ആഗോള താപനത്തെ ചില രാജ്യങ്ങള്‍ വ്യാപാര താത്‌പര്യമായി കാണുന്നു -സച്ചിദാനന്ദ സിഹ്ന


വടകര, ജനുവരി 10: ആഗോള താപനത്തിനെ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങള്‍ ആശങ്കയോടെ കാണുമ്പോള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനു പിന്നിലും വ്യാപാര താത്പര്യങ്ങള്‍ കാണുകയാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും സമാജ്‌വാദി ജനപരിഷത്ത് നേതാവുമായ സച്ചിദാനന്ദ സിഹ്ന അഭിപ്രായപ്പെട്ടു. ആഗോളതാപനത്തിന്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുമ്പോള്‍ വാണിജ്യാവശ്യത്തിന് പുതിയ കപ്പല്‍ ചാലുകള്‍ കണ്ടെത്താമെന്നാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്. ഇതുകൊണ്ടാവാം ആഗോളതാപനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ പരാജയപ്പെടുന്നത്. സമാജ്‌വാദി ജനപരിഷത്ത് വടകരയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. മുതലാളിത്തത്തിന്റെ പ്രതിസന്ധി മുതലാളിത്ത വികസനത്തിന്റെ പ്രതിസന്ധിയാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കാന്‍ മുതലാളിത്ത വാദികള്‍ക്കും കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ക്കും കഴിയുന്നില്ല. പ്രകൃതി വിഭവങ്ങളുടെ പരിധിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രതിസന്ധി. വിഭവങ്ങളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെ മറികടക്കാന്‍ മുതലാളിത്തം പുതിയ സങ്കേതം തേടുകയാണ്.

മുഖാമുഖത്തില്‍ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, അഡ്വ. വിനോദ് പയ്യട എന്നിവരും സംസാരിച്ചു.

മാതൃഭൂമി

പ്രകൃതിയെ മറന്നുള്ള വികസനം അരുത്- സച്ചിദാനന്ദ സിഹ്ന



കോഴിക്കോട്: പ്രകൃതിയെയും ജീവജാലങ്ങളെയും കണക്കിലെടുക്കാതെയുള്ള വികസനം ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നുള്ളതിന്റെ ഒടുവിലെത്തെ ഉദാഹരണമാണ് മുല്ലപ്പെരിയാര്‍ എന്ന് പ്രമുഖ സോഷ്യലിസ്റ്റ് സച്ചിദാനന്ദ സിന്‍ഹ അഭിപ്രായപ്പെട്ടു. വന്‍കിട വികസനരീതികള്‍ക്ക് പകരം മനുഷ്യനെയും പ്രകൃതിയെയും നിലനിര്‍ത്തുന്ന വികസനരീതിയാണ് പുതിയ കാലഘട്ടത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

സമാജ്‌വാദി ജനപരിഷത്ത് സംഘടിപ്പിച്ച 'അതിജീവനത്തിന്റെ രാഷ്ട്രീയം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സുരേഷ് നരിക്കുനി അധ്യക്ഷത വഹിച്ചു. അഡ്വ. ജോഷി ജേക്കബ്, അഡ്വ. കുതിരോട്ട് പ്രദീപന്‍ എന്നിവര്‍ പ്രസംഗിച്ചു.

മാതൃഭൂമി





സച്ചിദാനന്ദ സിഹ്ന കോട്ടയത്തു്

സച്ചിദാനന്ദ സിഹ്ന
കോട്ടയം‍, 1187 ധനു 24: പരാജയപ്പെട്ട പുത്തന്‍ സാമ്പത്തികനയം പിന്‍വലിയ്ക്കുക എന്നാവശ്യപ്പെട്ടുകൊണ്ടു് സമാജവാദിജനപരിഷത്ത് ജനുവരി ഒന്നു് മുതല്‍ ദേശീയതലത്തില്‍ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെഭാഗമായി ലോഹിയാധാരയില്പെട്ട പ്രമുഖ ഇന്ത്യന്‍ സോഷ്യലിസ്റ്റ് ചിന്തകനും എഴുത്തുകാരനുമായ സച്ചിദാനന്ദ സിഹ്ന ധനു 24 (ജനുവരി 11 ) ബുധനാഴ്ച കോട്ടയത്തു് പ്രഭാഷണം നടത്തും. പുത്തന്‍ സാമ്പത്തികനയവും അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയവും എന്ന വിഷയത്തെ അധികരിച്ചാണു് പ്രഭാഷണം.

