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ 11ന് രാവിലെ 10 മുതല്‍ നാലുവരെ കോഴിക്കോട് നടക്കുന്ന സംഗമത്തില്‍ പങ്കെടുക്കും. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും സി എ ഗോപാലകൃഷ്ണന്‍, വയനാട് 9349756942, എന്‍ വി ബാലകൃഷ്ണന്‍ കോഴിക്കോട് 9447847712 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. എറണാകുളംമുതല്‍ തെക്കന്‍ ജില്ലകളിലെ കര്‍ഷകര്‍ 22ന് രാവിലെ 10 മുതല്‍ കോട്ടയത്ത് ചേരുന്ന സംഗമത്തില്‍ പങ്കെടുക്കും. ഏബ്രഹാം ചാക്കോ ഇടുക്കി 9995245552, പി മനോജ്കുമാര്‍ തിരുവല്ല 9446305669 എന്നീ നമ്പരുകളില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാം. പലേക്കര്‍ കൃഷിരീതിയുടെ സംസ്ഥാന സംയോജകന്‍ എം കുര്യന്‍, സമാജ്വാദി ജനപരിഷത്ത് ദേശീയ അധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ്, ജില്ലാ സംയോജകരായ എം കെ സെബാസ്റ്റ്യന്‍, കെ ജി മോഹനന്‍പിള്ള, ഏബ്രഹാം ചാക്കോ, പി മനോജ്കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
08-October-2014 deshabhimani

