അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസം - ജോഷി ജേക്കബ്


 

വൈക്കം, 2022 ഒക്ടോബർ 30:

രാജ്യത്ത് ആധിപത്യം നേടിയിരിയ്ക്കുന്ന രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ സാമൂഹികമായും സാമ്പത്തികമായും ലിംഗപരമായും താഴെ തട്ടിലുള്ള ജനവിഭാഗങ്ങളെ ഉൻമൂലനം ചെയ്യുന്നതും രാജ്യത്തെ ജനാധിപത്യത്തിന് ഭീഷണിയുയർത്തുന്നതും ആണെന്ന് സമാജവാദി ജനപരിഷത്ത് ദേശീയ ഉപാദ്ധ്യക്ഷൻ ജോഷി ജേക്കബ്ബ് പ്രസ്താവിച്ചു. സമാജവാദി ജനപരിഷത്ത് പതിമൂന്നാമത് കേരള സംസ്ഥാന പ്രതിനിധി സമ്മേളനം വൈക്കത്ത് ഡോ. സ്വാതി നഗരിയിൽ (വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ)  ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.  അതിജീവനത്തിന്റെ വഴിയാണ് സോഷ്യലിസമെന്ന് അദ്ദേഹം പറഞ്ഞു.


2022 ഒക്ടോബർ 30 ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് പതാക ഉയർത്തി ക്കൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് നരിക്കുനി അവതരിപ്പിച്ച സംഘടനാറിപ്പോർട്ട് സമ്മേളനം അംഗീകരിച്ചു. കെ രമേശ്, അഡ്വ ജയിമോൻ തങ്കച്ചൻ , ഈ വി ജോസഫ് , സജി അബ്രാഹം പുകടിയിൽ , ആർ.കെ. രാധാകൃഷ്ണൻ റൈറ്റ്സ് റ്റി വി,  പി ഒ പീറ്റർ  , കെ കെ രാമൻ മാസ്റ്റർ  , സുനിൽ വീസി സൈന്ധവമൊഴി , സി ജെ തങ്കച്ചൻ (ഗോത്ര മഹാസഭ) എന്നിവർ പ്രസംഗിച്ചു.


കെ റെയിൽ വിഴിഞ്ഞം പദ്ധതികൾ റദ്ദു ചെയ്യണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.  പദ്ധതി - പദ്ധതിയേതര ചെലവുകൾക്ക് കടം വാങ്ങി മുതൽ മുടക്കുന്നതു അവസനിപ്പിച്ച്  ജ നങ്ങളുടെ ജീവിതച്ചിലവ് വെട്ടിക്കുറയ്ക്കണം. അങ്ങനെ വിലക്കയറ്റം  ജനങ്ങളെ പിച്ചിച്ചീന്തുന്നതിന് അറുതി വരുത്തണം .  വിദ്യഭ്യാസവും  ആരോഗ്യവും  കോർപ്പ റേറ്റ് ശക്തികൾക്ക് തീറെഴുതുന്നതിന്റെ ദുരന്തം ജനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്നു സമ്മേളനം ചൂണ്ടിക്കാട്ടി.


സർഫാസി നിയമം റദ്ദ് ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പതിനഞ്ചു ലക്ഷം രൂപയിൽ കുറഞ്ഞ വരുമാനം ഉള്ളവരുടെ വായ്പകൾക്ക് മൂന്നു ശതമാനം പലിശ ദേശീയ നയമായി പ്രഖ്യാപിക്കുക, മുതലിനേക്കാൾ കൂടുതൽ തുക പലിശ ആയിട്ടുള്ളതെല്ലാം എഴുതി തള്ളണം എന്നീ ആവശ്യങ്ങളും ജനപരിഷത്ത് ഉന്നയിച്ചു.  


പോലീസ് അതിക്രമങ്ങൾ അവസാനിപ്പിയ്ക്കുവാൻ സർക്കാർ നടപടിയെടുക്കണം.  നാടിനെ നടുക്കുന്ന വിധത്തിലുള്ള നിഷ്ഠൂര കൊലപാതകങ്ങൾ  വർദ്ധിച്ചു വരുന്നതിലും മനുഷ്യത്വം കുറഞ്ഞുവരുന്നതിലും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും കേരള സമൂഹത്തിന്റെ രോഗാതുരമായ മാനസ്സിക നിലയാണ് കാണിയ്ക്കുന്നത്.  കേരളീയ സമൂഹത്തിൽ മനുഷ്യത്വം വളർത്തുന്നതിനും സാമൂഹിക മനസ്സാക്ഷിയെ കരുത്തുറ്റതാക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾ ജനപരിഷത്ത് നടത്തും. അരാഷ്ട്രീയതയുടെ പിടിയിൽ നിന്നും കേരള ജനതയെ മോചിപ്പിക്കേണ്ടതുണ്ട് . 


 ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആലോചനയിൽ നിന്ന് സർക്കാർ പിന്തിരിയണം. രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിനും ജനാധിപത്യ വ്യവസ്ഥിതിയ്ക്കും അത് ഭീഷണിയായി മാറുമെന്ന് ജനപരിഷത്ത് ഭയപ്പെടുന്നു. രാഷ്ടീയകക്ഷികളുടെ തെരഞ്ഞെടുപ്പു പ്രകടനപത്രികകളെ നിയന്ത്രിയ്ക്കാൻ തെരഞ്ഞെടുപ്പു നടത്തുന്ന നീക്കങ്ങൾ തെരഞ്ഞെടുപ്പുകമ്മീഷൻ ഉപക്ഷിക്കണം. 


ഹിന്ദി ഭാഷയുടെ ആധിപത്യം അടിച്ചേല്പിക്കുവാൻ നടത്തുന്ന ശ്രമങ്ങൾ  രാജ്യത്തെ പ്രാദേശികഭാഷകളുടെ നിലനില്‌പ്പ് അപകടത്തിലാക്കും. അഹിന്ദി മേഖലയുടെ മേൽ ഹിന്ദി മേഖലയുടെ ആധിപത്യം സൃഷ്ടിയ്ക്കും.ഇംഗ്ലീഷ് ആധിപത്യം ശിരസ്സാ വഹിക്കുവാൻ ജനങ്ങളെ നിർബന്ധിക്കുന്ന ചില സംസ്ഥാന ഭരണക്കാർക്ക് ഹിന്ദി ആധിപത്യത്തിനെതിരെയുള്ള പോരാട്ടം നയിക്കുവാൻ ശേഷിയില്ല എന്നും സമ്മേളനം വിലയിരുത്തി.  രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിറുത്തണം. രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ സ്വാതന്ത്യസമരങ്ങളിലൂടെ രൂപപ്പെട്ട ഇന്ത്യയുടെ ദേശീയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു കൊണ്ടുപോകണം - സമാജവാദി ജനപരിഷത്ത് രാഷ്ട്രീയ പ്രമേയം ആഹ്വാനം ചെയ്തു. 

 

 സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമായി യഥാക്രമം എബി ജോൺ വൻനിലം, സുരേഷ് നരിക്കുനി എന്നിവരെ വീണ്ടും തെരഞ്ഞെടുത്ത ദ്വൈ വാർഷിക സമ്മേളനം അടുത്ത രണ്ടു വർഷത്തേക്കുള്ള സംസ്ഥാനസമിതിയെയും തെരഞ്ഞെടുത്തു. നെയ്യാറ്റിൻകര ഡി ബിനു (തിരുവനന്തപുരം),ബാലമുരളീകൃഷ്ണ, ഷീല ജഗധരൻ (കൊല്ലം), ജോഷി ജേക്കബ്ബ്, പി.ഒ പീറ്റർ, ജയിമോൻ തങ്കച്ചൻ, സജി പി. എബ്രഹാം പുകടിയിൽ, കുരുവിള ജോൺ തുണ്ടത്തിൽ (കോട്ടയം), ഇവി ജോസഫ് (ഇടുക്കി), പ്രഭാത് എം സോമൻ, ഫ്രാൻസിസ് ഞാളിയൻ, സി.ജെ മാർട്ടിൻ, കെ.കെ.രാമൻ മാസ്റ്റർ, എം.വി ജവഹർ, എബി ജോൺ വൻനിലം (എറണാകുളം), വിദ്യാധരൻ കെ (പാലക്കാട്) , ബൈജു മാനന്തവാടി (വയനാട്) ,സുരേഷ് നരിക്കുനി, യു.വിജയൻ (കോഴിക്കോട്) കെ രമേശ്, സ്നേഹ രമേശ് (കണ്ണൂർ) എന്നിവരാണു് സംസ്ഥാനസമിതിയംഗങ്ങൾ. എംഎൻ തങ്കപ്പൻ (കോട്ടയം), ആർ.കെ. രാധാകൃഷ്ണൻ (പാലക്കാട്) സംസ്ഥാനസമിതിയുടെ ക്ഷണിതാക്കളുമാണു്.  

പുതിയ സംസ്ഥാനസമിതി യോഗം ചേർന്ന് പുതിയ സംസ്ഥാന വൈസ് പ്രസിഡന്റുമാരായി കെ രമേശ്, കെ. വിദ്യാധരൻ എന്നിവരെയും സംഘടനാ സെക്രട്ടറിയായി അഡ്വ ജയിമോൻ തങ്കച്ചനെയും സെക്രട്ടറിയായി ഷീല ജഗധരനെയും ഖാൻജിയായി ഇ. വി ജോസഫിനെയും തെരഞ്ഞെടുത്തു.

സമാജവാദി ജനപരിഷത്തിന്റെ പതിമൂന്നാമതു് ദേശീയ സമ്മേളനം 2019 നവംബർ 5,6 തീയതികളിൽ ബിഹാറിന്റെ തലസ്ഥാനമായ പട്ടനയിൽ ചേരുന്നതിന്റെ മുന്നോടിയായാണു് സംസ്ഥാന പ്രതിനിധി സമ്മേളനം ചേർന്നത്.