വൈകുന്നേരം അഞ്ചു് മണിയ്ക്കു് കോട്ടയം തിരുനക്കര ബാങ്ക് എംപ്ലോയീസ് ഹാളില്‍ സമാജവാദി ജനപരിഷത്ത് ജില്ലാപ്രസിഡന്റ് ജോസ് വാഴാംപ്ലാവന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സമാജവാദി ജനപരിഷത്ത് ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, സംസ്ഥാന ഖജാന്‍ജി എം എന്‍ തങ്കപ്പന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. ജയിമോന്‍ തങ്കച്ചന്‍, സെക്രട്ടറി ജെയിംസ് തോമസ്, പ്രഭാത് എം സോമന്‍ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.

വന്‍തോതിലുള്ള കുടിയൊഴിപ്പിയ്ക്കലിനും കടുത്ത വിലക്കയറ്റത്തിനും കാര്‍ഷികമേഖലയുടെ തകര്‍ച്ചയ്ക്കും രണ്ടു്ലക്ഷത്തോളം കര്‍ഷകരുടെ ആത്മഹത്യയ്ക്കും ഇടയാക്കിയതും രണ്ടുദശകങ്ങളായി നടപ്പാക്കിവരുന്നതുമായ പുത്തന്‍ ഉദാരവല്‍ക്കരണ സാമ്പത്തികനയം പരാജയപ്പെട്ടുവെന്നു് പ്രഖ്യാപിച്ചുകൊണ്ടു് ഈയിടെ ബീഹാറില്‍ ചേര്‍ന്ന സമാജവാദിജനപരിഷത്ത് ദേശീയ സമ്മേളനമാണു് ദേശീയപ്രക്ഷോഭത്തിനു് തീരുമാനമെടുത്തതു്.

Interview with Sachchidanand Sinha

Last of the freethinkers


The bitter harvest: agriculture and the economic crisis


പി.എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ അനുസ്മരണ പ്രഭാഷണം



കണ്ണൂര്‍: കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെയും അധ്യാപക പ്രസ്ഥാനത്തിന്റെയും സ്ഥാപക നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന പി.എം.കുഞ്ഞിരാമന്‍ നമ്പ്യാരുടെ സ്മരണാര്‍ഥം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ജനുവരി 7-ന് വൈകിട്ട് 4 മണിക്ക് കണ്ണൂര്‍ കാല്‍ടെക്‌സ് ജങ്ഷന് സമീപമുള്ള ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഹാളില്‍ നടന്നു. സോഷ്യലിസ്റ്റ് ചിന്തകന്‍ സച്ചിദാനന്ദ സിഹ്ന അതിജീവനത്തിന്റെ പുതിയ രാഷ്ട്രീയം എന്ന വിഷയത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. സര്‍വോദയ മണ്ഡലം നേതാവ് തായാട്ട് ബാലന്‍ പി.എം. അനുസ്മരണം നടത്തി. കണ്ണൂരിലെ തെരുവുനിവാസികളുടെ പാര്‍പ്പിടാവകാശത്തിനുവേണ്ടി സമരംചെയ്ത നഗരത്തിലെ ചെരുപ്പുതൊഴിലാളിയും സോഷ്യലിസ്റ്റ് പ്രവര്‍ത്തകനുമായ കുപ്പുസ്വാമിയെ ആദരിച്ചു.