ഗാന്ധി, അംബേദ്‌കര്‍, അരുന്ധതി


അഡ്വ. ജോഷി ജേക്കബ്‌

മഹാത്മാഗാന്ധി ഒരു മനുഷ്യന്‍ തന്നെ ആയിരുന്നതുകൊണ്ട്‌ വിമര്‍ശനവിധേയനാകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. എന്നാല്‍ എഴുത്തുകാരിയായ അരുന്ധതി റോയി നടത്തുന്ന വിമര്‍ശനം വസ്‌തുതകളുടേയും സൂക്ഷ്‌മമായ പരിശോധനകളുടെയും അടിസ്‌ഥാനത്തിലുള്ളതാണെന്ന്‌ പറയാന്‍ കഴിയില്ല. അത്‌ സുവ്യക്‌തവും കൃത്യവുമല്ല. മറ്റു സ്‌ഥാപിതതാല്‍പര്യങ്ങള്‍ പിന്നിലുണ്ടോ എന്നതും തള്ളിക്കളയാനാവില്ല. ഒരുകാര്യം തീര്‍ച്ച, മാവോയിസ്‌റ്റുകളെ പിന്തുണയ്‌ക്കുന്ന അരുന്ധതിക്ക്‌ സായുധപോരാട്ട സിദ്ധാന്തത്തിന്റെ അര്‍ഥശൂന്യത ഏറ്റവും ശക്‌തമായി ബോധ്യപ്പെടുത്തുന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തെ വിലയിടിച്ചു കാണിക്കേണ്ടത്‌ രാഷ്‌ട്രീയമായ ഒരാവശ്യമാണ്‌. മാവോയിസ്‌റ്റുകളുടെ അക്രമ ഭീകരതയ്‌ക്കും സര്‍ക്കാര്‍-കോര്‍പ്പറേറ്റ്‌ ഭീകരതയ്‌ക്കും ഇടയില്‍ ഞെരിഞ്ഞമരുന്നത്‌ ആദിവാസികളും ദലിതരുമാകുമ്പോള്‍ ആ വിഭാഗങ്ങളില്‍ ഗാന്ധിയോട്‌ വെറുപ്പ്‌ ജനിപ്പിക്കേണ്ടത്‌ അവരുടെ ആവശ്യമാണ്‌. ജാതിയുമായി ബന്ധപ്പെട്ട്‌ മഹാത്മാഗാന്ധിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക്‌ ഉദ്ദേശം എട്ടര ദശകത്തോളം പഴക്കമുണ്ട്‌. അരുന്ധതിയുടെ കണ്ടുപിടുത്തത്തില്‍ പുതുതായി ഒന്നുമില്ല.
തന്റെ ജീവിതാന്ത്യംവരെ തെറ്റുകളും പോരായ്‌മകളും തന്നാലാവുംവിധം തിരുത്തി ആത്മാര്‍ത്ഥമായും സത്യസന്ധമായും ഗാന്ധി തന്റെ ബോധ്യങ്ങളില്‍ അഴിച്ചുപണി നടത്തി. അതിനെ അവഗണിക്കുന്നവരുടെ ബുദ്ധിപരമായ സത്യസന്ധതയെയാണ്‌ സംശയിക്കേണ്ടത്‌. അത്തരം ഗാന്ധി വധങ്ങള്‍ ചര്‍ച്ചകളുടെ കേന്ദ്രസ്‌ഥാനത്തു നിന്നും ജാതിയെ മാറ്റി അതിന്റെ പിന്നാമ്പുറത്തെ താല്‍പപര്യങ്ങളിലേക്ക്‌ വഴിതെറ്റിക്കും. എന്നാല്‍ ഗാന്ധി ആചരണത്തിന്റെ തിരിതെളിക്കുന്ന ഭരണാധികാരികള്‍ ആശയഭേദമില്ലാതെ ഭരണത്തിലെത്തുമ്പോള്‍ രാക്ഷസീയമായ വികസന ഭീകരതയിലൂടെ മഹാത്മാഗാന്ധിയുടെ ആശയങ്ങളെ സമ്പൂര്‍ണമായി കുഴിച്ചുമൂടും. അതില്‍ തകര്‍ക്കപ്പെടുന്ന നിസ്വരായവര്‍ ഒഡീഷയിലെ നിയംഗിരിയിലും മറ്റും സന്ധിചെയ്യാത്ത നിരായുധ പോരാട്ടത്തില്‍ ഗാന്ധിയില്‍ നിന്ന്‌ വെളിച്ചം സ്വീകരിക്കുന്നു. ബാബാ സാഹിബ്‌ ഡോ.അംബേദ്‌കര്‍ മഹാത്മാഗാന്ധിയോട്‌ അതിനിശിതമായി ഏറ്റുമുട്ടിയത്‌ എല്ലാവരുടേയും ഒരു പാഠപുസ്‌തകമാണ്‌. അത്‌ മഹാത്മാഗാന്ധിക്കും ഡോ.അംബേദ്‌കര്‍ക്കും പഠിക്കുവാന്‍ അവസരം നല്‍കി. ഇന്ത്യാ ചരിത്രത്തിലെ ആ രണ്ടു മഹാവ്യക്‌തിത്വങ്ങള്‍ പിന്നീട്‌ തങ്ങളുടെ പാഠങ്ങള്‍ തിരുത്തി തന്നതാണ്‌ നമ്മുടെ മുന്നോട്ടുള്ള വഴിയില്‍ പ്രകാശം ചൊരിയുക.
ആദ്യഘട്ടത്തില്‍ ജാതിയെ അപഗ്രഥിച്ച്‌ മഹാത്മാഗാന്ധി രൂപപ്പെടുത്തിയ സൈദ്ധാന്തിക നിലപാടുകള്‍ നിരാകരിക്കാവുന്നവയാണ്‌. എന്നാല്‍, ജാതിപരമായി ഏറ്റവും വേദനിക്കുന്നവരോട്‌ അദ്ദേഹം തന്റെ ജീവിതത്തില്‍ പൂര്‍ണമായും താദാത്മ്യപ്പെടുകയും ഐക്യപ്പെടുകയും ചെയ്‌തു. കൂടാതെ ജാതി വിവേചന ത്തിന്റെയും സാമൂഹിക മര്‍ദ്ദനങ്ങളുടെയും വേദനകള്‍ അകറ്റുവാന്‍ അദ്ദേഹം ഹിന്ദുസ്‌ഥാനിലാകെ വ്യാപിച്ച പ്രവര്‍ത്തനപരിപാടികള്‍ സംഘടിപ്പിച്ചു. തികഞ്ഞ ഈശ്വരവിശ്വാസിയായ അദ്ദേഹം അക്കാര്യത്തിന്‌ വേണ്ടി നിരീശ്വരവാദിയായ ആന്ധ്രയിലെ ഗോറെയുമായി സഹകരിക്കുവാനും മടികാണിച്ചില്ല. തൊട്ടുകൂടായ്‌മയുടേയും തീണ്ടിക്കൂടായ്‌മയുടേയും ആ ഭീകരകാലഘട്ടത്തില്‍ പന്തിഭോജനവും അയിത്തോച്ചാടനവും ദേശീയ തലത്തില്‍ കര്‍മ്മപരിപാടിയാക്കിയത്‌ ദലിതര്‍ക്ക്‌ വലിയതോതില്‍ ആശ്വാസം പകര്‍ന്നു. അപ്പോഴും ജാതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ രാഷ്‌ട്രീയ സമീപനങ്ങള്‍ ചോദ്യം ചെയ്യപ്പെടാവുന്നവയായിരുന്നു. എന്നാല്‍ അവയില്‍, വേറിട്ടതായ സമ്മതിദാന സംഘം (സെപറേറ്റ്‌ ഇലക്‌ട്രേറ്റ്‌) എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പിനെ തള്ളിക്കളയാനുമാവില്ല. അത്‌ പട്ടിക ജാതിക്കാര്‍ക്കുള്ള പ്രത്യേക സംവരണ മണ്ഡലമാണെന്ന്‌ തെറ്റിദ്ധരിക്കുന്നവരുണ്ട്‌.
ബ്രിട്ടീഷ്‌ അധിനിവേശ കാലഘട്ടത്തിലെ ഒരു ചരിത്രസന്ദര്‍ഭത്തില്‍ ദലിതജനതയുടെ വേറിട്ട സമ്മതിദാന സംഘം എന്ന ആശയം ഡോ.അംബേദ്‌കര്‍ ഉയര്‍ത്തിപ്പിടിച്ചു. അതിനെ മഹാത്മാഗാന്ധി ശക്‌തമായി എതിര്‍ത്തു. അക്കാര്യത്തില്‍ തന്റെ നിലപാട്‌ വിജയിപ്പിക്കുവാന്‍ മഹാത്മാഗാന്ധി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ സ്വീകരിച്ച സമീപനം വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഒരു ലോകനേതാവെന്ന നിലയില്‍ മഹാത്മയുടെ ലണ്ടന്‍ സന്ദര്‍ശനം വിജയവും ഒരു ദേശീയ നേതാവെന്ന നിലയില്‍ പരാജയവുമാണെന്ന നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ നിരീക്ഷണം ഈ സന്ദര്‍ഭ ത്തില്‍ സ്‌മരണീയമാണ്‌. എന്നാല്‍ പൂനാ കരാറിന്‌ ശേഷവും ഡോ.അംബേദ്‌കര്‍ ജാതിക്കെതിരായും മേല്‍ജാതി താല്‍പര്യങ്ങള്‍ക്കെതിരായും അതിശക്‌തമായി പ്രവര്‍ത്തിച്ചു. വേറിട്ട സമ്മതിദാനസംഘം എന്ന ആവശ്യത്തോട്‌ മഹാത്മാഗാന്ധി പുലര്‍ത്തിയ നിലപാടിനെ തുടര്‍ന്നും തുറന്നെതിര്‍ത്തു. എന്നാല്‍ ഒന്നര ദശകം കഴിഞ്ഞു സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ നക്കല്‍ തയാറാക്കിയ ഉപസമിതിതലവനെന്ന നിലയില്‍ ദലിതര്‍ക്ക്‌ വേറിട്ട സമ്മതിദാന സംഘം എന്ന നിലപാട്‌ അദ്ദേഹം ഉയര്‍ത്തിയില്ല. എന്നാല്‍ പട്ടിക ജാതി-വര്‍ഗ സംവരണ മണ്ഡലങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന ഡോ.അംബേദ്‌കറുടെ ആശയത്തെ പുരോഗമനവാദിയായ പ്രധാനമന്ത്രി നെഹ്‌റു എതിര്‍ത്തതും ശൂദ്രനായ സര്‍ദാര്‍പട്ടേല്‍ അനുകൂലിച്ച്‌ ഭരണഘടനയില്‍ നേടിയെടുത്തതും ഡോ. രാം മനോഹര്‍ ലോഹ്യ അനുസ്‌മരിക്കുന്നുണ്ട്‌.
ആധുനിക കാലത്തെ പ്രത്യയശാസ്‌ത്രവീക്ഷണങ്ങളുടേയും പുരോഗമന നാട്യങ്ങളുടേയും പൊള്ളത്തരങ്ങള്‍ നന്നായി വിശദീകരിക്കുന്ന ബാബാസാഹിബ്‌ ഡോ.ബി.ആര്‍. അംബേദ്‌കര്‍ ദലിത ജാതിയില്‍ നിന്നുയര്‍ന്നുവന്ന ഒരു വിമോചകനായിരുന്നു. തന്റെ അനുഭവ ബോധ്യങ്ങളോടൊപ്പം പരമ്പരാഗത ജാതിവിശ്വാസങ്ങളെ കശക്കിയെറിഞ്ഞും പുരോഗമനവാദികളുടെ പൊള്ളത്തരങ്ങളെ തുറന്നെതിര്‍ത്തും ജാതിയെ അപഗ്രഥിച്ച്‌ നല്‍കിയ സൈദ്ധാന്തിക ശക്‌തി അദ്ദേഹത്തെ ജാതി നിര്‍മ്മാര്‍ജ്‌ജനത്തിന്റെ അഗ്രസ്‌ഥാനത്ത്‌ പ്രതിഷ്‌ഠിച്ചു. ബ്രാഹ്‌മണ, മേല്‍ജാതി താല്‍ പര്യങ്ങളുടെപേരില്‍ മഹാത്മാഗാന്ധിയെ നഖശിഖാന്തം എതിര്‍ത്തു വന്ന ഡോ. അംബേദ്‌കര്‍ പാശ്‌ചാത്യ പുരോഗതിയെക്കുറിച്ച്‌ മുതലാളിത്തവാദികളും കമ്യൂണിസ്‌റ്റുകളും പുലര്‍ത്തിയ വികലമായ ധാരണയാണ്‌ പുലര്‍ത്തിയിരുന്നത്‌. അക്കാലത്തെയും ഇക്കാലത്തെയും ഏതൊരു വിദ്യാസമ്പന്നനും എത്തിപ്പെടാവുന്ന ഒരപകടം തന്നെയാണത്‌. എന്നാല്‍ ദലിത ജനതയുടെ വിമോചനം ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ഡോ. അംബേദ്‌കര്‍ ഒടുവിലെത്തിയപ്പോള്‍ ഗാന്ധിയുടെ സാമ്പത്തിക പദ്ധതിയാണ്‌ തന്റെ ജനതയ്‌ക്ക് അനുയോജ്യമായിരുന്നത്‌ എന്നു ഏറ്റുപറഞ്ഞിട്ടുണ്ട്‌. സ്വതന്ത്ര ഇ ന്ത്യയുടെ ആരംഭത്തില്‍തന്നെ, പാശ്‌ചാത്യ മാതൃകയിലുള്ള സമ്പദ്‌ഘടനയില്‍ നിരാശയാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്‌. ഏറ്റവും വേദനിക്കുന്നവരുടെ മോചനവും എല്ലാവരുടേയും ക്ഷേമൈശ്വര്യവും മാത്രം കാംക്ഷിച്ച മഹാത്മാഗാന്ധിയും ഡോ.അംബേദ്‌കറും ഒന്നിച്ചു വന്നു പറഞ്ഞാലും പഴങ്കഥ പാരായണക്കാര്‍ അത്‌ നിര്‍ത്തില്ല. അതിന്‌ കാരണം അക്കൂട്ടരുടെ പാശ്‌ചാത്യ സൈദ്ധാന്തിക അടിത്തറയാണെന്ന്‌ വ്യക്‌തം. മറ്റുവല്ല സ്‌ഥാപിതതാല്‍പര്യങ്ങളും ഉണ്ടോയെന്ന്‌ കാലം തെളിയിക്കട്ടെ.
അരുന്ധതി പിന്തുണച്ചിട്ടുള്ള മാവോയിസ്‌റ്റുകള്‍ക്ക്‌ ജാതിയെക്കുറിച്ച്‌ വിശദീകരിക്കുവാന്‍ ശേഷിയില്ലാത്ത വര്‍ഗസമര സിദ്ധാന്തം മുന്നോട്ട്‌വയ്‌ക്കുന്ന മാര്‍ക്‌സിസമല്ലാതെ ജാതിയെ അപഗ്രഥിക്കുന്ന എന്തെങ്കിലും സിദ്ധാന്തമുണ്ടോ ? ലെനിനും സ്‌റ്റാലിനും മാവോയ്‌ക്കും ജാതിയെ വിശദീകരിക്കുവാന്‍ കെല്‌പില്ല. ബ്രാഹ്‌മണനായ പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള നേപ്പാളിലെ മാവോയിസ്‌റ്റുകള്‍ മുഖ്യമായും അയിത്ത ജാതിക്കാരും ജാതിയില്‍ താഴ്‌ന്നവരുമായ ജനവിഭാഗങ്ങളെയാണ്‌ തങ്ങളുടെ സായുധ കലാപത്തിലെ പോരാളികളാക്കിയത്‌. നേപ്പാളി കോണ്‍ഗ്രസും പരമ്പരാഗത കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും ആ വിഭാഗങ്ങളോട്‌ പുലര്‍ത്തിയ അവഗണനയും അവജ്‌ഞയുമാണ്‌ തീവ്രസായുധ കലാപ പദ്ധതികള്‍ക്കു അവരെ ഉപയോഗപ്പെടുത്തുവാന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ സാഹചര്യമുണ്ടാക്കിയത്‌. എന്നാല്‍ പ്രചണ്ഡ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ എല്ലാ വ്യവസ്‌ഥാപിത കക്ഷിനേതാക്കളേയും പോലെ വിദേശമൂലധനം ലഭിക്കുന്നതിനെക്കുറിച്ചുള്ള വേവലാതിയല്ലാതെ തന്റെ പിന്നില്‍ കുരുതികൊടുക്കാന്‍ വന്ന താഴ്‌ന്ന ജാതിക്കാരെ കുറിച്ച്‌ യാതൊരു വേവലാതിയും കാണിച്ചില്ല. വ്യക്‌തിപരമായി ചീത്ത യായതുകൊണ്ടല്ല, മറിച്ച്‌ സൈദ്ധാന്തികമായ അന്ധതയും ശൂന്യതയുമാണ്‌ അതിനു കാരണം. ഗാന്ധിവധത്തിന്‌ ഒരുപാട്‌ പ്രയത്നിക്കുന്ന അരുന്ധതി അത്തരം സൈദ്ധാന്തികമായ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം നല്‍കാന്‍ ബാധ്യസ്‌ഥയാണ്‌. കൂടാതെ അധിനിവേശ ചാലകശക്‌തിയില്‍ കെട്ടിപ്പൊക്കിയ വിനാശകരമായ വികസനത്തെയാണ്‌ ലോകം മുഴുവന്‍ മുതലാളിത്ത, കമ്യൂണിസ്‌റ്റ് രാഷ്‌ട്രീയം ഉയര്‍ത്തിപ്പിടിച്ചത്‌. അവിടെ ദലിതരുടേയും ആദിവാസികളുടേയും ഇടം മുങ്ങിത്താഴുന്നവരുടെ മുന്‍നിരയിലാണെന്ന്‌ ആര്‍ക്കാണ്‌ അറിഞ്ഞുകൂടാത്തത്‌.
ഗാന്ധിയുടെ ആത്മാവിന്റെ ആദ്യ കൊലപാതകം ജനവിരുദ്ധമായ വികസന മാതൃകയിലൂടെ ജവഹര്‍ലാല്‍ നെഹ്‌റുവാണ്‌ നടത്തിയതെങ്കില്‍ രാജ്യത്തെ എല്ലാ വ്യവസ്‌ഥാപിത രാഷ്‌ട്രീയ ശക്‌തികളും മത്സരബുദ്ധിയോടെ അതില്‍ പങ്കാളികളായി. പ്രധാനമന്ത്രി നരേന്ദ്രമോഡി വര്‍ഗീയതയുടെ കാര്യപരിപാടികള്‍ തരംപോലെയായിരിക്കും നടപ്പിലാക്കുക. പലപ്പോഴും ഗൂഢമായി നേടിയെടുക്കും. എന്നാല്‍ വിനാശകരമായ വികസനമാതൃക അവിരാമം പ്രത്യക്ഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ്‌ അദ്ദേഹത്തിന്റെ ഊര്‍ജ്‌ജിത ശ്രമം. സാമ്പത്തിക, സാമൂഹിക അസമത്വങ്ങളെ സംയോജിതമായി നേരിടാതെ ദലിതര്‍ക്കും മോചനം ലഭിക്കുകയില്ല. മാറിയ കാലത്തെ അപഗ്രഥിക്കുവാനും നേരിടുവാനും കഴിയുന്ന പ്രത്യയശാസ്‌ത്ര അന്വേഷണവും അതിനുപയുക്‌തമാകുന്ന രാഷ്‌ട്രീയ ശക്‌തിയെ രൂപപ്പെടുത്തുന്നതിനുമാണ്‌ ശ്രമിക്കേണ്ടത്‌.
ഗാന്ധിയും അംബേദ്‌കറും ഒരുമിക്കുന്ന ഒരടിത്തറയില്‍ നിന്നാണ്‌ ആ അന്വേഷണം ആരംഭിക്കേണ്ടത്‌. ഇരു ധ്രുവങ്ങളെന്ന്‌ തോന്നിപ്പിച്ച ഗാന്ധിയും ഡോ.അംബേദ്‌കറും സംയോജിതമാകുന്ന പ്രത്യയശാസ്‌ത്ര അന്വേഷണങ്ങള്‍ ഡോ. രാം മനോഹര്‍ ലോഹ്യയുടെ അപഗ്രഥനങ്ങളിലും ദര്‍ശനങ്ങളിലും കാണാം.

(സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റാണ്‌ ലേഖകന്‍)

Friday, September 12, 2014 mangalam malayalam newspaper

സുപ്രീം കോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ യു.ഡി.എഫ്‌ - എല്‍.ഡി.എഫ്‌ നയങ്ങളാണ്‌-സമാജവാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ ജോഷി


കോട്ടയം : കേരളത്തിന്റെ വിശാല താല്‌പര്യങ്ങള്‍ക്കും പരിസ്ഥിതിയ്‌ക്കും പോലും എതിരായ സുപ്രീംകോടതിയുടെ അന്യായവിധിക്ക്‌ വഴിവച്ചത്‌ കാലങ്ങളായി തുടരുന്ന യു.ഡി.എഫ്‌ , എല്‍.ഡി.എഫ്‌ നയങ്ങളാണെന്ന്‌ സമാജവാദി ജനപരിഷത്ത്‌ ദേശീയപ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബ്‌ അഭിപ്രായപ്പെട്ടു.

ഇരുമുന്നണിയിലുംപെട്ട വ്യവസ്ഥാപിത രാഷ്‌ട്രീയകക്ഷികളുടെ നേതാക്കള്‍ ദീര്‍ഘകാലമായി തമിഴ്‌നാട്ടില്‍നിന്നും കൈക്കൂലി വാങ്ങിവരികയായിരുന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാര്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത്‌ പുതുക്കി നല്‍കിയവകയില്‍ തമിഴ്‌നാട്ടില്‍നിന്നും രാജ്യസഭ സീറ്റ്‌ ഒരു രാഷ്‌ട്രീയകക്ഷി തരപ്പെടുത്തിയതും വിസ്‌മരിക്കരുത്‌.

മുല്ലപ്പെരിയാര്‍ സമരസമതി ഉയര്‍ത്തിക്കൊണ്ടുവന്ന ജനവികാരത്തിന്റെ ശക്തിയാണ്‌ അന്തിമഘട്ടത്തിലെങ്കിലും ആത്മാര്‍ത്ഥനിലപാട്‌ കൈക്കൊള്ളുവാന്‍ കേരളത്തിന്റെ രാഷ്‌ട്രീയനേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്‌.

എന്നാല്‍ മുന്‍കാലങ്ങളിലെ കരിങ്കാലിപ്രവര്‍ത്തനങ്ങളുടെ പരിണിതഫലം 1996-ലെ കേരളവിരുദ്ധവും പക്ഷപാതപരവുമായ സുപ്രീംകോടതി വിധിയില്‍ കലാശിക്കുവാന്‍ ഇടയാക്കിയത്‌.

അതില്‍നിന്നുള്ള പരിവര്‍ത്തനത്തിന്‌ നാന്ദിയായി തീര്‍ന്നത്‌ മുല്ലപ്പെരിയാര്‍ സമരമാണ്‌. അന്നത്തെ വിധിയുടെ റിവ്യൂഹര്‍ജിയെ തുടര്‍ന്നുള്ള കേരളസര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്കെല്ലാം പ്രേരണയും ബലവും പകരുവാന്‍ സമരം സഹായിച്ചു.

എന്നാല്‍ അണക്കെട്ടു നിര്‍മ്മാണത്തിന്‍ കരാര്‍ പണിയിലെ വെട്ടുമേനി മുന്നില്‍കണ്ട്‌ യു.ഡി.എഫും, എല്‍.ഡി.എഫും പുതിയ അണക്കെട്ട്‌ എന്നവാദവുമായി കേരളത്തിന്റെ ധാര്‍മ്മികവും രാഷ്‌ട്രീയവുമായ കരുത്തിന്റെ ചോര്‍ച്ചയ്‌ക്കിടയായി. തമിഴ്‌നാടിന്‌ ന്യായമായ വെള്ളംകൊടുക്കുവാന്‍ കുറഞ്ഞചെലവിലും കുറഞ്ഞപ്രത്യാഘാതത്തിലും തുരങ്കം നിര്‍മ്മിച്ച്‌ കഴിയാമെന്നിരിക്കെ കാലപ്പഴക്കവും ഭൂകമ്പദുരന്തവും വരുത്തി വയ്‌ക്കുവാന്‍ ഏറെ സാധ്യതയുള്ള അണക്കെട്ടുവാദം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിഷ്‌പക്ഷമായ വിലയിരുത്തലില്‍ കേരളഭാഗത്തെ ദുര്‍ബലപ്പെടുത്തുകയാണ്‌ ചെയ്‌തത്‌, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രാഷ്‌ട്രീയ നേതൃത്വം കേരളജനതയോട്‌ വഞ്ചനാപരമായ സമീപനം പുലര്‍ത്തിവന്നതിനാല്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരും തമിഴ്‌നാടിനെ സഹായിക്കുന്ന സേവകവൃന്ദങ്ങളായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതിനിടയില്‍ കോടതി വിധിയുടെ കൂടെ മറവില്‍ തമിഴ്‌നാട്‌ കോണ്‍ക്രീറ്റ്‌ നിറച്ച്‌ അണക്കെട്ട്‌ ബലപ്പെടുത്തുകയും ചെയ്‌തു,

സാമ്രാജ്യത്വം അടിച്ചേല്‍പ്പിച്ച കരാറിന്‌ രാഷ്‌ട്രീയ - ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ നിരന്തരമായ വഞ്ചനയിലൂടെ നിയമപ്രാബല്യം ഉണ്ടാക്കിയെടുക്കുകയും അന്യായമായി 142 അടി ജലനിരപ്പ്‌ ഉയര്‍ത്തുന്നത്‌ ഉള്‍പ്പെടെയുള്ള കേരളവിരുദ്ധവിധികള്‍ സുപ്രീംകോടതി പുറപ്പെടുവിക്കുകയും ചെയ്യുന്നത്‌ കേരളജനതയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്‌. അതിനെതിരെ ജനാധിപത്യ ശക്തികള്‍ ഉയര്‍ന്നു വരുന്നില്ലെങ്കില്‍ അതു വരുംകാലങ്ങള്‍ പ്രതിലോമകരമായ വിധ്വംസക ശക്തികള്‍ക്ക്‌ കളമൊരുക്കുന്നതായിരിക്കും.

സമാജവാദി ജനപരിഷത്ത്‌ ദേശീയ ജനറല്‍ സെക്രട്ടറി ഭായി സുനില്‍ അന്തരിച്ചു

നവ ദെല്‍ഹി: പ്രമുഖ സോഷ്യലിസ്‌റ്റ്‌ നേതാവും സമാജവാദി ജനപരിഷത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സുനില്‍ (54) 2014 ഏപ്രില്‍ 21-ആം തീയതി തിങ്കളാഴ്‌ച രാത്രി 11.30നു്‌ അന്തരിച്ചു. ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ദില്ലിയിലെ ലോധി റോഡിലെ വൈദ്യുതി ശ്‌മശാനത്തില്‍ നടത്തി.

തന്റെ പ്രവര്‍ത്തന കേന്ദ്രമായ മദ്ധ്യപ്രദേശിലെ ഇട്ടാര്‍സിയ്‌ക്കടുത്തുള്ള കേസ്‌ലയില്‍ കഴിഞ്ഞ ഏപ്രില്‍ 16-ന്‌ മസ്‌തിഷ്‌കത്തില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നു്‌ അബോധാവസ്ഥയിലായ അദ്ദേഹത്തെ ആദ്യം ഹോഷംഗബാദിലെ ആശുപത്രിയിലും അതുകഴിഞ്ഞു്‌ ഭോപ്പാലിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണു്‌ ന്യൂഡല്‍ഹിയിലെ ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സിലേയ്‌ക്കു്‌ മാറ്റിയതു്‌.


പ്രമുഖ സാമ്പത്തിക രാഷ്‌ട്രീയ ചിന്തകനും ജനകീയ സമരങ്ങളുടെ അറിയപ്പെടുന്ന പോരാളിയുമായ അദ്ദേഹം കിഷന്‍ പട്‌നായിക്‌ തുടക്കം കുറിച്ച ഹിന്ദിയിലുള്ള സോഷ്യലിസ്റ്റ്‌ പ്രസിദ്ധീകരണമായ സാമായിക്‌ വാര്‍ത്തയുടെ പത്രാധിപനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

1959 നവംബര്‍ 4-നു്‌ ജനിച്ച അദ്ദേഹം സുനില്‍ ഗുപ്‌ത എന്ന തന്റെ പേരില്‍ നിന്നു്‌ ജാതിസൂചകമായ ഗുപ്‌ത ഉപേക്ഷിച്ചു. ഭായി സുനില്‍ എന്നു്‌ വിളിയ്‌ക്കപ്പെടാനാണദ്ദേഹം ആഗ്രഹിച്ചതു്‌.

ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവ്‌ എന്ന നിലയില്‍ ആണ്‌ സുനില്‍ രാഷ്‌ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്‌. 1980-ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരികെ എത്തിയപ്പോള്‍ പിന്നാക്കവിഭാഗ-പിന്നാക്ക പ്രദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തില്‍ സ്വീകരിച്ച എതിരായ നടപടികളില്‍ പ്രതിഷേധിച്ച്‌ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭണത്തെ നേരിടാന്‍ സര്‍വ്വകലാശാല അടച്ചുപൂട്ടിയപ്പോള്‍ ഗവേഷണം ഉപേക്ഷിച്ച്‌ കേസ്‌ലയില്‍ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുതിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചു. നര്‍മ്മദയുടെ പോഷക നദിയായ തവ നദിയില്‍ നിര്‍മ്മിച്ച അണക്കെട്ടിനും മിലിട്ടറി പദ്ധതിയ്‌ക്കും മറ്റുമായി കുടിയൊഴിപ്പിച്ച ആദിവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി കിസാന്‍ ആദിവാസി സംഘടന സ്ഥാപിച്ച്‌ പ്രക്ഷോഭണങ്ങള്‍ നടത്തി. തവ അണക്കെട്ടില്‍ കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ കൊടുത്തിരുന്ന മത്സ്യബന്ധന അവകാശം നീണ്ട കാല സമരങ്ങള്‍ക്ക്‌ ഒടുവില്‍ റദ്ദ്‌ ചെയ്‌ത്‌ ആദിവാസികള്‍ രൂപീകരിച്ച സഹകരണസംഘങ്ങളുടെ ഫെഡറേഷന്‌ നല്‍കി.

അനവധി കര്‍ഷക സമരങ്ങള്‍ക്കും മറ്റനവധി ജനകീയ പ്രക്ഷോഭണങ്ങള്‍ക്കും നേതൃത്വം നല്‍കിയ സുനില്‍ ജി ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍.എ.പി.എം) ന്റെ പ്രമുഖ നേതാവായിരുന്നു. ജനകീയ പ്രസ്ഥാനങ്ങളില്‍ നിന്നും ഒരു രാഷ്‌ട്രീയ ശക്തി ഉണ്ടാക്കുന്നതിന്‌ മേധാപട്‌കറും അരുണാ റോയിയും കിഷന്‍ പട്‌നായിക്കും മുന്‍കൈ എടുത്ത്‌ രൂപം കൊടുത്ത ജനകീയ രാഷ്‌ട്രീയ മുന്നണി (പി.പി.എഫ്‌) യുടെയും പിന്നീടുണ്ടായ ലോക്‌ രാജ്‌നീതി മഞ്ചിന്റെയും നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നവമായ ധാര സൃഷ്‌ടിച്ച കിഷന്‍പട്‌നായിക്കിന്റെയും ചിന്തകനായ സച്ചിദാനന്ദ സിന്‍ഹയുടേയും അനുയായി ആയ അദ്ദേഹം കര്‍ഷക ആത്മഹത്യ, അഴിമതി നിര്‍മ്മാര്‍ജനം, ആണവ നയം, സാമൂഹിക സമത്വം തുടങ്ങി അനവധി വിഷയങ്ങളില്‍ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്‌. ആം ആദ്‌മി പാര്‍ട്ടിയുടെ നേതാവായ യോഗേന്ദ്ര യാദവ്‌ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ അദ്ദേഹത്തിന്റെ അനുയായി ആയിരുന്നു.

ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിട്യൂട്ടില്‍ ഡോക്‌ടറായ സഹോദരന്‍ ഡോ.സോമേഷിന്‌ അദ്ദേഹത്തിന്റെ ഒരു വൃക്ക രണ്ടുവര്‍ഷം മുന്‍പ്‌ നല്‍കി.

പത്രപ്രവര്‍ത്തകയും ആക്‌ടിവിസ്റ്റുമായ ഭാര്യ സ്‌മിത അദ്ദേഹത്തോടൊപ്പം കേസ്‌ ലയിലെ ആദിവാസി മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. മക്കളായ ശിവ്‌ലി വനജ ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാശാലയില്‍ സാമ്പത്തിക ശാസ്‌ത്ര ഗവേഷണ വിദ്യാര്‍ത്ഥിനിയും ഇക്‌ബാല്‍ അഭിമന്യു (ജവഹര്‍ലാല്‍ നെഹ്രു സര്‍വ്വകലാ ശാലയില്‍ സ്‌പാനീഷ്‌ ഭാഷാ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും ആണു്‌.

സുനില്‍ അന്തരിച്ചു

സുനില്‍ജി അത്യാസന്നനിലയില്‍

ദെല്‍ഹി: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്നു് ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസില്‍ പ്രവിശിപ്പിച്ചിരിയ്ക്കുന്ന സമാജവാദി ജനപരിഷത്ത് ദേശീയ ജനറല്‍ സെക്രട്ടറി സുനില്‍ ഭായിയുടെ (54) നില ഗുരുതരമായി തുടരുന്നു.

വ്യാഴാഴ്ച മദ്ധ്യപ്രദേശിലെ ബൈത്തുളില്‍ വച്ചാണു് അദ്ദേഹത്തിനു് മസ്തിഷ്കാഘാതമുണ്ടായതു്. മെച്ചപ്പെട്ട ചികില്‍സയ്ക്കായി ഭോപ്പാലിലെ ആശുപത്രിയിലേയ്ക്കും പിന്നീട് എയര്‍ ആംബുലന്‍സില്‍ ദെല്‍ഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേയ്ക്കും അദ്ദേഹത്തെ മാറ്റുകയായിരുന്നു. ഭാര്യ സ്മിതയും മക്കളായ ശിവലിയും ഇക്ബാല്‍ അഭിമന്യുവും ഒപ്പമുണ്ടു്.

ഭക്ഷ്യധാന്യം ഫാക്‌ടറിയില്‍ ഉല്‌പാദിപ്പിക്കാത്തതിനാല്‍ നശീകരണ വികസനം തടയണം- ലിംഗരാജ്‌ ആസാദ്‌


കോട്ടയം: ഭക്ഷണത്തിനുള്ള ധാന്യം ഫാക്‌ടറികളില്‍ ഉല്‌പാദിപ്പിക്കാത്തതിനാല്‍ ഇന്നത്തെ നശീകരണ വികസനത്തെ തടയണമെന്ന്‌ സമാജവാദി ജനപരിഷത്‌ ദേശീയ സെക്രട്ടറിയും നിയംഗിരി പ്രക്ഷോഭണത്തിന്റെ നേതാവുമായ ലിംഗരാജ്‌ ആസാദ്‌ അഭിപ്രായപ്പെട്ടു.

ഒഡീഷയില്‍ കാലഹണ്ഡിജില്ലയിലെ നിയംഗിരി പര്‍വ്വത- വനാന്തരങ്ങള്‍ ലണ്ടനിലെ വേദാന്ത കമ്പനിയ്‌ക്ക്‌ ബോക്‌സൈറ്റ്‌ ഖനനത്തിന്‌ കൊടുക്കുന്നതിനെതിരെ ലാഞ്ചിഗഢില്‍ ഒരു ദശകം നീണ്ട സമാധാനപരമായ പോരാട്ടം നടത്തി വജയം നേടിയ ലിംഗരാജ്‌ ആസാദിനും സംഘത്തിനും പബ്‌്‌ലിക്‌ ലൈബ്രറി ഹാളില്‍ നല്‍കിയ സ്വീകരണത്തിന്‌ നന്ദിപറഞ്ഞു സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. ഭക്ഷണം ഉണ്ടാക്കണമെങ്കില്‍ ഭൂമി വേണം. കൃഷിയും വേണം. കൃഷിയുണ്ടാവണമെങ്കില്‍ വെള്ളം വേണം. വെള്ളം കിട്ടണമെങ്കില്‍ കാടുവേണം. കാടുവേണമെങ്കില്‍ പ്രകൃതിയെ കൊള്ളയടിക്കുകയല്ല പ്രകൃതിയോട്‌ മനുഷ്യത്തപരമായ സമീപനം വേണം.

അലുമിനിയത്തിന്റെ രണ്ടാം ഘട്ട അയിര്‌ ആയ അലുമിന ഒരു ദശലക്ഷം ടണ്‍ വീതം പ്രതിവര്‍ഷ ഉല്‌പാദനത്തിന്‌ അനുമതി വാങ്ങി ആരംഭിച്ച കമ്പനിയുടെ റിഫൈനറിയ്‌ക്ക്‌ പ്രതിവര്‍ഷം ആറ്‌ ദശലക്ഷം ടണ്‍ ഉല്‌പാദനമായി വര്‍ദ്ധിപ്പിയ്‌ക്കുവാനാണ്‌ പിന്നീട്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌. എന്നാല്‍ ഒരു ദശലക്ഷം ടണ്‍ ഉല്‌പാദിപ്പിച്ചാല്‍പോലും കേവലം 23 വര്‍ഷത്തേയ്‌ക്കുള്ള ബോക്‌സൈറ്റ്‌ നിക്ഷേപമാണ്‌ ലാഞ്ചിഗഡില്‍ ഉള്ളത്‌. കോര്‍പ്പറേറ്റുകളുടെ കൊള്ള ലാഭത്തിന്‌ വേണ്ടി ധാതു നിക്ഷേപങ്ങള്‍ എന്നന്നേയ്‌ക്കുമായി തീര്‍ത്തുകളയുകയും അതിനിടയില്‍ വനങ്ങളും പര്‍വ്വതങ്ങളും നദികളും ജലാശയങ്ങളും നശിപ്പിയ്‌ക്കുകയുമാണ്‌.

പ്രാചീനമായ ഡോംഗ്രിയ ഖോണ്ട്‌ ആദിവാസി സമൂഹം നിവസിയ്‌ക്കുന്ന നിയംഗിരി വനങ്ങള്‍ ആദിവാസി സമൂഹത്തിന്റെ ഉപജീവനത്തിനുള്ള 30 ഇനം കിഴങ്ങുവര്‍ഗങ്ങള്‍, പൈനാപ്പിള്‍, റാഗി, ഇഞ്ചി, മഞ്ഞള്‍ , കുരുമുളക്‌, കുന്തിരിക്കം, ചൂരല്‍, വൃക്ഷത്തടി ജന്യമായ കയര്‍ തുടങ്ങി സമൃദ്ധിയ്‌ക്കുവേണ്ട അനവധി വിഭവങ്ങളാണ്‌ നല്‍കുന്നത്‌.


ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ.ജോഷി ജേക്കബിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍, ഡോ.കെ.എം സീതി, എം.കുര്യന്‍, പ്രൊഫ. പി.ഗോപാലകൃഷ്‌ണന്‍ പണിക്കര്‍, എബി ജോണ്‍ വന്‍നിലം, ഫ്രാന്‍സീസ്‌ ഞാളിയന്‍, കെ.എം.ദാസ്‌, ബോബി. ആര്‍, ഡോ.അപ്പു ജേക്കബ്‌ ജോണ്‍, കെ.ജെ.അബ്രാഹം, റീന വര്‍ഗീസ്‌, എം.എന്‍.തങ്കപ്പന്‍, വി.ജി.സുരേഷ്‌, രഞ്‌ജിത്‌ രാജ്‌, ഷാജി മോന്‍ പി.കെ. കഞ്ഞിക്കുഴി എിവര്‍ സംസാരിച്ചു. ലിംഗരാജ്‌ ആസാദിനൊപ്പം എത്തിയ ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജമി കുലിശിക എന്നീ ആദിവാസി പോരാളികള്‍ക്ക്‌ ഡോ.കെ.എം.സീതി, എബി ജോണ്‍ വന്‍നിലം, പ്രമുഖ പത്രപ്രവര്‍ത്തകന്‍ ഈ.പി.ഷാജുദ്ദീന്‍, ജോണ്‍ പീറ്റര്‍, വി.ജി.സുരേഷ്‌ എിവര്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.



20/02/2014 ഒ.വി.സോമന്‍
ജില്ലാ സെക്രട്ടറി

നല്ല മുതലാളിത്തം എന്ന ഒന്നില്ല- ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ സമാജവാദി ജനപരിഷത്ത്


കോ‍ട്ടയം,ഫെബ്രുവരി 18: നല്ല മുതലാളിത്തത്തിനുവേണ്ടി നിലകൊള്ളുന്ന ആം ആദ്മി പാര്‍ട്ടി സോഷ്യലിസ്റ്റ് ആദര്‍ശത്തിന്റെ താവളമല്ലെന്നും സമാജവാദി ജനപരിഷത്ത് വിട്ടു് ആം ആദ്മി പാര്‍ട്ടിയിലേയ്ക്ക് പോയ യേോഗേന്ദ്രയാദവ്, ലിംഗരാജ്, സോമനാഥ് ത്രിപാഠി, വിശ്വനാഥ് ബാഗി, ശിവപൂജന്‍ സിംഹ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളോടു് സഹതപിയ്ക്കുന്നുവെന്നും സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് പ്രസ്താവിച്ചു. മുതലാളിത്തത്തിനോടെതിര്‍പ്പില്ലെന്നും, ചങ്ങാത്ത മുതലാളിത്തത്തോടാണ് (CRONY CAPITALISAM) ആം ആദ്മി പാര്‍ട്ടിയ്ക്ക് എതിര്‍പ്പെന്നും ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രവാള്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണു് ജോഷിയുടെ പ്രസ്താവന.

ഒഡീഷ സംസ്ഥാനത്തെ കാലഹണ്ഡിജില്ലയിലെ നിയംഗിരി പര്‍വ്വത- വനാന്തരങ്ങള്‍, ലണ്ടനിലെ വേദാന്ത കമ്പനിയ്‌ക്ക്‌ ബോക്‌സൈറ്റ്‌ ഖനനത്തിന്‌ കൊടുക്കുന്നതിനെതിരെ ലാഞ്ചിഗഢില്‍ ഒരു ദശകം നീണ്ട സമാധാനപരമായ സമരം നടത്തി വജയം നേടിയ ലിംഗരാജ്‌ ആസാദിനും സംഘത്തിനും കേരളത്തില്‍ കോ‍ട്ടയം പബ്ലിക് ലൈബ്രറി ഹാളില്‍ നല്‍കിയ സ്വീകരണച്ചടങ്ങില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. നല്ല മുതലാളിത്തം എന്ന ഒന്നില്ലെന്നും മുതലാളിത്തവും സാമ്രാജ്യത്വവും ഇരട്ടകളായി പിറന്നതാണെന്നുമാണു് ഇന്ത്യന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. മുതലാളിത്തം പുരോഗമനപരമാണെന്നും സാമ്രാജ്യത്വം അതിന്റെ അന്ത്യഘട്ടമാണെന്നുമുള്ള കമ്യൂണിസ്റ്റ് വീക്ഷണത്തെ സോഷ്യലിസ്റ്റുകള്‍ എതിര്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുതലാളിത്തത്തിനോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മിയ്ക്ക് എതിര്‍പ്പെന്ന് അരവിന്ദ് കെജ്രവാള്‍

മുതലാളിത്തത്തിനോടെതിര്‍പ്പില്ലെന്നും, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മിയ്ക്ക് എതിര്‍പ്പെന്നും അരവിന്ദ് കെജ്രവാള്‍ വ്യക്തമാക്കിയിരിയ്ക്കുന്നു.


ദെല്‍ഹി: മുതലാളിത്തത്തിനോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ്(CRONY CAPITALISAM) ആം ആദ്മി പാര്‍ട്ടിയ്ക്ക് എതിര്‍പ്പെന്ന് ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രവാള്‍ അറിയിച്ചു. എഎപിയുടെ സാമ്പത്തിക വീക്ഷണത്തെ കുറിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ എന്റസ്ട്രി ഫെബ്രുവരി 17ന് ദെല്‍ഹിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരല്ല, സ്വകാര്യമേഖലയാണ് ബിസ്സിനസ് നടത്തേണ്ടതെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും അഴിമതി വിരുദ്ധഭരണവുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. വ്യവസായികളല്ലാത്ത ഒരുവിഭാഗം ആള്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

നല്ല ഭരണമുള്ള ഇടത്തേ നല്ല ബിസ്സിനസും ഉണ്ടാകുകയുള്ളൂ. സര്‍ക്കാര്‍ കെടുകാര്യസ്ഥതയിലും അഴിമതിയിലുമാണെങ്കില്‍ സ്വകാര്യ മേഖല നല്ല നിലയില്‍ പ്രവര്‍ത്തിയ്ക്കില്ല- കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ച ദില്ലിയിലെ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുന്നത് പ്രഖ്യാപിച്ച് സംസാരിക്കവെ മുകേഷ് അംബാനിക്കെതിരെ കെജ്രിവാള്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു. പാചകവാതക വില നിശ്ചയിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പമൊയിലിയ്ക്കുമെതിരെ ദില്ലി സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തിരുന്നു. എന്നുകരുതി അരവിന്ദ് കെജ്രിവാള്‍ മുതലാളിത്തത്തിന് എതിരാണെന്ന തെറ്റിദ്ധരണ വേണ്ട.
വണ്‍ ഇന്ത്യ
http://malayalam.oneindia.in/news/india/aap-against-crony-capitalism-not-capitalism-kejriwal-118102.html


കേജ്‌രിവാളിന്റേത്‌ നിയോ ലിബറല്‍ വീക്ഷണം: സിപിഎം

ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി നേതാവ്‌ അരവിന്ദ്‌ കേജ്‌രിവാളിന്റെ വ്യവസായികളോടുള്ള സമീപനം നിയോ ലിബറല്‍ വീക്ഷണമാണെന്നു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌. 'ഗവണ്‍മെന്റ്‌ ഹാസ്‌ നോ ബിസിനസ്‌ ഇന്‍ ബിസിനസ്‌' എന്നാണു വ്യവസായികളുടെ യോഗത്തില്‍ കേജ്‌രിവാള്‍ പറഞ്ഞത്‌. ഇതു ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ്‌ താച്ചറുടെ പ്രയോഗമാണ്‌.

വന്‍കിട വ്യവസായികളുടെ താല്‍പര്യത്തിന്‌ അനുസൃതമായി റെഗുലേറ്ററി ഏജന്‍സികള്‍ ചട്ടങ്ങളുണ്ടാക്കുന്ന നിയോ ലിബറല്‍ മാതൃകയാണു് കേജ്‌രിവാള്‍ മുന്നോട്ടുവയ്‌ക്കുന്നത്‌. അദ്ദേഹം ഡല്‍ഹിയില്‍ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ നടത്തിയ സമരം മറന്നുപോയെന്നുd തോന്നുന്നു-കാരാട്ട്‌ ചൂണ്ടിക്കാട്ടി. ആം ആദ്‌മി പാര്‍ട്ടി തന്നെ മുന്നോട്ടുവച്ച പരിപാടിയില്‍ നിന്നു വ്യതിചലിക്കുന്ന നയമാണ്‌ അവര്‍ ജലവിതരണത്തിന്റെ കാര്യത്തില്‍ കൈക്കൊണ്ടത്‌.

താന്‍ ക്രോണി ക്യാപ്പിറ്റലിസത്തിന്‌ എതിരാണെന്നും ശരിയായ ക്യാപ്പിറ്റലിസത്തിന്‌ എതിരല്ലെന്നും കേജ്‌രിവാള്‍ പറയുന്നതിനെയും കാരാട്ട്‌ പരിഹസിച്ചു. എല്ലാ നിയോ ലിബറല്‍ വാദികളും പറയുന്നതാണിത്‌. പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്‌തു വന്‍ലാഭമുണ്ടാക്കാന്‍ വ്യവസായികളെ അനുവദിക്കുന്ന സമീപനമാണിത്‌. നിയോ ലിബറല്‍ നയങ്ങള്‍ക്കു പകരം വയ്‌ക്കാവുന്ന ഒന്നും ആം ആദ്‌മി പാര്‍ട്ടി മുന്നോട്ടു വയ്‌ക്കുന്നില്ല- കാരാട്ട്‌ തുടരുന്നു.

കേരളത്തിലും ബംഗാളിലും ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോള്‍ മറ്റു പാര്‍ട്ടികള്‍ ചെയ്യുന്നതു പോലെ തന്നെയാണു് പ്രവര്‍ത്തിച്ചതെന്ന യോഗേന്ദ്രയാദവിന്റെ വിമര്‍ശനത്തെയും കാരാട്ട്‌ തള്ളി. ഭൂപരിഷ്‌കരണം, തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തല്‍, അധികാര വികേന്ദ്രീകരണം, ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അ വസാനിപ്പിക്കല്‍ എന്നിങ്ങനെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്‌തതൊന്നും ആം ആദ്‌മി പാര്‍ട്ടി കാണുന്നില്ല. പൊതു വിതരണ സമ്പ്രദായം നിര്‍ത്തണമെന്നു വാദിക്കുന്ന നേതാവാണു് യാദവ്‌ എന്നും കാരാട്ട്‌ ചൂണ്ടിക്കാട്ടി.

