ആഗോള താപനത്തെ ചില രാജ്യങ്ങള്‍ വ്യാപാര താത്‌പര്യമായി കാണുന്നു -സച്ചിദാനന്ദ സിഹ്ന


വടകര, ജനുവരി 10: ആഗോള താപനത്തിനെ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങള്‍ ആശങ്കയോടെ കാണുമ്പോള്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനു പിന്നിലും വ്യാപാര താത്പര്യങ്ങള്‍ കാണുകയാണെന്ന് പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും സമാജ്‌വാദി ജനപരിഷത്ത് നേതാവുമായ സച്ചിദാനന്ദ സിഹ്ന അഭിപ്രായപ്പെട്ടു. ആഗോളതാപനത്തിന്റെ ഫലമായി ധ്രുവങ്ങളിലെ മഞ്ഞുമലകള്‍ ഉരുകുമ്പോള്‍ വാണിജ്യാവശ്യത്തിന് പുതിയ കപ്പല്‍ ചാലുകള്‍ കണ്ടെത്താമെന്നാണ് ഈ രാജ്യങ്ങള്‍ കരുതുന്നത്. ഇതുകൊണ്ടാവാം ആഗോളതാപനവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനങ്ങള്‍ പരാജയപ്പെടുന്നത്. സമാജ്‌വാദി ജനപരിഷത്ത് വടകരയില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു സോഷ്യലിസ്റ്റ് വ്യവസ്ഥിതിക്ക് മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ. മുതലാളിത്തത്തിന്റെ പ്രതിസന്ധി മുതലാളിത്ത വികസനത്തിന്റെ പ്രതിസന്ധിയാണെന്ന് ഇദ്ദേഹം പറഞ്ഞു. ഇത് മനസ്സിലാക്കാന്‍ മുതലാളിത്ത വാദികള്‍ക്കും കമ്യൂണിസ്റ്റ് സൈദ്ധാന്തികര്‍ക്കും കഴിയുന്നില്ല. പ്രകൃതി വിഭവങ്ങളുടെ പരിധിയുമായി ബന്ധപ്പെട്ടതാണ് ഈ പ്രതിസന്ധി. വിഭവങ്ങളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് നേരിടുന്ന ആഴമേറിയ പ്രതിസന്ധിയെ മറികടക്കാന്‍ മുതലാളിത്തം പുതിയ സങ്കേതം തേടുകയാണ്.

മുഖാമുഖത്തില്‍ ദേശീയ സെക്രട്ടറി അഡ്വ. ജോഷി ജേക്കബ്, അഡ്വ. വിനോദ് പയ്യട എന്നിവരും സംസാരിച്ചു.

മാതൃഭൂമി

No comments:

Post a Comment