മലയാള മനോരമ 2014 ഫെബ്രുവരി 21

ആം ആദ്മിയും മുതലാളിത്തവും
ദേശാഭിമാനി മുഖപ്രസംഗം

ആം ആദ്മി പാര്‍ടി (എഎപി) നേതാവ് കെജ്രിവാള്‍ അവരുടെ നയം വ്യക്തമാക്കിയിരിക്കുന്നു- ആം ആദ്മി മുതലാളിത്തവ്യവസ്ഥയെ പൂര്‍ണമായും അനുകൂലിക്കുന്നു. പങ്കാളിത്ത മുതലാളിത്തത്തിനോടുമാത്രമേ എതിര്‍പ്പുള്ളൂ. സര്‍ക്കാരെന്നാല്‍ ഭരിക്കാന്‍മാത്രമുള്ളതാണ്. വ്യവസായം, വ്യാപാരം തുടങ്ങി സകലതും സ്വകാര്യവ്യക്തികള്‍ക്കുള്ളതാണ്. സര്‍ക്കാര്‍ ബിസിനസ് നടത്താന്‍ പാടില്ല. അത് സര്‍ക്കാരിന്റെ പണിയല്ല. ഭരിക്കുക എന്നതുകൊണ്ട് കെജ്രിവാള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. ക്രമസമാധാനപാലനംമാത്രമാണ് സര്‍ക്കാരിന്റെ ചുമതലയെന്ന് കരുതുന്നവരുണ്ട്. അതുതന്നെയാണ് കെജ്രിവാളിന്റെയും ധാരണ. ക്ഷേമരാഷ്ട്ര സങ്കല്‍പത്തോടുള്ള സമീപനമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല. മുതലാളിത്തവ്യവസ്ഥയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും എന്തൊക്കെ ചെയ്യണമോ അതൊക്കെ ചെയ്യാന്‍ ആം ആദ്മി പ്രതിജ്ഞാബദ്ധമാണ്. ആഗോളവല്‍ക്കരണനയത്തിന്റെ വക്താക്കളും പറയുന്നത്, സര്‍ക്കാര്‍ ഭരിക്കാന്‍മാത്രമുള്ളതാണ് എന്നാണ്. വിലനിയന്ത്രണംപോലും സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തില്‍ ഉള്‍പ്പെടുന്നില്ല. വില നിശ്ചയിക്കേണ്ടത് വിപണിയിലാണ്. ചുരുക്കത്തില്‍ സ്വകാര്യവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആഗോളവല്‍ക്കരണം, വിപണി സമ്പദ്വ്യവസ്ഥ എന്നിവയോടൊക്കെ ആം ആദ്മിക്ക് യോജിപ്പാണ്. അഴിമതിക്കെതിരാണെന്ന് പറയുന്നു. ഏതാനും ചങ്ങാത്തമുതലാളിത്തക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിലാണ് കെജ്രിവാളിന് എതിര്‍പ്പുള്ളത്. ചുരുക്കത്തില്‍ കെജ്രിവാള്‍ ഒരു സ്വപ്നലോകത്താണ്. മുതലാളിത്തവ്യവസ്ഥയാണ് പങ്കാളിത്തമുതലാളിത്തത്തെ സൃഷ്ടിച്ചത്. നിലവിലുള്ള മുതലാളിത്തവ്യവസ്ഥയില്‍നിന്ന് അഴിമതിമാത്രമായോ പട്ടിണിമാത്രമായോ അടര്‍ത്തിയെടുത്ത് അവസാനിപ്പിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. തൊഴിലില്ലായ്മ, ദാരിദ്ര്യം, പട്ടിണി എന്നിവയൊക്കെ മുതലാളിത്തവ്യവസ്ഥയുടെ അവിഭാജ്യഘടകമാണ്.

കെജ്രിവാള്‍ പറഞ്ഞതില്‍നിന്ന് വ്യക്തമാകുന്നത്, അദ്ദേഹം പൊതുമേഖലാ വ്യവസായങ്ങള്‍ക്കും പൊതുമേഖലാ സംരംഭങ്ങള്‍ക്കും എതിരാണെന്നാണ്. എല്ലാം സ്വകാര്യമേഖലയെ ഏല്‍പ്പിക്കണമെന്ന് പറയുമ്പോള്‍, പൊതുമേഖലാ ബാങ്കുകളും പൊതുവിദ്യാഭ്യാസവും മറ്റ് സേവനമേഖലകളും സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല. സര്‍ക്കാരിന്റെ ജോലി ഭരണം നടത്തല്‍മാത്രമാണെന്ന് പറയുമ്പോള്‍, ഭരണം നടത്തുകയെന്ന് പറയുന്നതില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ജനിച്ചുവളരുന്ന വ്യക്തികള്‍ക്ക് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം, വൈദ്യസഹായം എന്നീ മൗലികമായ പ്രാഥമികാവശ്യങ്ങള്‍ ലഭ്യമാക്കാനുള്ള ഉത്തരവാദിത്തം ഭരണം നടത്തുകയെന്ന ചുമതലയില്‍ ഉള്‍പ്പെടുമോ എന്നും വ്യക്തമല്ല. എല്ലാം സ്വകാര്യവ്യക്തികളെ ഏല്‍പ്പിക്കണമെന്ന് പറയുമ്പോള്‍ത്തന്നെ, സൗജന്യമായി കുടിവെള്ളം നല്‍കണമെന്നും വൈദ്യുതി നല്‍കണമെന്നും കെജ്രിവാള്‍ പറയുന്നു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയത് തനി പിന്തിരിപ്പന്‍ ചിന്താഗതിയാണ്. ഡല്‍ഹിഭരണം കേവലം 49 ദിവസംകൊണ്ട് അവസാനിപ്പിച്ചതും ഭരണത്തെപ്പറ്റിയുള്ള അവ്യക്തതയും ആശയക്കുഴപ്പവും കാരണമാണെന്ന് പറയേണ്ടിവന്നിരിക്കുന്നു. വാക്കും പ്രവൃത്തിയും തമ്മില്‍ പ്രകടമായ പൊരുത്തക്കേടാണ് കാണുന്നത്. പുതിയ രാഷ്ട്രീയപാര്‍ടി എന്നനിലയില്‍ ജനങ്ങള്‍ക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ് വാസ്തവം. ആദ്യചുവടുകള്‍ പിഴച്ചുപോയത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ നല്ലത്.
ദേശാഭിമാനി 2014 ഫെബ്രുവരി 19

ചങ്ങാത്ത മുതലാളിത്തം (ക്രോണി ക്യാപ്പിറ്റലിസം)
ക്രോണി ക്യാപ്പിറ്റലിസം (crony capitalism) എന്ന കൗതുകപ്പേരില്‍ അറിയപ്പെടുന്ന ചങ്ങാത്ത മുതലാളിത്തം അതിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്നു് പലരും വിലയിരുത്തുന്നു. മുതലാളിത്ത വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും വിവിധ പദ്ധതികളിലൂടെ ലാഭം വര്‍ധിപ്പിക്കുന്നതിനും മൂലധനശക്തികള്‍ ഓരോ രാജ്യത്തിലെയും ഭരണസംവിധാനങ്ങളുമായി സൗഹാര്‍ദം അഥവാ ചങ്ങാത്തം സ്ഥാപിക്കുന്ന രീതിയാണ് ‘ചങ്ങാത്ത മുതലാളിത്തം’ (CRONY CAPITALISAM). Crony എന്ന പദത്തിന് സുഹൃത്ത് അഥവാ ചങ്ങാതി എന്നാണ് അര്‍ഥമെങ്കിലും നവലിബറല്‍ കാലത്തെ മുതലാളിത്തത്തിന്‍െറ പുതിയൊരു പ്രവണതയായിട്ടാണ് സാമ്പത്തിക വിദഗ്ധര്‍ ചങ്ങാത്ത മുതലാളിത്തത്തെ വിലയിരുത്തുന്നത്. സര്‍ക്കാറിനെ സ്വാധീനിച്ച് തങ്ങളുടെ പദ്ധതികള്‍ നടപ്പാക്കി ലാഭം കൊയ്യാന്‍ കുത്തകകള്‍ വഴിവിട്ട രീതികള്‍ അവലംബിക്കുന്നത് ഇന്നൊരു പുതിയ സംഭവമല്ല. രാഷ്ട്രീയക്കാരും കോര്‍പറേറ്റ് ശക്തികളും തമ്മില്‍ അവിഹിത വരുമാനം പങ്കുവെക്കുന്നത് വ്യവസ്ഥിതിയിലെ നിത്യസംഭവമായി കഴിഞ്ഞു.

മൂലധനശക്തികളും ഭരണാധികാരശക്തികളും തമ്മിലുള്ള ചങ്ങാത്തമാണ് ക്രോണി ക്യാപ്പിറ്റലിസത്തിന്റെ അടിസ്ഥാനം. ഈ ചങ്ങാത്തത്തിലൂടെ മൂലധനശക്തികളുടെ താല്‍പ്പര്യം ഭരണാധികാര ശക്തികളും ഭരണാധികാര ശക്തികളുടെ താല്‍പ്പര്യങ്ങള്‍ മൂലധനശക്തികളും പാരസ്പര്യബോധത്തോടെ നിര്‍വഹിച്ചുകൊടുക്കുന്നു. മുതലാളിമാര്‍ക്ക് രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കാനുള്ള സൗകര്യം നിയമനിര്‍ണാമത്തിലൂടെയടക്കം ഭരണരാഷ്ട്രീയക്കാര്‍ ചെയ്തുകൊടുക്കുന്നു. ഭരണരാഷ്ട്രീയം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ സഹായഹസ്തം നീട്ടി മുതലാളിത്തശക്തികള്‍ ഓടിയെത്തുകയും ചെയ്യുന്നു. ഈ അവസ്ഥ ഒരു ഘട്ടം കടക്കുമ്പോള്‍ ഡെമോക്രസിയെ (ജനാധിപത്യം) പ്ലൂട്ടോക്രസി (പണം കൊണ്ടുള്ള ഭരണം), ക്ലെപ്റ്റോക്രസി (മോഷണംകൊണ്ടുള്ള ഭരണം) എന്നിവ ആരുമറിയാതെ പകരം വയ്ക്കുന്നു. ഈ അവസ്ഥയിലേക്കാണ് ഇന്ന് ഇന്ത്യ കടന്നെത്തുന്നത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ചുള്ള മുതലാളിത്തത്തിന്റെ പകല്‍ക്കൊള്ളയാണിതു്!

ഭരണകൂടവും മുതലാളിത്തവും കൂട്ടുച്ചേര്‍ന്ന് ജനാധിപത്യത്തിന്റെ അടിവേര് തോണ്ടുകയാണ്.പാര്‍ലമെന്ററി ജനാധിപത്യം എങ്ങനെ പ്രഹസനമായിത്തീരും എന്നതു് പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും നിര്‍ണായക വോട്ടെടുപ്പ് വേളകളില്‍ കണ്ടുകൊണ്ടിരിക്കുന്നതാണു്. ഇതിന്റെ ഭാഗമായി വേണം രാഷ്ട്രീയ അഴിമതികളെ കാണേണ്ടത്. സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങിയവ ഉദാഹരണങ്ങള്‍. ജനാധിപത്യവ്യവസ്ഥയെ രക്ഷിച്ചുനിര്‍ത്തേണ്ട സ്ഥാപനങ്ങളും മാധ്യമങ്ങളുമെല്ലാം ഈ അഴിമതികളില്‍ പങ്കാളികളാകുന്നു.

അക്ഷരനഗരിക്കു കൗതുകമായി ഡോംഗ്രിയ ഖോണ്ട്‌ ജനത


ചോറും കറിയുമൊന്നും വേണ്ട, കഴിക്കാന്‍ കിഴങ്ങോ പഴവര്‍ഗങ്ങളോ മാത്രം, കസേരയുള്‍പ്പെടെയുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കാനും ഇഷ്‌ടപ്പെടുന്നില്ല... ഇങ്ങനെയുള്ളവര്‍ ഇപ്പോഴുമോ എന്ന്‌ അമ്പരക്കേണ്ട. ഇന്നലെ കോട്ടയത്തെത്തിയ ഒഡീഷയിലെ ആദിമ ഗോത്രവിഭാഗമായ ഡോംഗ്രിയ ഖോണ്ട്‌ വിഭാഗക്കാരാണ്‌ വാസസ്‌ഥലം മാറിയാലും തനതു രീതികള്‍ പിന്തുടരുന്നത്‌. ഇന്നലെ (2014 ഫെബ്രുവരി 18) കോട്ടയത്തെത്തിയപ്പോഴാണ്‌ ഇവരുടെ ജീവിതരീതികള്‍ കോട്ടയത്തുകാര്‍ കണ്ടറിഞ്ഞത്‌.

കാതില്‍ നിറയെ ആഭരണങ്ങള്‍, കഴുത്തിലും കൈയിലുമെല്ലാം റിംഗുകള്‍ എന്നിങ്ങനെ ഇവരുടെ വേഷവിധാനവും ശ്രദ്ധയാകര്‍ഷിക്കുന്നു. ഭൂമിയെ മാതാവായും പര്‍വതങ്ങളെ പിതാവായും ആരാധിക്കുന്ന ഗോത്രവിഭാഗമാണ്‌ ഡോംഗ്രിയ ഖോണ്ട്‌. ഗോത്രവിഭാഗക്കാരാണെങ്കിലും തങ്ങള്‍ അധിവസിക്കുന്ന പര്‍വത നിരകളെ ലക്ഷ്യമിട്ട്‌ രംഗത്തെത്തിയ ബോക്‌സൈറ്റ്‌ ഖനി ഉടമകള്‍ക്കെതിരേ സന്ധിയില്ലാതെ സമരം ചെയ്‌തു വിജയിച്ചവരാണ്‌ കലഹണ്ടി ജില്ലയിലെ നിയാംഗിരി പര്‍വത മേഖലയിലുള്ള ഇവര്‍. തങ്ങള്‍ ദൈവമായി കാണുന്ന നിയാംഗിരി പര്‍വതനിരയിലെ 36 ചതുരശ്ര കിലോമീറ്ററില്‍ കണ്ണുവച്ച്‌ 2002ല്‍ മാഫിയകള്‍ എത്തിത്തുടങ്ങിയതു മുതല്‍ ഇവരുടെ ദുരിതം ആരംഭിച്ചു. തുടര്‍ന്നു പീഡനങ്ങളുടെ നാള്‍വഴികള്‍, അതിനെതിരേ സമരവും. പിന്നാലെ കേസുകളായി, കീഴ്‌കോടതികള്‍ വിവിധ കേസുകളില്‍ ആദിവാസികള്‍ക്കെതിരേ വിധിച്ചെങ്കിലും 2012ല്‍ സുപ്രീം കോടതി ഈ വിഭാഗത്തിന്‌ അനുകൂലമായി വിധിച്ചു. ഈ മേഖലയിലുള്ള ആദിവാസി ഊരുകളുടെ ഗ്രാമസഭ ചേര്‍ന്ന്‌ സ്വീകരിക്കുന്ന തീരുമാനമേ നടപ്പിലാക്കാവൂവെന്ന്‌ സുപ്രീം കോടതി വിധിക്കുകയായിരുന്നു. തുടര്‍ന്നു നടന്ന ഗ്രാമസഭകളിലെല്ലാം ഖനനത്തിനെതിരേ ഇവര്‍ രംഗത്തെത്തുകയും ഇത്തരമൊരു ഖനനം വേണ്ടെന്ന നിലപാടു സ്വീകരിക്കുകയുമായിരുന്നു.

8000 ആദിവാസികള്‍ വസിക്കുന്ന നിയാംഗിരി മേഖലയിലുള്ളവരെ വിവിധ ചേരികളായി തിരിക്കാന്‍ ശ്രമങ്ങളുണ്ടായെങ്കിലും ദളിത്‌ നേതാവായ ലിംഗരാജ്‌ ആസാദിന്റെ നേതൃത്വം അംഗീകരിച്ച്‌ ഈ സമൂഹം ഒറ്റക്കെട്ടായി അണിനിരന്നു. സമാജ്‌വാദി ജനപരിഷത്തിന്റെ ദേശീയ സെക്രട്ടറിമാരില്‍ ഒരാളാണ്‌ ലിംഗരാജ്‌ ആസാദ്‌. സമരം വിജയിച്ചതോടെ ലിംഗരാജിനും കൂട്ടാളികള്‍ക്കും ചുറ്റിലുമായി രാഷ്‌ട്രീയപാര്‍ട്ടികള്‍ ചുറ്റിത്തിരിഞ്ഞുതുടങ്ങി.
കലഹണ്ടി ജില്ലയുടെ തലസ്‌ഥാനമായ ഭവാനി പട്‌നായ്‌കില്‍ മത്സരിക്കാന്‍ ലിംഗരാജ്‌ ആസാദിനെ ഡല്‍ഹിയില്‍നിന്ന്‌ എത്തിയ ആം ആദ്‌മി പാര്‍ട്ടി നേതാക്കള്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം സ്‌നേഹപൂര്‍വം നിരസിച്ചു.അണികളുടെ ആഗ്രഹപ്രകാരം വരുന്ന തെരഞ്ഞെടുപ്പില്‍ ഭവാനി പട്‌നായ്‌കിലെ സമാജ്‌വാദി ജനപരിഷത്തിന്റെ സ്‌ഥാനാര്‍ഥിയാകാനുള്ള തയാറെടുപ്പിലാണ്‌ ലിംഗരാജ്‌ ആസാദ്‌. തങ്ങളുടെ പര്‍വത മേഖലയില്‍ പണത്തിന്റെയും ഗുണ്ടായിസത്തിന്റെയും ആധിപത്യം ഉണ്ടായില്ലെങ്കില്‍ തങ്ങള്‍തന്നെ വിജയിക്കുമെന്ന്‌ ലിംഗരാജ്‌ ആസാദ്‌ മംഗളത്തോട്‌ പറഞ്ഞു. ഈ മേഖലയില്‍ 30 ശതമാനം ദലിത്‌ വിഭാഗവും 20 ശതമാനം ആദിവാസി സമൂഹവുമാണ്‌. കൂയി ഭാഷ ഉപയോഗിക്കുന്ന ഇവര്‍ വനത്തില്‍നിന്നു് ലഭിക്കുന്ന വിവിധ കിഴങ്ങ്‌, പഴ വര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചും ഇവ വിറ്റുമാണ്‌ ജീവിക്കുന്നത്‌. ഇത്തരത്തില്‍ പ്രാചീന ആദിവാസി സമൂഹത്തെ ഒറ്റക്കെട്ടായി നയിച്ച്‌ ചരിത്രവിജയം കരസ്‌ഥമാക്കിയ ഇവര്‍ക്കു് സമാജ്‌വാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്‌ രണ്ടിടത്തു് സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം കണ്ണൂരിലും ഇന്നലെ കോട്ടയത്തുമാണു സ്വീകരണം നല്‍കിയത്‌. ലിംഗരാജ്‌ ആസാദിനൊപ്പം ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജെയി കുലിശിക എന്നിവരാണുള്ളത്‌.
സമാജ്‌വാദി ജനപരിഷത്ത്‌ ദേശീയ പ്രസിഡന്റ്‌ അഡ്വ. ജോഷി ജേക്കബിന്റെ അധ്യക്ഷതയില്‍ കോട്ടയത്തു നടന്ന സ്വീകരണ ചടങ്ങില്‍ ഡോ. കെ.എം. സീതി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം

നിയംഗിരി പ്രക്ഷോഭനേതാക്കള്‍ക്കു് കോട്ടയത്തു് സ്വീകരണം നല്കി

നിയമഗിരി പ്രക്ഷോഭനേതാക്കള്‍ക്കു് കോട്ടയത്തു് നല്കിയ സ്വീകരണച്ചടങ്ങില്‍ ഡോ.കെ എം സീതി സംസാരിയ്ക്കുന്നു.

കോ‍ട്ടയം,ഫെബ്രുവരി 18: ഒഡിഷയിലെ ആദിവാസി മേഖലയായ നിയമഗിരി പര്‍വത വനമേഖലയില്‍ ബോകൈ്‌സറ്റ് ഖനനത്തിനെതിരെ സമരം ചെയ്തവര്‍ക്ക് കോ‍ട്ടയത്തു് സ്വീകരണംനല്കി. സമരത്തിന്റെ പ്രധാന സംഘാടകനും സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ്, ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, ജെമി കുലിശിക എന്നിവര്‍ക്കാണ് സ്വീകരണം നല്കിയത്.
ഡോ.കെ എം സീതി,ആര്‍, എം കുര്യന്‍ എന്നിവര്‍ യോഗത്തില്‍.

'വേദാന്ത' എന്ന ബഹുരാഷ്ട്ര കമ്പനി നിയംഗിരിയില്‍ മല തുരന്നുള്ള ഖനനം നടത്തുന്നതിനെതിരെയാണ് സമാജ്‌വാദി ജനപരിഷത്തിന്റെ നേതൃത്വത്തില്‍ ആദിവാസികളായ ഡോംഗ്രിയ ഖോണ്ട് ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തിയത്. പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്രസര്‍ക്കാരിന് ഖനനത്തിനുള്ള അനുമതി റദ്ദാക്കേണ്ടിവന്നു.

നിയമഗിരി സമരത്തിന്റെ നേതാവും സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ് സംസാരിയ്ക്കുന്നു. കുനി കുലിശിക,മിന്‍ജലി സികാക,ഡ്രിന്‍ജോ സികാക, അഡ്വ. ജോഷി ജേക്കബ്, സമി കുലിശിക എന്നിവര്‍ സമീപം. ഫോട്ടോ: എബി ജോണ്‍ വന്‍നിലം
ചടങ്ങില്‍ സമാജവാദി ജനപരിഷത്ത് ദേശീയ പ്രസിഡന്റ് അഡ്വ. ജോഷി ജേക്കബ് അധ്യക്ഷത വഹിച്ചു. ഡോ.കെ എം സീതി, എം കുര്യന്‍, പി ഗോപാലകൃഷ്ണ പണിയ്ക്കര്‍, ജോണ്‍ പീറ്റര്‍ (ദലിത് സാഹിത്യ അക്കാദമി), റീന വറുഗീസ് (പത്രപ്രവര്‍ത്തക), ശ്രീ ബോബി ആര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. രഞ്ജിത് രാജീവ് സ്വാഗതവും വി സി സുനില്‍ നന്ദിയും പറഞ്ഞു. നിയംഗിരി സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.
ഫോട്ടോകള്‍: എബി ജോണ്‍ വന്‍നിലം

ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലായിടത്തും ഒരേ ഭാഷ


ഒഡിഷയിലെ നിയമഗിരി പര്‍വത വനമേഖലയില്‍ ബോകൈ്‌സറ്റ് ഖനനത്തിനെതിരെ സമരം നടത്തിയവര്‍ക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സ്വീകരണം നല്കി

കടപ്പാടു്: മാതൃഭൂമി

കണ്ണൂര്‍, ഫെബ്രുവരി 17: ചൂഷണത്തിനെതിരായ ചെറുത്തുനില്‍പ്പിന് എല്ലായിടത്തും ഒരേ ഭാഷ തന്നെ എന്ന സന്ദേശവുമായി ഒഡിഷയിലെ നിയംഗിരി ആദിവാസി പ്രഭോക്ഷനേതാക്കള്‍ കണ്ണൂരിലെത്തി സമരാനുഭവങ്ങള്‍ പങ്കുവച്ചു.

ഒഡിഷയിലെ കാലഹണ്ടി ജില്ലയിലെ ആദിവാസി മേഖലയായ നിയംഗിരിയില്‍ മല തുരന്നുള്ള ഖനനത്തിനെതിരെ 'വേദാന്ത' എന്ന ബഹുരാഷ്ട്ര കമ്പനിയോടു സമരം ചെയ്തു വിജയിച്ച കഥയുമായാണു സമരനേതാവും സമാജ്‌വാദി ജനപരിഷത്ത് ദേശീയ സെക്രട്ടറിയുമായ ലിംഗരാജ് ആസാദ്, പ്രവര്‍ത്തകരായ ഡ്രിന്‍ജോ സികാക, മിന്‍ജലി സികാക, കുനി കുലിശിക, സമി കുലിശിക എന്നിവര്‍ എത്തിയത്. സമാജ്‌വാദി ജനപരിഷത് ദേശീയ സെക്രട്ടറി കൂടിയായ ലിംഗരാജ് ആസാദ് സമരാനുഭവം വിവരിച്ചു.

നിയംഗിരിയും കൂടംകുളവും മാടായിപ്പാറ സംരക്ഷണസമരവും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരവുമെല്ലാം ഒരുപോലെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണെന്നു ലിംഗരാജ് പറഞ്ഞു.

ഡോംഗ്രിയഖോണ്ട് ആദിവാസി വിഭാഗത്തിന്റെ തനതു സംഗീതവും സംഘം അവതരിപ്പിച്ചു.നിയംഗിരി സമരത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി.

സമാജ്‌വാദി ജനപരിഷതത്തിനോടൊപ്പം ജില്ലാ പരിസ്ഥിതി സമിതി, കുറിച്ച്യ മുന്നേറ്റസമിതി, ജില്ലാ അടിയാന്‍ സമാജം, മാടായിപ്പാറ സംരക്ഷണസമിതി എന്നിവയും ചേര്‍ന്നാണു് സ്വീകരണമൊരുക്കിയത്. ചടങ്ങില്‍ സമാജ്‌വാദി ജനപരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ.രമേശന്‍ അധ്യക്ഷത വഹിച്ചു. കെ.സി. ഉമേഷ് ബാബു, അഡ്വ. വിനോദ് പയ്യട, സുരേഷ് നരിക്കുനി, ജില്ലാ പരിസ്ഥിതി സമിതി സെക്രട്ടറി ഭാസ്‌കരന്‍ വെള്ളൂര്‍, കുറിച്യമുന്നേറ്റസമിതി ജില്ലാ വൈസ് പ്രസിഡന്റ് എന്‍.സുശാന്ത്, ജില്ലാ അടിയാന്‍സമാജം സെക്രട്ടറി ഉണ്ണി പെരുങ്കുളത്ത് മോഹന്‍കുമാര്‍, പി.കെ. ചന്ദ്രാംഗദന്‍, ആശ ഹരി, രമേശന്‍ മാമ്പ എന്നിവര്‍ സംസാരിച്ചു.

അവലംബം മലയാള മനോരമ

ആംആദ്‌മി പാര്‍ട്ടിയുമായി സഹകരിച്ചു് പ്രവര്‍ത്തിക്കാന്‍ സമാജ്‌വാദി ജനപരിഷത്‌ തയ്യാറാകുന്നു



ബാംഗ്ലൂര്‍: ജനകീയ പ്രശ്നങ്ങളിലും തിരഞ്ഞെടുപ്പുകളിലും ആംആദ്മി പാര്‍ട്ടിയുമായി സഹകരിച്ചു് പ്രവര്‍ത്തിക്കാന്‍ ജനുവരി 10,11,12 തീയതികളില്‍ ചേര്‍ന്ന സമാജ്‌വാദി ജനപരിഷത് ദേശീയ നിര്‍വാഹക സമിതി യോഗം (രാഷ്ട്രീയ കാര്യകരിണി ബൈഠക്/നാഷണല്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്) തീരുമാനിച്ചു. ബാംഗ്ലൂരില്‍ നിന്നു് 80 കി മീ അകലെ മൈസൂരിലെയ്ക്കുള്ള വഴിയില്‍ സമത വിദ്യാലയത്തിലായിരുന്നു നിര്‍വാഹക സമിതി യോഗം.
കോണ്‍ഗ്രസ്, ബിജെപി, ധ്രുവീകരണത്തിനും ജീര്‍ണിച്ച ഇതര വ്യവസ്ഥാപിത പാര്‍ട്ടികള്‍ക്കും എതിരായി ആംആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ മുന്നേറ്റത്തെ യോഗം സ്വാഗതം ചെയ്തു.

എന്നാല്‍ സമഗ്രമായ മാറ്റത്തിന് ആഗോളീകരണം, കോര്‍പറേറ്റ് വല്‍ക്കരണം, ഗ്രാമീണ വിഭവങ്ങളുടെ കൊള്ളയടിക്കല്‍, ഉപഭോഗസംസ്കാരം, വരുമാനത്തിലെ ഭീമമായ അന്തരം, ദാരിദ്ര്യം, വിലക്കൊള്ള, ജാതി—ലിംഗ അസമത്വം, നഗര—ഗ്രാമ വിടവ്, ബദല്‍ വികസന മാതൃക തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനപരമായ നിലപാട് ഉന്നയിച്ചു പ്രക്ഷോഭം ശക്തമാക്കേണ്ടതുണ്ട്. ഈ വിഷയങ്ങളില്‍ നിലപാടുള്ള ജനകീയ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പങ്കെടുപ്പിച്ചു് ജനുവരി 23നു് വാര്‍ധ സേവാഗ്രാം ആശ്രമത്തില്‍ യോഗം നടക്കും.

യോഗത്തില്‍ ദേശീയ ഉപാധ്യക്ഷന്‍ ലിംഗരാജ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി സുനില്‍, സംഘടനാ സെക്രട്ടറി നിഷ ഷിവൂര്‍ക്കര്‍, സെക്രട്ടറിമാരായ ലിംഗരാജ് ആസാദ്, അഫ്ളാത്തൂണ്‍, രഞ്ജിത്ത് റായ്, ട്രഷറര്‍ പ്രഫ. ശവജി ഗെയ്ക്‌വാദ് അംഗങ്ങളായ ബാലകൃഷ്ണ, രാധാകാന്ത് ബീഹാര്‍(ഒഡീഷ),ഡോ.സ്വാതി, മഖ്സൂദ് അലി(യുപി), ഡോ. സന്തുഭായ്സന്ത്, സരയു പ്രസാദ് സിങ് (ബീഹാര്‍), സുഭാഷ് ലോംടെ, സുധാകര്‍ റാവു(മഹാരാഷ്ട്ര),അഖില വിദ്യാസാന്ദ്ര(കര്‍ണാടക), വിനോദ് പയ്യട, സുരേഷ് നരിക്കുനി(കേരളം) എന്നിവരും പ്രത്യേക ക്ഷണിതാക്കളായി പ്രമുഖ കന്നഡ സാഹിത്യകാരനും കര്‍ണാടക സര്‍വോദയപക്ഷ നേതാവുമായ ദേവന്നൂര്‍ മഹാദേവ, കര്‍ണാടക രാജ്യ റെയ്ത സംഘനേതാവ് അനസൂയാമ്മ എന്നിവരും പങ്കെടുത്തു.